NagaraPazhama

ചീനയുടെ ഒരായിരം വര്‍ഷം

Posted on: 05 Aug 2013

ജവഹര്‍ലാല്‍ നെഹ്‌റു



ചീനയില്‍, പൂര്‍വ്വേഷ്യയിലെ ജപ്പാന്‍, കൊറിയ, ഇന്തോച്ചീന, സയാം, ബര്‍മ്മ എന്നീ ഇതരരാജ്യങ്ങളിലെന്നപോലെ ആര്യന്മാരായിട്ടല്ല നാം പരിചയപ്പെടാനിരിയ്ക്കുന്നത്. മംഗോളിയന്‍ വര്‍ഗക്കാരാണ് ഇവിടെ.

അയ്യായിരമോ അതിലേറെയോ കൊല്ലത്തിനുമുമ്പു ചീന പടിഞ്ഞാറുനിന്നുള്ള ഒരാക്രമണത്തിനു വിധേയമായി. ഈ ആക്രമികളും വന്നതു മധ്യേഷ്യയില്‍ നിന്നുതന്നെയാണ്. നാഗരിഗതയില്‍ ചീനക്കാര്‍ അന്നുതന്നെ വളരെ മുമ്പോട്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. കൃഷി അവര്‍ക്കറിയാം, കന്നുകാലികളെ അവര്‍ വളര്‍ത്തിയിരുന്നു. നല്ല നല്ല വീടുകള്‍ പണിയാനും അവര്‍ക്കറിയാമായിരുന്നു. സുസംഘടിതമായൊരു സമുദായവുമുണ്ടായിരുന്നു അവര്‍ക്ക്. മഞ്ഞനദി എന്നു വിളിക്കപ്പെടുന്ന ഹൊയാങ്‌ഹോവിന്റെ തീരത്ത് അവര്‍ ആവാസമുറപ്പിച്ചു. ഇവിടെനിന്ന് വളരെ നൂറ്റാണ്ടുകളോളം അവര്‍ ചീനയുടെ നാനാഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകയും സ്വന്തം കലകളേയും കരകൗശലങ്ങളേയും പോഷിപ്പിക്കുകയും ചെയ്തു. ചീനക്കാര്‍ അധികവും കൃഷിക്കാരായിരുന്നു. അറുനൂറോ എഴുന്നൂറോ കൊല്ലത്തിനുശേഷം, അതായത് 4000 ത്തില്‍പുറം കൊല്ലം മുമ്പ് യാ-ഓ എന്ന ഒരാള്‍ ചക്രവര്‍ത്തിപദം കൈയേല്‍ക്കുന്നതായി നാം കാണുന്നു. സ്വയംവരിച്ച സ്ഥാനം അതായിരുന്നു എങ്കിലും യഥാര്‍ത്ഥത്തില്‍ ഒരു കുലപതിയായിരുന്നു അയാള്‍.

എങ്ങനെ ആളുകള്‍ ആദ്യം തങ്ങളുടെ കുലപതിയെ തിരഞ്ഞെടുത്തുകൊണ്ടിരുന്നു എന്നും, എങ്ങനെ അതു പിന്തുടര്‍ച്ചാക്രമത്തിലുള്ള ഒന്നായിത്തീര്‍ന്നു എന്നും ഞാന്‍ മുമ്പു വിവരിച്ചിട്ടുണ്ട്. ചീനയിലും ഇതാണ് സംഭവിച്ചത്. യാ-ഓവിനെ പിന്തുടര്‍ന്നത് അയാളുടെ മകനായിരുന്നില്ല; യോഗ്യനായൊരാളെ അയാള്‍ ചക്രവര്‍ത്തിയായി നിര്‍ദ്ദേശിക്കുകയാണുണ്ടായത്. എന്നിട്ടും ഈ സ്ഥാനം ക്രമേണ പിന്തുടര്‍ച്ചക്രമത്തിലുള്ള ഒന്നായിത്തീര്‍ന്നു. സിയാരാജവംശം 400ലധികം കൊല്ലം ചീനയെ ഭരിച്ചു. ഒടുവിലത്തെ രാജാവ് ഒരു മഹാക്രൂരനായിരുന്നതിനാല്‍ വിപ്ലവമുണ്ടായി; അതോടെ അയാളുടെ ഭരണം അവസാനിയ്ക്കുകയും ചെയ്തു. ഷാങ്ങ് അഥവാ ഇന്‍ രാജവംശം തല്‍സ്ഥാനത്തു പ്രതിഷ്ഠിക്കപ്പെട്ടു. 150 കൊല്ലത്തോളം നീണ്ടുനിന്നു അത്.

