NagaraPazhama

കണ്ണൂര്‍ ജയിലും ഭക്ഷണക്രമങ്ങളും

Posted on: 20 Feb 2014

അഡ്വ. ടി.ബി. സെലുരാജ്, seluraj@yahoo.com



രാജപ്പേട്ടന്‍ ഗ്രാമത്തില്‍ അറിയപ്പെട്ടിരുന്നത് കള്ളന്‍ രാജപ്പന്‍ എന്നായിരുന്നു. പക്ഷേ, ഞങ്ങള്‍ കുട്ടികള്‍ക്ക് രാജപ്പേട്ടനെന്ന കള്ളന്‍ പ്രിയപ്പെട്ടവനായിരുന്നു. ഞങ്ങളോടായിരുന്നു മൂപ്പര്‍ക്ക് ചങ്ങാത്തം. പഴയ സിനിമാഗാനങ്ങളൊക്കെ അഭിനയിച്ചുകൊണ്ടുതന്നെ രാജപ്പേട്ടന്‍ പാടുമായിരുന്നു. എത്ര ഉയരുമുള്ള മരത്തിലും രാജപ്പേട്ടന്‍ കയറിപ്പറ്റും. എന്നിട്ട് താഴെ ഞങ്ങള്‍ കുട്ടികളെനോക്കി ഒരു ജേതാവിനെപ്പോലെ വിളിച്ചുപറയും:

''എനിക്കിപ്പോള്‍ കടല് കാണാം, റേഡിയോ നിലയത്തിന്റെ ഏരിയല് കാണാം.'' അതുകൊണ്ടുതന്നെ ഞങ്ങള്‍ കുട്ടികള്‍ക്കൊരു ആരാധനാപാത്രമായിരുന്നു രാജപ്പേട്ടന്‍. ഇടയ്ക്കിടയ്ക്ക് രാജപ്പേട്ടന്‍ അപ്രത്യക്ഷനാകും. അപ്പോള്‍ ചായക്കടയിലെ ചര്‍ച്ചാവേളകളില്‍ ഉയര്‍ന്നുകേള്‍ക്കാം-''രാജപ്പന്‍, എവനിപ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ ഉണ്ട തിന്നുകയായിരിക്കും.'' ജയിലില്‍ ഗോതമ്പുണ്ട മാത്രമേ കിട്ടുകയുള്ളൂവെന്നും പരിതാപകരമാണ് അവിടത്തെ അവസ്ഥയെന്നും പരദൂഷണം ദാമുവേട്ടന്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. മൂത്രമൊഴിക്കേണ്ടത് കുടത്തിലാണെന്നും പറഞ്ഞുകൊണ്ട് അയാള്‍ അയാളുടെ വലതുകാലിലെ മന്തിനെ സ്‌നേഹപൂര്‍വം തലോടി.

ഞങ്ങള്‍ കുട്ടികള്‍ക്കത് ആലോചിക്കാന്‍പോലും വിഷമമായിരുന്നു. രാജപ്പേട്ടന്റെ തിരിച്ചുവരവുകളില്‍ ജയിലിലെ ഗോതമ്പുണ്ടതീറ്റയെക്കുറിച്ച് ഞങ്ങള്‍ ചോദിച്ചറിയുമായിരുന്നു. അപ്പോള്‍ വിദൂരതയിലേക്ക് ദൃഷ്ടികളൂന്നി ഒരു തത്ത്വജ്ഞാനിയുടെ ഭാവാദികളോടെ രാജപ്പേട്ടന്‍ പറയും: '' ദിവസം മൂന്നുനേരം നെയ്യിട്ട് കഞ്ഞിതന്നാലും അവിടെ പൊറുക്കാന്‍ പറ്റൂല. എനിക്ക് ഈ കായലും കടലും കാണണം, നിങ്ങളെ കാണണം, ഈ വൃക്ഷങ്ങളുടെ ഉയരങ്ങളിലേക്കെത്തിച്ചേരണം, അവ ഇല്ലാതാകുന്നതാണ് ഏറ്റവും വലിയ ശിക്ഷ.'' തെല്ലിട മൗനത്തിനുശേഷം ഇത്രയുംകൂടി കൂട്ടിച്ചേര്‍ക്കും: ''നിങ്ങള്‍ നല്ലോണം പഠിച്ചോളോണ്ടൂ... ന്നെപ്പോലെയാകണ്ട....'' ഞങ്ങള്‍ തലകുലുക്കി അത് ശരിവെക്കും.

