NagaraPazhama

കൃത്യനിഷ്ഠയില്ലാത്ത ഡോക്ടര്‍

Posted on: 20 Nov 2013

അഡ്വ. ടി.ബി. സെലുരാജ്, seluraj@yahoo.com



A telephone ring can change your life' ഒരു ടെലിഫോണിന്റെ മണിനാദത്തിന് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്ന് 'ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സി'ലൂടെ അരുന്ധതിറോയ്. അഹങ്കരിക്കരുതെന്നാണ് ഇതിന്റെ വിവക്ഷ.

നിങ്ങളുടെ സാമ്പത്തികസ്രോതസ്സ് , അതല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേര്‍പാട് - ഇതൊക്കെയായിരിക്കാം ഒരു ടെലിഫോണ്‍ സന്ദേശം നിങ്ങളിലേക്കെത്തിക്കുന്നത്. 'അച്ഛന്‍ കുളിമുറിയില്‍ തലകറങ്ങി വീണു' എന്നൊരു സന്ദേശം എന്നിലേക്കെത്തിച്ചതും ടെലിഫോണ്‍തന്നെ. അന്നൊരു ഓണദിവസമായിരുന്നു. കാറുമായി ഞാന്‍ വീട്ടിലേക്കോടിയെത്തി. ജീവിതത്തില്‍ ആകെ സ്വാധീനിച്ചത് അച്ഛന്‍ മാത്രമായിരുന്നു. അച്ഛനെയും കൂട്ടി ഒരു ഡോക്ടറുടെ വീട്ടിലെത്തി കോളിങ് ബെല്‍ അമര്‍ത്തി. കുറേനേരത്തെ കാത്തിരിപ്പിനുശേഷം വാതില്‍ തുറന്നു. ആവശ്യത്തിലേറെ കറുപ്പും ചുരുണ്ട മുടിയും തടിച്ച ചുണ്ടുകളുമുള്ളയാള്‍ വാതില്‍ തുറന്ന് ആക്രോശിച്ചു: ''ഓണമായാലും സ്വസ്ഥമായി ഇരുത്തില്ലേ....'' എന്റെ കൈകളിലേക്ക് രക്തചംക്രമണം എത്തുന്നത് ഞാനറിഞ്ഞു. അതു മനസ്സിലാക്കിയിട്ടായിരിക്കണം, അച്ഛനെന്നോട് മൃദുസ്വരത്തില്‍ മൊഴിഞ്ഞു: ''ക്ഷമിക്കുക, ക്ഷമിക്കുക'' ആ ഉപദേശം ഉള്‍ക്കൊണ്ടുകൊണ്ട് ഞാനയാള്‍ക്കൊരു വിഡ്ഢിച്ചിരി സമ്മാനിച്ചു.

കുറച്ചുനേരം ഞങ്ങളെത്തന്നെ നോക്കിക്കൊണ്ട് ഞങ്ങളെ കണ്‍സള്‍ട്ടിങ് റൂമിലേക്ക് ആനയിച്ചു. ഒടുവില്‍ പ്രിസ്‌ക്രിപ്ഷന്‍ തന്നുകൊണ്ട് ഫീസ് വാങ്ങി മേശയിലേക്കിടുമ്പോള്‍ ഞാനയാളിലേക്കൊരു ചോദ്യമെറിഞ്ഞു: ''ഓണത്തിന് ഫീസ് വാങ്ങിക്കുന്നതിന് കുഴപ്പമൊന്നുമില്ലല്ലേ?'' ഓര്‍ക്കാപ്പുറത്തുള്ള എന്റെ ഈ ചോദ്യത്തിന് മുന്നില്‍ അയാള്‍ സ്തബ്ധനായി നില്‍ക്കുമ്പോള്‍ ഞാന്‍ അച്ഛനുമായി പുറത്തേക്കിറങ്ങി. അയാളുടെ ആ മുഖം ഇപ്പോഴുമെന്റെ മനസ്സിലുണ്ട്. ഡോക്ടര്‍മാര്‍ക്ക് സാമൂഹികപ്രതിബദ്ധത ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. രോഗം വരുന്നത് അവധിദിവസം നോക്കിയല്ല എന്നുള്ള സത്യം അയാള്‍ മനസ്സിലാക്കേണ്ടിയിരുന്നു. അമ്പതും അറുപതും ലക്ഷം കൊടുത്ത് മെറിറ്റിലല്ലാതെ ഡോക്ടര്‍മാരാകുന്നതിന് ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ -സാമൂഹികപ്രതിബദ്ധതയില്ലെങ്കില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ ഉത്തരം പറയേണ്ടിവരും. 1853-'54ല്‍ കോഴിക്കോട് സിവില്‍ ഹോസ്പിറ്റലിലും ഇത്തരമൊരു ഡോക്ടര്‍ ഉണ്ടായിരുന്നുവെന്ന് രേഖകള്‍ പറയുന്നു. ഡേവിഡ് എന്നായിരുന്നു യൂറോപ്യന്‍കാരനായ ആ ഡോക്ടറുടെ പേര്‍. ഏതാനും കത്തുകളിലൂടെ ആ ഡോക്ടറെ ഇവിടെ അവതരിപ്പിക്കുകയാണ്.