മൂന്നോ നാലോ വാചകങ്ങള്‍കൊണ്ടു ചീനയുടെ ഒരായിരം കൊല്ലത്തെ ചരിത്രം ഞാന്‍ എഴുതിത്തള്ളിക്കഴിഞ്ഞു. കണ്ണെത്താത്ത ഈ ചരിത്രപ്പരപ്പില്‍ മറ്റെന്തുചെയ്യട്ടെ! ഷാങ്ങ്‌രാജവംശം അധികാരത്തില്‍നിന്നു നിഷ്‌കാസനം ചെയ്യപ്പെട്ടപ്പോള്‍ അതിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരില്‍ ഒരാളായ കി-സി-ചൗ തന്റെ 5000 അനുചരന്മാരോടൊപ്പം ചീനയില്‍ നിന്ന് ഇറങ്ങിപ്പോന്നു. അയാള്‍ നേരെ കിഴക്കോട്ട് കൊറിയയിലേയ്ക്കാണ് പോയത്. ചോസന്‍ (പ്രഭാതശാന്തിയുടെ നാട്) എന്ന് അതിന്നയാള്‍ പേര്‍വിളിച്ചു. ഈ കി- സിയോടുകൂടി ക്രിസ്തുവിന്ന് 1100 കൊല്ലം മുമ്പു കൊറിയയുടെ ചരിത്രം ആരംഭിക്കുന്നു. അയാളുടെ പിന്മുറക്കാര്‍ 900 കൊല്ലത്തോളം ചോസന്‍ ഭരിച്ചു.

കി-സി. ചോസനിലേയ്ക്ക് പുറപ്പെട്ട അവസരത്തില്‍ ജപ്പാനില്‍ എന്തു സംഭവിയ്ക്കുകയായിരുന്നു എന്നു നമുക്കറിഞ്ഞുകൂടാ. ജപ്പാന്റെ ചരിത്രം ചീനയുടേതിനോളമോ കൊറിയയുടേതിനോളംപോലുമോ പഴക്കമുള്ളതല്ല. ജപ്പാന്‍കാര്‍തന്നെ പറയുന്നത്, അവരുടെ ഒന്നാമത്തെ ചക്രവര്‍ത്തിയായ ജിമ്മുടെന്നോവിന്റെ കാലം ക്രിസ്തുവിന്ന് 600-700 കൊല്ലം മുമ്പാണെന്നാണ്. അദ്ദേഹം ആദിത്യദേവി(ആദിത്യനെ ജപ്പാന്‍കാര്‍ ദേവിയായിട്ടാണ് കല്പിച്ചുകാണുന്നത്)യില്‍നിന്ന് ജന്മമെടുത്തു എന്ന് വിശ്വസിക്കപ്പെടുന്നു. ഇപ്പോഴത്തെ ജപ്പാന്‍ ചക്രവര്‍ത്തി ഈ ജിമ്മു ടെന്നോവില്‍നിന്നും ആ വഴിയ്ക്ക് ആദിത്യനില്‍നിന്നും വന്നതാണെന്നാണ് ജപ്പാന്‍കാര്‍ അവകാശപ്പെടുന്നത്.