ആ കാലമൊക്കെ മാറിയിരിക്കുന്നു. ജയിലില്‍ ഇപ്പോള്‍ സുഖമാണ്. നല്ല ഭക്ഷണം, മൊബൈലുപയോഗം, ഉന്നതന്മാരുമായുള്ള സമ്പര്‍ക്കം, അങ്ങനെയങ്ങനെ... എന്നാലും അസ്വാതന്ത്ര്യം ബാക്കിനില്‍ക്കുന്നു. ഇത്രയുമോര്‍ക്കാന്‍ കാരണമുണ്ട്. 1821-ല്‍ മലബാര്‍ കളക്ടര്‍ക്ക് ക്രിമിനല്‍ ജഡ്ജായ വില്‍സണ്‍ അയച്ച ഒരു കത്താണ് എന്റെ മുന്നില്‍. അതാകട്ടെ നമ്മുടെ മുന്നില്‍ അനാവരണം ചെയ്യുന്നത് 1821-ല്‍ കണ്ണൂര്‍ ജയിലിലുണ്ടായിരുന്ന ഭക്ഷണരീതികളുടെ ഒരു വിവരണമാണ്. അതിങ്ങനെ:

''കണ്ണൂര്‍ ജയിലിലെ തടവുകാരെ യാതൊരു കാരണവശാലും അങ്ങാടികളില്‍ പറഞ്ഞയക്കരുത്. എന്നു മാത്രമല്ല, അവര്‍ക്ക് സ്വന്തം ചെലവിലേക്കായി യാതൊരു കാരണവശാലും ഭാവിയില്‍ പണം കൊടുത്തുപോകരുത്. കോട്ടയിലുള്ള ജയിലിന്റെ സമീപത്തുള്ളൊരു മുറിയിലേക്ക് അവരുടെ ജീവിതത്തിനാവശ്യമായ വസ്തുവഹകള്‍ കരാറുകാരന്‍ കൊണ്ടുവരേണ്ടതാണ്. തുടര്‍ന്ന് ഭാരം തൂക്കി തിട്ടപ്പെടുത്തി ജയിലറുടെ സാന്നിധ്യത്തില്‍ തടവുപുള്ളികള്‍ക്ക് അവ കൈമാറണം. തദവസരത്തില്‍ ജയിലറോടൊപ്പം സുബേദാറോ ജമേദാറോ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്. മലബാറിന്റെ ഇനീഷ്യല്‍ കൊത്തിയ ഇരുമ്പിന്റെ ഭാരം ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ഇരുപത്, മുപ്പത്, നാല്പത്, അമ്പത്, നൂറ്, ഇരുന്നൂറ് എന്നിങ്ങനെ ചെമ്പിന്റെയോ അണയുടെയോ ഭാരം ജയിലര്‍ക്കുണ്ടായിരിക്കണം.

ഈ ഭാരത്തില്‍ കൃത്രിമം കാണിക്കാതിരിക്കാന്‍ ജയിലര്‍ പ്രത്യേകം ശ്രദ്ധിക്കണം. തടവുപുള്ളികള്‍ക്ക് കൊടുക്കുന്ന ഭക്ഷണവസ്തുക്കളില്‍ ഭാരക്കുറവുണ്ടാകാന്‍ പാടില്ല. അവര്‍ക്ക് അനുവദിച്ച കൃത്യമായ തൂക്കത്തില്‍ത്തന്നെ ഭക്ഷണവഹകള്‍ കൊടുത്തിരിക്കണം. കരാറുകാരന്‍ എത്തിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ മേന്മയേറിയതായിരിക്കണം. തരംതാണവ തള്ളപ്പെടേണ്ടതാണ്. ഇതോടൊന്നിച്ച് കാണിച്ചിരിക്കുന്ന പട്ടികപ്രകാരമുള്ള ഭക്ഷ്യവസ്തുക്കളേ കരാറുകാരന്‍ ജയിലിലേക്ക് കൊണ്ടുവരാന്‍ പാടുള്ളൂ. അതിനാല്‍ കരാറുകാരന്‍ കൊണ്ടുവരുന്ന വസ്തുക്കളെ ജയിലര്‍ സസൂക്ഷ്മം നിരീക്ഷിക്കേണ്ടതായുണ്ട്. മേന്മമാത്രം നോക്കിയാല്‍ പോരാ. അളവിന്റെ കാര്യത്തിലും ജയിലറുടെ ശ്രദ്ധ പതിയേണ്ടതാണ്. മേന്മ കുറഞ്ഞതായി കാണുന്ന വസ്തുവിനെക്കുറിച്ച് ഉടനടി ഒരു റിപ്പോര്‍ട്ട് കളക്ടര്‍ക്ക് അയച്ചിരിക്കണം.