സൂപ്രണ്ട് സര്‍ജനായ കോളിസിന് സിവില്‍ ജഡ്ജായ ഹാരിസ് എഴുതിയ ഒരു കത്തിങ്ങനെ: ''കോഴിക്കോട്ടെ സിവില്‍ സര്‍ജന്‍ ഡേവിഡിനോട് കൃത്യമായി ഒരു സമയത്ത് ആസ്പത്രിയില്‍ എത്തിച്ചേരണമെന്ന് അറിയിക്കുകയുണ്ടായി. ഇതിന് മറുപടിയായി രാവിലെ 10 മണി മുതല്‍ 11 മണി വരെ താനിരിക്കാമെന്നാണ് മറുപടി തന്നത്. കുറേക്കൂടി ഡോക്ടര്‍ ആസ്പത്രിയില്‍ വരേണ്ടതായിട്ടുണ്ട്. കോഴിക്കോട്ടെ പാവങ്ങളായ രോഗികള്‍ കുറേനേരത്തെ കാത്തിരിപ്പിനുശേഷം കൊടുംചൂടില്‍ മടങ്ങിപ്പോകുന്നതായിട്ടാണ് കാണാറ്. പലപ്പോഴായി ഡോക്ടര്‍ ഡേവിഡിനോട് കൃത്യമായൊരു സമയത്ത് ഹോസ്പിറ്റലില്‍ എത്തിച്ചേരണമെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഡോക്ടര്‍ ബുക്കാനന്‍ ഒമ്പതര മണിക്ക് മാത്രമായിരുന്നു ആസ്പത്രിയിലെത്തിയിരുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ബുക്കാനന്റെ അനാരോഗ്യം നിമിത്തം മാത്രമാണ് നാമദ്ദേഹത്തിന് അങ്ങനെയൊരു സമയം അനുവദിച്ചിരുന്നത്. ബുക്കാനന്‍ വളരെ മുമ്പുമാത്രമാണ് കോഴിക്കോട്ടെ ആസ്പത്രിയില്‍ ജോലിചെയ്തിരുന്നത്. എന്തുകൊണ്ടാണ് മുന്‍ഗാമിയായ ഡോക്ടര്‍ ബാര്‍ക്കറുടെ കാര്യം ഡോക്ടര്‍ ഡേവിഡ് പറയാതിരുന്നത്? ഡോക്ടര്‍ ബാര്‍ക്കര്‍ എല്ലാദിവസവും രാവിലെ ആറുമണി മുതല്‍ എട്ടുമണിവരെ കോഴിക്കോട്ടെ ഈ ആസ്പത്രിയില്‍ ഉണ്ടാകുമായിരുന്നു. ഡോക്ടര്‍ ഡേവിഡ്, ഡോക്ടര്‍ ബാര്‍ക്കറുടെ ഈ കാര്യം സൗകര്യപൂര്‍വം മറക്കുകയാണ് ചെയ്തത്.