ക്രി.മു. ആറാം നൂറ്റാണ്ടും മതവും

2500 കൊല്ലംമുമ്പുള്ള പ്രധാനമായൊരു നാഴികക്കല്ലിന്റെ മുമ്പിലാണ് നാം ഇപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. ഇന്ത്യയിലും ചീനയിലും പേര്‍ഷ്യയിലും ഗ്രീസിലും മഹാചിന്തകന്മാരും മുഖ്യമതങ്ങളുടെ ഉപജ്ഞാതാക്കളുമായി അനേകം മഹാപുരുഷന്മാര്‍ ഇക്കാലത്തു ജന്മംകൊണ്ടിട്ടുണ്ട്. ഇവരെല്ലാം ഏതാണ്ട് ഒരേഘട്ടത്തില്‍ അടുത്തടുത്തായി ജീവിച്ചിരുന്നു എന്നതുകൊണ്ടുതന്നെ ക്രിസ്തുവിന്നു മുമ്പുള്ള ഈ 6ാം നൂറ്റാണ്ടു ശ്രദ്ധേയമായിത്തീരുന്നു. അസാധാരാണമായൊരു ചിന്താപ്രസരം, തല്ക്കാലസാഹചര്യങ്ങളോടുള്ള അമര്‍ഷവും അവയേക്കാള്‍ ഉല്‍കൃഷ്ടമായ ചിലതിന്നുള്ള വെമ്പലും ഉള്‍ക്കൊള്ളുന്ന ഒരു ഊഷ്മളവാതം, അന്നു ലോകത്തിലെങ്ങും അനുഭവപ്പെട്ടിരിക്കണം.
ഇന്ത്യയില്‍ ഇക്കാലത്തു ബുദ്ധനും മഹാവീരനുമുണ്ടായി; ചീനയില്‍ കണ്‍ഫ്യൂഷിയസ്സും ലാവോസെയും; പേര്‍ഷ്യയില്‍ സൊറാസ്റ്റര്‍; സാമോസ് ദ്വീപില്‍ പൈത്തഗോറസ്സ്. ക്ഷേത്രഗണിതത്തിലെ ഒരു പ്രമാണത്തിന്റെ ഉപജ്ഞാതാവെന്നതിന്നു പുറമെ പൈത്തഗോറസ്സ് മഹാചിന്തകനും തത്ത്വാന്വേഷിയും കൂടിയായിരുന്നു എന്നു പറയപ്പെടുന്നു.

പേര്‍ഷ്യയിലെ സൊറാസ്റ്റര്‍ ആണ് സൊറാസ്ട്രിയമതത്തിന്റെ സ്ഥാപകന്‍. വളരെ മുമ്പു പേര്‍ഷ്യയില്‍നിന്നുവന്ന പാര്‍സികളാണ് ഇന്ത്യയില്‍ അത് അവതരിപ്പിച്ചത്. അവര്‍ ഇന്നും ആ മതം അനുസരിച്ചുപോരുന്നു.

ചീനയില്‍ രണ്ടു മഹാന്മാര്‍ ഇക്കാലത്തു ജീവിച്ചു; കണ്‍ഫൂഷ്യസ്സും ലാവോ-സേയും. ഈ രണ്ടുപേരും നാം സാധാരണ മനസ്സിലാക്കുന്ന അര്‍ത്ഥത്തിലുള്ള മതസ്ഥാപകരല്ല. ധാര്‍മ്മികവും നൈതികവുമായ ചില നിയമങ്ങള്‍ നിര്‍വ്വചിക്കുകയും കൃത്യാകൃത്യങ്ങളേക്കുറിച്ചു മാര്‍ഗ്ഗോപദേശം നല്കുകയുമാണ് അവര്‍ ചെയ്തിട്ടുള്ളത്. എങ്കിലും മരണാനന്തരം ചീനയില്‍ അവരുടെ സ്മരണയ്ക്കായി അനവധി ദേവാലയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. ഹിന്ദുക്കള്‍ ഏതുവിധം വേദങ്ങളെയും ക്രിസ്ത്യാനികള്‍ ബൈബിളിനെയും ആരാധിക്കുന്നുവോ അതേവിധം ചീനക്കാര്‍ ഇവരുടെ ഗ്രന്ഥങ്ങളെ പൂജിച്ചുപോന്നു. ചീനക്കാരെ ലോകത്തില്‍വെച്ച് ഏറ്റവും ഉദാരന്മാരും സുശീലരും സംസ്‌കൃതരുമായ ഒരു ജനസമുദായമാക്കിത്തീര്‍ത്തത് കണ്‍ഫൂഷ്യസ്സിന്റെ പ്രബോധനങ്ങളാണെന്നു പറയാം.