പച്ചക്കറികളോടൊപ്പം മത്സ്യവും ഭക്ഷണത്തിനായി തടവുകാര്‍ക്ക് കൊടുക്കേണ്ടതായുണ്ട്. അത്ഇപ്രകാരമാണ്. ആദ്യ ദിവസം പച്ചമീന്‍ കറിവെച്ചത്. അടുത്ത ദിവസം ഉണക്കമീന്‍ കറിവെച്ചത്. മൂന്നാംദിവസം വാഴയ്ക്കാകറിവെച്ചതും മറ്റേതെങ്കിലും പച്ചക്കറിയും. ഇതാവര്‍ത്തിക്കുക. തടവുപുള്ളികളെ 'മെസ്സു'കളാക്കി തരംതിരിക്കുക. ഓരോ മെസ്സിലും പത്ത് തടവുപുള്ളികളാണ് ഉണ്ടാകേണ്ടത്. ഒരേ ജാതിയില്‍പെട്ടവരെ കഴിയുന്നത്ര ഒരേ ജാതിയില്‍ത്തന്നെ പ്പെടുത്തുക. മലബാറിലെ ജനങ്ങള്‍ ജാതിയെ അതിയായി സ്‌നേഹിക്കുന്നുണ്ട്.

വൈകുന്നേരം നാലുമണിയായാല്‍ ഓരോ മെസ്സുകാര്‍ക്കും താഴെപ്പറയുന്നതുപോലെ സാധനങ്ങള്‍ അളന്ന് തിട്ടപ്പെടുത്തിക്കൊടുക്കുക. അതായത്, ഓരോ തടവുപുള്ളിക്കും അരി 2 തെപ്പരീസ് (അക്കാലത്തെ ഒരളവ്), ഓരോ ദിവസത്തേക്കും 192 ചെമ്പുപൈസയുടെ തൂക്കത്തില്‍ പച്ചമീന്‍ എല്ലാം മൂന്നാം ദിവസത്തേക്കും, 85 ചെമ്പുപൈസയുടെ തൂക്കത്തില്‍ ഉണക്കമീനെല്ലാം രണ്ടാം ദിവസവും 242 ചെമ്പുപൈസയുടെ തൂക്കത്തില്‍ വാഴയ്ക്കയും കൊടുക്കുക. ഇതിനുപുറമെ ഓരോ തടവുപുള്ളിക്കും 10 വാഴയിലകള്‍ കൊടുക്കേണ്ടതാണ്. രണ്ടര ചെമ്പുപൈസയുടെ തൂക്കത്തില്‍ മഞ്ഞളും മൂന്ന് ചെമ്പുപൈസയുടെ തൂക്കത്തില്‍ ഉണക്കമുളകും 65 ചെമ്പുപൈസയുടെ തൂക്കത്തില്‍ തേങ്ങയും 12 ചെമ്പുപൈസയുടെ തൂക്കത്തില്‍ പുളിയും ദിവസവും കൊടുക്കേണ്ടതാണ്. ഇതിനുപുറമെ 190 ചെമ്പുപൈസയുടെ തൂക്കത്തിലുള്ള അഞ്ചുകെട്ട് വിറകും ഓരോ തടവുപുള്ളിക്കും കൊടുക്കേണ്ടതാണ്. ഉപ്പ് ചെറിയൊരളവില്‍ എല്ലാവര്‍ക്കും കൊടുക്കുക.