കോഴിക്കോട്ടെ സിവില്‍ ഹോസ്പിറ്റലിലെ ഡ്രസ്സറുടെ കാര്യംകൂടി ഒന്നുപറഞ്ഞുകൊള്ളട്ടെ. മെറി എന്നാണിയാളുടെ പേര്‍. ഇദ്ദേഹം ആസ്പത്രിയില്‍ വന്നതിനുശേഷം ഔട്ട് പേഷ്യന്‍സിന്റെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സിവില്‍ ആസ്പത്രിയുടെ പ്രശസ്തി നാള്‍ക്കുനാള്‍ ഏറിവരികയാണ്. ഡേവിഡ് ഡോക്ടര്‍കൂടി സമയത്തിന് ആസ്പത്രിയിലെത്തിച്ചേര്‍ന്നാല്‍ ഈ പ്രശസ്തി നിലനിര്‍ത്താന്‍ കഴിയും. കൃത്യനിഷ്ഠ അദ്ദേഹം പാലിക്കേണ്ടതായിട്ടുണ്ട്. സാക്ഷിമൊഴികളും രേഖകളും അദ്ദേഹത്തിന്റെ കൃത്യവിലോപത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. പത്തുമണിക്ക് മുമ്പ് ആസ്പത്രിയില്‍ എത്തിച്ചേരുന്നതില്‍നിന്ന് അദ്ദേഹത്തെ വിലക്കുന്നത് മറ്റു ചില കടമകളാണത്രെ. ഈ കടമകളെക്കുറിച്ച് ഞങ്ങള്‍ അന്വേഷിക്കുകയുണ്ടായി. കോഴിക്കോട് ജയില്‍ ആസ്പത്രിയിലെ സന്ദര്‍ശനമാണ് ഇതെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. അന്വേഷിച്ചതില്‍നിന്ന് മനസ്സിലാക്കുന്നത് അവിടെയും വല്ലപ്പോഴുമേ ഇദ്ദേഹമെത്തിച്ചേരാറുള്ളൂ എന്നാണ്. ജയില്‍ നിയമപ്രകാരം അയാള്‍ അവിടെ ചെല്ലേണ്ട കാര്യവുമില്ല.''ഡോക്ടര്‍ ഡേവിഡിന് കാരണംകാണിക്കല്‍ നോട്ടീസ് കൊടുത്തതായും കാണാം. ''താങ്കള്‍ ഹോസ്പിറ്റലില്‍ പല ദിവസവും എത്തിച്ചേരാറില്ല എന്നെനിക്ക് വിവരം കിട്ടിയിരിക്കുന്നു. താങ്കളുടെ ഡ്യൂട്ടിസമയം രാവിലെ ആറുമണി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ്. താങ്കള്‍ ആസ്പത്രിയില്‍ പലപ്പോഴും വരാറില്ലെന്ന് മാത്രമല്ല, വന്നാല്‍ത്തന്നെ ഒരുമണിക്കൂര്‍ മാത്രമേ അവിടെ ചെലവിടാറുള്ളൂ. തോന്നുന്ന സമയത്താണ് താങ്കളുടെ വരവ്. കോഴിക്കോട്ടെ സാധുക്കളായ രോഗികളാണ് ഇതുമൂലം കഷ്ടതകളനുഭവിക്കുന്നത്. മണിക്കൂറുകളോളം കാത്തുനിന്നതിനുശേഷം നിരാശരായി മടങ്ങിപ്പോകേണ്ടിവരുന്നു. ഞങ്ങളുടെ വക്താവായ ഡ്രസ്സര്‍ മെറിയും അലിഗയും താങ്കള്‍ക്കെതിരെ തെളിവ് തന്നിരിക്കുന്നു. താങ്കളുടെ വിശദീകരണമറിയിക്കുക.'' 1854 ജൂണ്‍ 7-ന് മലബാര്‍ കളക്ടറായ കനോലിയാണ് ഷോക്കോസ് കൊടുത്തുകാണുന്നത്. സിവില്‍ ജഡ്ജായ ഹാരിസ് ഡോക്ടര്‍ ഡേവിഡിന് മറ്റൊരു കത്തയച്ചതായും കാണുന്നു: ''താങ്കള്‍ ആസ്പത്രിയില്‍ പലദിവസവും എത്തിച്ചേരാറില്ലെന്ന് എനിക്ക് വിവരം കിട്ടിയിരിക്കുന്നു. ഡ്രസ്സര്‍ മെറി ഇതുസംബന്ധിച്ച് രേഖാമൂലം തെളിവ് തന്നിരിക്കുന്നു. താങ്കള്‍ക്ക് ഈ രേഖകളിലൂടെ കടന്നുപോകാം. വളരെ ഗുരുതരമാണ് താങ്കളുടെ ഈ പ്രവൃത്തി. രോഗികളും ഡ്രസ്സറും താങ്കളുടെവരവും പ്രതീക്ഷിച്ച് കാത്തിരുന്നശേഷം നിരാശരായി മടങ്ങിപ്പോവുകയാണ് പതിവ്. കോഴിക്കോട് സിവില്‍ ഹോസ്പിറ്റലിന്റെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് താങ്കളുടെ ഈ പ്രവൃത്തി. കോഴിക്കോട് ജയില്‍ ഹോസ്പിറ്റല്‍ സന്ദര്‍ശനമാണ് താങ്കളെ ഇതില്‍നിന്ന് പിന്തിരിപ്പിക്കുന്നത് എന്നുള്ള വാദം സ്വീകാര്യമല്ല. ജയില്‍ ആസ്പത്രിയിലും താങ്കള്‍ വല്ലപ്പോഴുമേ കടന്നുചെല്ലാറുള്ളൂ എന്ന് വിവരംകിട്ടിയിരിക്കുന്നു. അതിനാല്‍ രാവിലെ ആറുമണി മുതല്‍ എട്ടുമണി വരെയുള്ള സമയത്ത് കോഴിക്കോട് സിവില്‍ ഹോസ്പിറ്റലില്‍ താങ്കള്‍ കൃത്യമായും എത്തേണ്ടതാണ്. അല്ലാത്തപക്ഷം ഞങ്ങള്‍ക്ക് താങ്കള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ടതായിവരും.''