ഇന്ത്യയില്‍ മഹാവീരനും ബുദ്ധനുമുണ്ടായി. മഹാവീരന്‍ ഇന്നത്തെ ജൈനമതത്തിന്റെ ഉപജ്ഞാതാവാണ്. വര്‍ദ്ധമാനനെന്നായിരുന്നു അദ്ദേഹത്തിന്റെ ശരിയായ പേര്. മഹാവീരന്‍ എന്നതു പിന്നീട് കൈവന്ന ഒരു ബഹുമതി സംജ്ഞമാത്രമാണ്. ജൈനര്‍ അധികവും പശ്ചിമേന്ത്യയിലാണ് ജീവിക്കുന്നത്. കാത്തിയവാഡിലും രാജപുത്താനയിലെ മൗണ്ട് അബുവിലും അവര്‍ക്കു കമനീയങ്ങളായ ദേവാലയങ്ങളുണ്ട്. ജൈനരെ പലപ്പോഴും ഹിന്ദുക്കളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്താറ്. അഹിംസയെ ഒരു വിശ്വാസപ്രമാണമായി അംഗീകരിച്ചിട്ടുള്ള അവര്‍ ഒരു ചെറുപ്രാണിക്കുപോലും ഹാനികരമായിത്തീര്‍ന്നേക്കാവുന്ന യാതൊന്നും ചെയ്യുകയില്ലെന്നു നിര്‍ബന്ധമുള്ളവരാണ്.