തടവുപുള്ളികള്‍ അവര്‍ക്ക് അനുവദിക്കപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ച് തീര്‍ക്കുന്നുണ്ടോ എന്നകാര്യത്തില്‍ ജയിലര്‍ പ്രത്യേകശ്രദ്ധ കാണിക്കണം. ഡെഫോദാര്‍മാരും ശിപ്പായിമാരും ഇക്കാര്യത്തില്‍ പ്രത്യേകശ്രദ്ധ പതിപ്പിക്കണം. ഇവ ഒരു കാരണവശാലും മറിച്ചുവില്‍ക്കാന്‍ സമ്മതിക്കരുത്. ഒരു മെസ്സിലെ പത്തുപേരില്‍നിന്ന് ഒരാളെ പാചകവൃത്തിക്കായി ഓരോ ദിവസവും തിരഞ്ഞെടുക്കണം. അടുത്തദിവസം ഈ പ്രവൃത്തി മറ്റൊരുവനെയാണ് ഏല്‍പ്പിക്കേണ്ടത്. അങ്ങനെ ഒരു മെസ്സിലെ പത്തുപേരും മാറിമാറി പാചകവൃത്തി ചെയ്യേണ്ടതായുണ്ട്. ഇങ്ങനെ പാചകദൗത്യം ഏറ്റെടുക്കുന്നവനൊഴിച്ച് ബാക്കി ഒമ്പതുപേരും നല്ലവണ്ണം പുറമെ പണികള്‍ ചെയ്യേണ്ടതായുണ്ട്. ഇതില്‍നിന്ന് ഒഴിവുകിട്ടണമെങ്കില്‍ ജയിലിലെ നാട്ടുകാരനായ അപ്പോത്തിക്കരി തടവുപുള്ളിക്ക് അനാരോഗ്യമുണ്ടെന്ന് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.

ജയിലര്‍ക്ക് പ്രകടമായിത്തന്നെ തടവുപുള്ളിക്ക് അനാരോഗ്യമുണ്ടെന്ന് തോന്നുന്നപക്ഷം അയാളെ ജോലിയെടുക്കുന്നതില്‍നിന്ന് മാറ്റിനിര്‍ത്താം. പക്ഷേ, നാട്ടുകാരനായ ഒരു നോണ്‍ കമ്മീഷന്‍ ഓഫീസര്‍ ജയിലറുടെ നിഗമനത്തെ ശരിവെക്കേണ്ടതായുണ്ട്. കോടതിയുമായി ബന്ധപ്പെട്ട ഒരു ഡോക്ടര്‍ രോഗിയായ തടവുപുള്ളിക്ക് പ്രത്യേക ഭക്ഷണക്രമം അനുശാസിച്ചിട്ടുണ്ടെങ്കില്‍ നിര്‍ദേശിക്കപ്പെട്ട ഭക്ഷണം തടവുപുള്ളിക്ക് കൊടുക്കാന്‍ ജയിലര്‍ ബാധ്യസ്ഥനാണ്. ഇതില്‍ ജയിലര്‍ അമാന്തംകാട്ടരുത്. എന്നുമാത്രമല്ല, ഈ രോഗിയെ രാത്രിയില്‍ നിരീക്ഷണത്തിന് വിധേയനാക്കുകയും വേണം. ഇതിനായി ഒരു മണ്‍വിളക്കും അതിനുവേണ്ട എണ്ണയും അനുവദിക്കപ്പെടേണ്ടതായുണ്ട്'.

1821-ലെ ഒരു തടവുപുള്ളിയുടെ ജയിലിലെ ജീവിതരീതികളാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്. 1821-ല്‍ കണ്ണൂര്‍ ജയില്‍ എന്നുപറയുന്നത് ഇന്നത്തെ ജയിലായിരുന്നില്ല. അത് പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച കണ്ണൂര്‍കോട്ടയിലെ മൂന്ന് മുറികളായിരുന്നു. ഈ ജയിലിനെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്തലക്കങ്ങളില്‍ പ്രതീക്ഷിക്കാം. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കണ്ണൂര്‍ ജയില്‍ എവിടെ നില്‍ക്കുന്നു എന്നുള്ളത് പത്രവാര്‍ത്തകളിലൂടെ നമുക്ക് പരിചിതമാണല്ലോ.



MathrubhumiMatrimonial