അളഗിയ എന്ന ഡ്രസ്സര്‍ കൊടുത്ത പരാതിയുംകൂടി നമുക്ക് കാണാം: ''വാക്‌സിനേഷന്‍ നടത്തിയ ഒരു കുട്ടിയെ ഡേവിഡിനെ കാണിക്കാന്‍വേണ്ടി കൊണ്ടുവന്നിരുന്നുവെങ്കിലും 12 മണിയായിട്ടും ഡോക്ടറെ കാണാത്തതിനാല്‍ കുട്ടിയെയുംകൊണ്ട് വീട്ടുകാര്‍ മടങ്ങിപ്പോയിരിക്കുന്നു. 16-ാം തിയ്യതി കളക്ടറോടൊപ്പം കോഴിക്കോട് വിടേണ്ടിവന്നതിനാല്‍ താങ്കള്‍ അയച്ച ഉദ്യോഗസ്ഥനെ ഡോക്ടര്‍ ഡേവിഡിനെ കാണിക്കാന്‍ മറ്റൊരാളെ ഞാന്‍ ചട്ടംകെട്ടിയിരുന്നു. എന്നാല്‍, വൈകുന്നേരം 3 മണിയായിട്ടും ഡോക്ടര്‍ ഡേവിഡ് എത്താത്തതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ മടങ്ങിപ്പോവുകയാണ് ചെയ്തത്.''

ഡോക്ടര്‍ ഡേവിഡിനെ അധികകാലം കോഴിക്കോട് സിവില്‍ ഹോസ്പിറ്റലില്‍ വെച്ചുപൊറുപ്പിക്കുകയുണ്ടായില്ല. അദ്ദേഹത്തെ പറഞ്ഞുവിടുകയാണ് ചെയ്തത്. പാവങ്ങളായ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഭരണാധികാരികള്‍ ആഗ്രഹിച്ചിരുന്നു.

ആതുരശുശ്രൂഷ സേവനരംഗം ഈ 21-ാം നൂറ്റാണ്ടില്‍ ഒരു കച്ചവടമേഖലയായി മാറിയിരിക്കുന്നു. ഡോക്ടര്‍ ഡേവിഡുമാരുടെ എണ്ണം പെരുകുകയാണ്. മെറിറ്റിലല്ലാതെ അമ്പതും അറുപതും ലക്ഷങ്ങള്‍ കൊടുത്ത് ഡോക്ടറായി വരുന്നവരില്‍നിന്ന് നാം എന്തുസേവനമാണ് പ്രതീക്ഷിക്കേണ്ടത്?



MathrubhumiMatrimonial