ഇനി നമുക്ക് ഗൗതമ ബുദ്ധനെയെടുക്കാം. അഭിജാതനായ ഒരു ക്ഷത്രിയരാജകുമാരനായിരുന്നു അദ്ദേഹമെന്നു നിനക്കറിയാം. സിദ്ധാര്‍ത്ഥന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. മാതാപിതാക്കള്‍ സിദ്ധാര്‍ത്ഥകുമാരനെ സര്‍വ്വവിധ ആഡംബരങ്ങളോടും സുഖോപഭോഗങ്ങളോടും കൂടി വളര്‍ത്തി. കഷ്ടതകളുടെയും ദുരിതങ്ങളുടെയും വേദനാജനകമായ കാഴ്ചയില്‍നിന്നു ബാലനെ അകറ്റിനിര്‍ത്താന്‍ അവര്‍ ആവുന്നത്ര ശ്രമിച്ചു. എന്നിട്ടും അദ്ദേഹം അസ്വസ്ഥനായി കാണപ്പെട്ടു. തന്നെ ചുഴന്നുനില്‍ക്കുന്ന സുഖോപഭോഗങ്ങള്‍ക്കോ, താന്‍ അത്രമേല്‍ സ്‌നേഹിച്ചിരുന്ന യുവതിയും രൂപവതിയുമായ പത്‌നിക്കുപോലുമോ, കഷ്ടപ്പെടുന്ന മനുഷ്യസമുദായത്തില്‍നിന്ന് അദ്ദേഹത്തെ അകറ്റിനിര്‍ത്താന്‍ കഴിഞ്ഞില്ല. അവരുടെ ദുരിതങ്ങളെക്കുറിച്ചുതന്നെ അദ്ദേഹം ചിന്തിച്ചുകൊണ്ടിരുന്നു. അവയ്ക്കു പരിഹാരം കണ്ടെത്താന്‍ അദ്ദേഹം വെമ്പല്‍കൊണ്ടു. അങ്ങനെ ഒരുദിവസം, രാത്രിയുടെ നിശ്ശബ്ദതയില്‍ അദ്ദേഹം സ്വന്തം കൊട്ടാരത്തേയും ഇഷ്ടജനങ്ങളേയും വിട്ടു, തന്റെ മനസ്സിനെ വ്യാകുലപ്പെടുത്തിക്കൊണ്ടിരുന്ന ചോദ്യങ്ങള്‍ക്കു സമാധാനം തേടിക്കൊണ്ടു വിശാലമായ ലോകത്തിലേയ്ക്കു ഇറങ്ങി. ദീര്‍ഘവും ക്ലേശകരവുമായൊരു തത്ത്വാന്വേഷണമായിരുന്നു അത്. അനേകവര്‍ഷങ്ങള്‍ക്കുശേഷം, ഒടുവില്‍ ഗയിലെ ഒരു വടവൃക്ഷത്തിന്നു കീഴില്‍ ധ്യാനത്തില്‍ മുഴുകിക്കൊണ്ടിരിക്കേ അദ്ദേഹത്തിന്നു ബോധോദയമുണ്ടായെന്നും അന്നുതൊട്ട് അദ്ദേഹം ഉദ്ബുദ്ധന്‍ എന്ന അര്‍ത്ഥത്തില്‍ ബുദ്ധനായിത്തീര്‍ന്നു എന്നും പറയപ്പെടുന്നു. യാതൊന്നിന്റെ തണലില്‍ ധ്യാനിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന്നു ബോധോദയമുണ്ടായോ ആ വടവൃക്ഷത്തിന്നു ബോധിവൃക്ഷം എന്ന പേര്‍ വീണു. സാരനാഥിലെ- അന്നത്തെ ഇശിപട്ടണം-ഉപവനത്തില്‍, കാശിയുടെ നിഴല്‍പ്പാടില്‍ ഇരുന്നുകൊണ്ട് ബുദ്ധന്‍ തന്റെ പ്രബോധനം ആരംഭിച്ചു. ധര്‍മ്മമാര്‍ഗ്ഗം അദ്ദേഹം ജനങ്ങള്‍ക്കു ചൂണ്ടിക്കാണിച്ചുകൊടുത്തു. ഈശ്വരന്മാരെ പ്രസാദിപ്പിക്കുന്നതിന്നുവേണ്ടി ചെയ്യുന്ന നേര്‍ച്ചകളെയും ബലികളേയും അദ്ദേഹം അധിക്ഷേപിച്ചു. എന്തെങ്കിലും ബലികഴിക്കേണ്ടതുണ്ടെങ്കില്‍ അതു കാമം, ക്രോധം, മദം, മാത്സര്യം എന്നീ ദോഷങ്ങളെയാണെന്ന് അദ്ദേഹം ഉപദേശിച്ചു. തന്റെ ഉപദേശങ്ങള്‍ കൈക്കൊണ്ട ഭിക്ഷുക്കളേയും ഭിക്ഷുണികളേയും ചേര്‍ത്ത് അദ്ദേഹം ഒരു ബുദ്ധസംഘം രൂപവല്ക്കരിക്കുകയുണ്ടായി.

ബുദ്ധമതത്തിന്ന് ഒരു മതമെന്ന നിലയില്‍ ഇന്ത്യയില്‍ വളരെക്കാലത്തേയ്ക്ക് പ്രചാരം സിദ്ധിയ്ക്കുകയുണ്ടായില്ല. സിലോണ്‍തൊട്ടു ചീനവരെയുള്ള വിദൂരദേശങ്ങളില്‍ സര്‍വ്വത്ര വ്യാപിച്ചപ്പോഴും ജന്മഭൂമിയായ ഇന്ത്യയില്‍ അതു ബ്രാഹ്മണമതത്തില്‍ അഥവാ ഹിന്ദുമതത്തില്‍ വിലയിക്കുകയാണ് ചെയ്തത്. എങ്കിലും അതു ബ്രാഹ്മണമതത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തുകയും അനാചാരങ്ങളില്‍നിന്നും അന്ധവിശ്വാസങ്ങളില്‍നിന്നും അതിനെ ഒട്ടൊട്ടു മോചിപ്പിക്കുകയും ചെയ്തു.

