നിയമയുദ്ധം നീളും

Posted on: 07 Jun 2009


കൊച്ചി: തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ ഉത്തരവ് പിണറായി വിജയന് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാം.

ആദ്യം ഹൈക്കോടതി സിംഗിള്‍ ജഡ്ജി ഹര്‍ജി പരിഗണിക്കും. തീരുമാനത്തിനു ശേഷം ഡിവിഷന്‍ ബെഞ്ചിലെത്തും. തീരുമാനം തനിക്ക് പ്രതികൂലമായാല്‍ പിണറായിക്ക് അത് സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യാം. ഈ പ്രക്രിയ പൂര്‍ത്തിയാകാന്‍ ഏറ്റവും ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും വേണ്ടിവരും. അതിനിടയില്‍ കുറ്റപത്രം നല്‍കിയാല്‍ അത് റദ്ദാക്കിക്കിട്ടാനും പിണറായിക്ക് ഹൈക്കോടതിയെ സമീപിക്കാം. സാധാരണ ഗതിയില്‍ വിചാരണ ഹൈക്കോടതി തടയാറില്ല.അതേസമയം ലാവലിന്‍ കേസിലെ ഒന്നാം പ്രതി മുന്‍ ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രനെയും ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിക്കിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സി.ബി.ഐ. തീരുമാനിച്ചിട്ടുണ്ട്. പിണറായി വിജയന്റെ ഇടം-വലം കൈകളായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരാണ് ഇവര്‍. പിണറായിയെ പ്രോസിക്യൂഷനില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഈ രണ്ട് ഉദ്യോഗസ്ഥരേയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ചത്.
പിണറായിയേയും മറ്റ് രണ്ട് പ്രതികളേയും സര്‍ക്കാര്‍ സംരക്ഷിച്ചതോടെ ലാവലിന്‍ കേസിലെ പ്രതികള്‍ രണ്ട് തട്ടിലായി; സര്‍ക്കാര്‍ സംരക്ഷണം കിട്ടിയവരും ഇല്ലാത്തവരും. മറ്റു പ്രതികള്‍ പൊതുസേവകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും നിര്‍വചനത്തില്‍ പെടാത്തതിനാലാണ് അവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ക്രിമിനല്‍ നടപടിക്രമപ്രകാരം സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലാത്തത്. ആവശ്യമുള്ളവര്‍ക്കാകട്ടെ അഴിമതി കേസില്‍ നിന്ന് മുക്തി നേടാന്‍ സര്‍ക്കാരിന്റെ സംരക്ഷണവും കിട്ടുന്നു.
ഗവര്‍ണറുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാംപ്രതി മോഹനചന്ദ്രനെയും പത്താംപ്രതി ഫ്രാന്‍സിസിനെയും പ്രോസിക്യൂഷനില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ തലശ്ശേരിയിലെ പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് ഹൈക്കോടതിയെയും സമീപിക്കുമെന്ന് സംഘനയുടെ പ്രസിഡന്റ് അഡ്വ. ആസഫ് അലി പറഞ്ഞു.











MathrubhumiMatrimonial