സി.പി.എം. വഴിത്തിരിവില്‍; വി.എസ്. വിട്ടുവീഴ്ചയ്ക്കില്ല

Posted on: 09 Jun 2009


തിരുവനന്തപുരം: സി.പി.എമ്മില്‍ കാര്യങ്ങള്‍ ഇനി ഒരിക്കലും പഴയ രീതിയില്‍ ആകില്ല. എസ്.എന്‍.സി ലാവലിന്‍ അഴിമതി സംബന്ധിച്ച സി.ബി.ഐ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ പ്രോസിക്യൂഷന് അനുമതി നല്കിക്കൊണ്ടുള്ള ഗവര്‍ണര്‍ ആര്‍.എസ്. ഗവായിയുടെ തീരുമാനം സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തെ അത്രമാത്രം സങ്കീര്‍ണമാക്കിയിരിക്കുകയാണ്.

പ്രോസിക്യൂഷന് ഗവര്‍ണര്‍ അനുമതി നല്കിയ സാഹചര്യത്തില്‍ അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിസ്ഥാനത്തു നിന്നും ഒഴിവാക്കണമെന്നു തന്നെയാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിലപാട്. പിണറായിയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കാന്‍ കേന്ദ്രനേതൃത്വം തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ തനിക്ക് താത്പര്യമില്ലെന്ന സൂചനയും അദ്ദേഹം കേന്ദ്രനേതൃത്വത്തിനു നല്കിയതായി അറിയുന്നു.

എസ്.എന്‍.സി ലാവലിന്‍ കേസില്‍ എ.ജിയുടെ നിയമോപദേശം അംഗീകരിച്ച് പ്രോസിക്യൂഷന്‍ നടപടി വേണ്ടെന്ന തീരുമാനം മന്ത്രിസഭ കൈക്കൊണ്ട് ഗവര്‍ണറെ അറിയിക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം മന്ത്രിസഭായോഗത്തില്‍ ലംഘിച്ചതിന്റെ പേരില്‍ വി.എസ്സിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്ന് മെയ് ആദ്യവാരം ചേര്‍ന്ന സെക്രട്ടേറിയറ്റ് പി.ബിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പുഫലം അവലോകനം നടത്തിയ സംസ്ഥാന സെക്രട്ടേറിയറ്റ് - സംസ്ഥാന സമിതി യോഗങ്ങളാകട്ടെ വി.എസ്സിന്റെ നിലപാടുകളും ലെനിനിസ്റ്റ് തത്വലംഘനങ്ങളുമാണ് പരാജയകാരണങ്ങളെന്നു കണ്ടെത്തുകയും വി.എസ്സിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്ന് വീണ്ടും കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം പിണറായി വിജയന്‍ മുന്‍കൈയെടുത്തുണ്ടാക്കിയ പി.ഡി.പി. സഖ്യവും എസ്.എന്‍.സി. ലാവലിന്‍ കേസുമാണ് എല്‍.ഡി.എഫിന്റെ പരാജയകാരണമെന്നതായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിലെ വി.എസ്സിന്റെ നിലപാട്.

ഈ സാഹചര്യത്തില്‍ ജൂണ്‍ 19ന് ആരംഭിക്കുന്ന പൊളിറ്റ് ബ്യൂറോ - കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ നിര്‍ണായകമാണ്. പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാന സെക്രട്ടറിയും പി.ബി. അംഗവുമായ നേതാവിനെതിരെ അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ നടപടിയുണ്ടായ സാഹചര്യം പാര്‍ട്ടി നേതൃത്വത്തിനു ചര്‍ച്ച ചെയ്യാതിരിക്കാനാവില്ല. എസ്.എന്‍.സി ലാവലിന്‍ ഇടപാട് സംബന്ധിച്ച് ചര്‍ച്ച വേണമെന്ന് പലതവണ വി.എസ്. ആവശ്യപ്പെട്ടുവെങ്കിലും ഈ കാര്യം പി.ബി- കേന്ദ്രക്കമ്മിറ്റി യോഗങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നില്ല. എന്നാല്‍ ഗവര്‍ണറുടെ തീരുമാനത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന സാഹചര്യത്തെ ഇനി അവഗണിക്കാന്‍ സി.പി.എം കേന്ദ്രനേതൃത്വത്തിനാവില്ല. സി.പി.ഐ, ആര്‍.എസ്.പി മുതലായ ഇടതുപക്ഷ കക്ഷികളുടെ ദേശീയ നേതൃത്വങ്ങള്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഇതിനു പുറമേയാണ് കേസ് രാഷ്ട്രീയപ്രേരിതമാണെന്നാരോപിച്ച് സി.പി.എം ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭം. പി.ബി അംഗം കൂടിയായ മുഖ്യമന്ത്രി വി.എസ്. വിയോജിക്കുന്ന സാഹചര്യത്തില്‍ ഈ സമരം എത്രനാള്‍ മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന പ്രശ്‌നവും സി.പി.എം അഭിമുഖീകരിക്കുന്നുണ്ട്.

തിങ്കളാഴ്ച കേരളത്തില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം നല്കിയതു സംബന്ധിച്ചും പാര്‍ട്ടിക്കുള്ളില്‍ വിവാദം ഉയര്‍ന്നിട്ടുണ്ട്. കരിദിനം ആഹ്വാനം ചെയ്തശേഷം അത് ഹര്‍ത്താലായി മാറിയാല്‍ ജനരോഷമാണെന്നു വ്യാഖ്യാനിച്ചു പാര്‍ട്ടിക്കു രക്ഷപ്പെടാമായിരുന്നു. എന്നാല്‍ ഹര്‍ത്താല്‍ വേണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചശേഷം രണ്ടുജില്ലാ കമ്മിറ്റികള്‍ ഹര്‍ത്താല്‍ ആചരിച്ചത് ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന വാദവും വി.എസ്. പക്ഷം ഉയര്‍ത്തുന്നുണ്ട്. ഇതിന്റെ പേരില്‍ ആ ജില്ലാ കമ്മിറ്റികളുടെ പേരില്‍ കേന്ദ്രനേതൃത്വത്തിനു പരാതികളും നല്കിയിട്ടുണ്ടെന്നാണ് സൂചന.

പിണറായി വിജയനെതിരെയുള്ള പ്രോസിക്യൂഷന്‍ നീക്കത്തെ പാര്‍ട്ടിക്കെതിരായ കടന്നാക്രമണമായി കണ്ട് പ്രതിരോധിക്കുമെന്നാണ് സി.പി.എം ഔദ്യോഗിക നേതൃത്വം നല്കുന്ന സൂചനകള്‍. കരിദിനാചരണത്തിനു പിന്നാലെ മുഴുവന്‍ പാര്‍ട്ടി ബഹുജന സംഘടനകളെയും രംഗത്തിറക്കി പ്രചാരണം സജീവമാക്കാനാണ് അവരുടെ നീക്കം. വിമോചന സമരകാലത്തെ ജാഗ്രത പാര്‍ട്ടിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയംഗങ്ങള്‍ പുലര്‍ത്തുമെന്നും അവര്‍ ഉറപ്പിച്ചുപറയുന്നു.







MathrubhumiMatrimonial