മതങ്ങളും അവയുടെ ഉപജ്ഞാതാക്കളും വിശ്വചരിത്രത്തില്‍ മഹത്തായൊരു പങ്കാണ് വഹിച്ചിട്ടുള്ളത്. ചരിത്രപരമായ ഏത് അവലോകനത്തിലും നമുക്ക് അവരെ വിട്ടുകളയാന്‍ നിവൃത്തിയില്ല. മഹാമതങ്ങളുടെ പ്രണേതാക്കള്‍ ലോകത്തിലെ മഹാപുരുഷന്മാരില്‍വെച്ച് ഏറ്റവും ശ്രേഷ്ഠന്മാരായിരുന്നു എന്നതും ശരിതന്നെ. എങ്കിലും അവരുടെ ശിഷ്യരും അനന്തരഗാമികളും പലപ്പോഴും ശ്രേഷ്ഠരോ സദ്‌വൃത്തരോ ആയിട്ടല്ല കാണപ്പെട്ടിട്ടുള്ളത്. നമ്മെ ഉയര്‍ത്തുവാനും കൂടുതല്‍ സന്മാര്‍ഗ്ഗികളാക്കുവാനും ഉദ്ദേശിക്കപ്പെട്ടിട്ടുള്ള മതം പലപ്പോഴും ആളുകളെ മൃഗപ്രായരായി അധഃപതിപ്പിക്കുകയാണു ചെയ്തിട്ടുള്ളതെന്നു കാണാം. മതത്തിന്റെ പേരില്‍ നിശ്ചയമായും മഹത്തായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കപ്പെട്ടിട്ടുണ്ട്; എന്നാല്‍ അതിന്റെ പേരില്‍തന്നെ ലക്ഷോപലക്ഷം ആളുകള്‍ വധിക്കപ്പെട്ടിട്ടുണ്ട്; ഒടുങ്ങാത്ത അപരാധങ്ങള്‍ പ്രവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.

പേര്‍ഷ്യയും ഗ്രീസും

നമുക്കിനി പുരാതന ഗ്രീസിലേയ്ക്കും പേര്‍ഷ്യയിലേയ്ക്കും മടങ്ങിച്ചെല്ലുക. ഗ്രീക്ക് നഗരരാഷ്ട്രങ്ങളെക്കുറിച്ചും ദാരിയസ്സിന്റെ പേര്‍ഷ്യന്‍ സാമ്രാജ്യത്തെക്കുറിച്ചും നാം പരാമര്‍ശിക്കുകയുണ്ടായി. ഏഷ്യാമൈനര്‍ തൊട്ടു സിന്ധുനദിയോളം വ്യാപിച്ചുകിടന്നിരുന്ന അതു വിസ്തൃതിയില്‍ മാത്രമല്ല സംഘടനയിലും മഹത്തായ ഒന്നായിരുന്നു. ദാരിയസ്സ് ഗ്രീക്ക് നഗരങ്ങളെ ആക്രമിച്ചത് എന്തുകാരണത്താലാണെന്ന് അറിഞ്ഞുകൂടാ. ഈ ആക്രമണത്തിന്നിടയ്ക്കാണ് ഒന്നിലേറെ യുദ്ധങ്ങള്‍ നടന്നത്.

