കരിദിനം കണ്ണൂരില്‍ ഹര്‍ത്താലാകും

Posted on: 08 Jun 2009


കണ്ണൂര്‍: ജില്ലയില്‍ കരിദിനാചരണം മതിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കിയെങ്കിലും ഫലത്തില്‍ ഹര്‍ത്താല്‍തന്നെയാകും നടക്കുക. സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം വരികള്‍ക്കിടയിലൂടെ പ്രഖ്യാപിക്കുന്നത് ഹര്‍ത്താല്‍തന്നെയാണ്.

വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ അടച്ചിടാനും വാഹനങ്ങള്‍ റോഡിലിറക്കാതെ സഹകരിക്കാനുമാണ് സി.പി.എം. ജില്ലാ കമ്മിറ്റിയുടെ ആഹ്വാനം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സ്വന്തം ജില്ല എന്ന നിലയില്‍ കണ്ണൂരില്‍നിന്നാണ് ഗവര്‍ണറുടെ തീരുമാനത്തിനെതിരായ ആദ്യ പ്രതിഷേധം ഉയര്‍ന്നത്. തിങ്കളാഴ്ച കണ്ണൂരില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഏതാനും ജില്ലകളില്‍നിന്നുകൂടി ഹര്‍ത്താല്‍ ആഹ്വാനം വന്നു. അതിനിടെ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവനും ഹര്‍ത്താലിന് ആഹ്വാനംചെയ്തു.

ഹര്‍ത്താല്‍ പിന്‍വലിച്ചുകൊണ്ടുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനവും കരിദിനാചരണ പ്രഖ്യാപനവും സന്ധ്യയോടെയാണ് വന്നത്. എന്നാല്‍ കരിദിനത്തിന്റെ വിശദീകരണവുമായി സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇറക്കിയ പത്രക്കുറിപ്പ് ഹര്‍ത്താലിന് സമാനമായ കാര്യങ്ങളോടെയായിരുന്നു. വാഹനങ്ങള്‍ ഓടാതെയും കടകമ്പോളങ്ങള്‍ തുറക്കാതെയും വ്യവസായശാലകള്‍ പ്രവര്‍ത്തിപ്പിക്കാതെയും കരിദിനം വിജയിപ്പിക്കാനാണ് കണ്ണൂര്‍ ജില്ലാ നേതൃത്വം ആഹ്വാനംചെയ്തത്.

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഹര്‍ത്താലാഹ്വാനം സംസ്ഥാന നേതൃത്വം പിന്‍വലിച്ചത് എന്നാണ് സൂചന. എന്നാല്‍ കണ്ണൂര്‍ മുന്‍ തീരുമാനത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നു എന്നാണ് തുടര്‍ നടപടികള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ നിര്‍ദേശം കണ്ണൂരില്‍ മാറ്റിമറിച്ചു എന്നാണ് വ്യാഖ്യാനം.

നേരത്തെയുള്ള ബന്ദ് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഹര്‍ത്താലായി മാറിയത്. ഇപ്പോള്‍ 'കരിദിനം' കണ്ണൂര്‍ ജില്ലയില്‍ പുതിയ 'ബന്ദ്' ആയി മാറുമെന്നാണ് സൂചന.






MathrubhumiMatrimonial