പേര്‍ഷ്യന്‍ സൈന്യത്തിന്നു യുദ്ധയാത്രയ്ക്കിടയില്‍ രോഗംകൊണ്ടും ക്ഷാമബാധകൊണ്ടും ഗണ്യമായ ആള്‍നാശം നേരിട്ടതിനാല്‍ ഒന്നാമത്തെ തവണ, ഗ്രീസില്‍ എത്തുന്നതിന്നു മുമ്പുതന്നെ തിരിച്ചുപോരേണ്ടിവന്നു. ക്രി.മു. 490ാം വര്‍ഷത്തിലാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. പേര്‍ഷ്യന്‍ സൈന്യം ഇത്തവണ കരമാര്‍ഗ്ഗത്തെ ആശ്രയിക്കാതെ കടല്‍വഴിക്ക് ഏതന്‍സിന്നടുത്തുള്ള മാരത്തോണ്‍ എന്ന സ്ഥലത്തുവന്നു കപ്പലിറങ്ങി. പേര്‍ഷ്യന്‍ സാമ്രാജ്യം പ്രബലമായ ഒന്നായിരുന്നതിനാല്‍ സംഭ്രാന്തരായ എതന്‍സ് നിവാസികള്‍ തങ്ങളുടെ ആജന്മവൈരികളായ സ്പാര്‍ട്ടക്കാരെ സമീപിച്ച് അവരുടെ സഹായം അഭ്യര്‍ത്ഥിക്കുകപോലുമുണ്ടായി. എങ്കിലും സ്പാര്‍ട്ടക്കാര്‍ എത്തുന്നതിന്നു മുമ്പുതന്നെ എതേനിയന്മാര്‍ക്കു പേര്‍ഷ്യക്കാരെ പരാജയപ്പെടുത്താന്‍ സാധിച്ചു. മാരത്തോണില്‍ നടന്ന വിശ്രുതസമരത്തിലാണ് അവര്‍ പേര്‍ഷ്യക്കാരെ തോല്പിച്ചത്.

അങ്ങനെ മാരത്തോണില്‍വെച്ചു ദാരിയസ്സ് പരാജിതനായി. സര്‍ക്‌സസ്സ് ആണ് അയാളെ പിന്തുടര്‍ന്നത്. ഗ്രീസിനെ ഒരിക്കല്‍ക്കൂടി ആക്രമിക്കാന്‍ വമ്പിച്ചൊരു സൈന്യത്തെ അയാള്‍ സംഘടിപ്പിച്ചു. ഏഷ്യാമൈനര്‍ കടന്നു ഡാര്‍ഡനത്സിലൂടെ(ഹെല്ലസ്‌പോണ്ട് എന്നായിരുന്നു അതിന്റെ പേര്‍)യാണ് രാജാധിരാജനായ സര്‍ക്‌സസ്സിന്റെ മഹാസൈന്യം യൂറോപ്പില്‍ പ്രവേശിച്ചത്. സ്വന്തം സൈന്യത്തെ മറുകര കടത്തുന്നതിന്ന് അയാള്‍ ഹെല്ലസ്‌പോണ്ടില്‍ ഒറു പാലംപോലും നിര്‍മ്മിക്കുകയുണ്ടായി. അങ്ങനെ ഈ സേന കരവഴിയ്ക്കു മുമ്പോട്ടു നീങ്ങിയപ്പോള്‍ വലിയൊരു കപ്പല്‍പ്പട അതിനെ കടല്‍വഴിക്ക് അനുഗമിക്കുന്നുമുണ്ടായിരുന്നു. ഈ വന്‍പടയുടെ വരവു കണ്ടു സംഭ്രാന്തരായ ഗ്രീക്കുകള്‍ കലഹങ്ങളും പൂര്‍വ്വവൈരങ്ങളും മാറ്റിവെച്ച് അതിനെ ചെറുക്കാന്‍ ഒത്തൊരുമിച്ചു. കുറച്ചുദൂരം പിന്‍വാങ്ങി തര്‍മ്മൊപ്പൊളെ എന്ന സ്ഥലത്തു ഒരു പ്രതിരോധനിര ഉറപ്പിയ്ക്കുവാനാണ് അവര്‍ നിശ്ചയിച്ചത്. ഇവിടെ ഒരുവശത്ത് ഉയര്‍ന്ന പര്‍വ്വതങ്ങളുടേയും മറുവശത്ത് ആഴമേറിയ കടലിന്റെയും മദ്ധ്യത്തില്‍ കിടക്കുന്ന ഒരു ഇടുങ്ങിയ സ്ഥലത്ത് ലിയോണിഡസ്സും അയാളുടെ കീഴിലുള്ള 300 സ്പാര്‍ട്ടാ യോദ്ധാക്കളും നിലയുറപ്പിച്ചു. അയാളെ സഹായിക്കാന്‍ 1100 ഗ്രീക്ക് യോദ്ധാക്കള്‍ വേറെയുമുണ്ട്. പത്തു കൊല്ലമായിരുന്നു അന്നേയ്ക്കു മാരത്തോണ്‍ കഴിഞ്ഞിട്ട്. ഗ്രീക്ക് സൈന്യം ഉള്‍പ്രദേശത്തേയ്ക്കു പിന്‍വാങ്ങിക്കൊണ്ടിരിക്കെ, പേര്‍ഷ്യയുടെ മുഴുവന്‍ സൈന്യത്തെയും അവര്‍ തടഞ്ഞുനിര്‍ത്തി. ലിയോണിഡസ്സും അയാളുടെ 1400 ഭടന്മാരും പോര്‍ക്കളത്തില്‍ മരിച്ചുവീണതിന്നു ശേഷമേ പേര്‍ഷ്യന്‍ സൈന്യത്തിന്നു മുമ്പോട്ട് നീങ്ങാന്‍ കഴിഞ്ഞുള്ളൂ. ക്രിസ്തുവിന്നു 480 വര്‍ഷം മുമ്പാണ് ഇതു നടന്നത്. എന്നാല്‍ അജയ്യമായ ആ മഹാധീരതയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരുവന്റെ ഹൃദയം ഇന്നും ആവേശംകൊള്ളുകയാണ്. തര്‍മ്മൊപ്പൊളെ സന്ദര്‍ശിക്കുന്ന ഒരു യാത്രക്കാരന്ന്, ലിയോണിഡസ്സിന്റെയും അയാളുടെ കൂട്ടുകാരുടെയും ഈ സന്ദേംശം അവിടെ കല്ലില്‍ കൊത്തിവെച്ചിട്ടുള്ളതു കാണാം:
സ്പാര്‍ട്ടയോടുരചെയ്‌വിന്‍, പഥികന്മാരേ, ചെന്നീ
വാര്‍ത്തയീവഴിയ്‌ക്കെങ്ങാന്‍ പോകുവാനിടവന്നാല്‍;
തന്നിദ്ദേശത്തെസ്സമാദരിച്ചീദേശത്തിങ്കല്‍
വന്നിവര്‍ കിടക്കുന്നു...
തര്‍മ്മൊപ്പൊളെ പേര്‍ഷ്യന്‍സൈന്യത്തെ തെല്ലിട തടഞ്ഞുനിര്‍ത്തിയെങ്കിലും ഗ്രീക്കുസൈന്യങ്ങള്‍ അപ്പോഴും പിന്‍വാങ്ങിക്കൊണ്ടിരിയ്ക്കയായിരുന്നു. ഗ്രീക്കുനഗരങ്ങളില്‍ ചിലതു ശത്രുവിന്നു കീഴ്‌പ്പെടുകപോലുമുണ്ടായി. എന്നാല്‍ അഭിമാനികളായ ഏതന്‍സ് നിവാസികളാവട്ടെ, ഞങ്ങളുടെ നഗരത്തെ വൈരികള്‍ക്ക് ഏലിപിച്ചുകൊടുക്കുന്നതിനു പകരം നശിപ്പിച്ചുകളയാനാണ് ഇഷ്ടപ്പെട്ടത്. പുരവാസികള്‍ ഒട്ടേറെ അന്യരാജ്യങ്ങളിലേക്ക് ഒഴിച്ചുപോയി. വിജനമായൊരു നഗരത്തിലേക്കാണ് പേര്‍ഷ്യക്കാര്‍ കയറിച്ചെന്നത്. അവര്‍ അതിനെ നിശ്ശേഷം ചുട്ടെരിച്ചു. ഗ്രീക്ക് കപ്പല്‍പട അപ്പോഴും തോല്പിക്കപ്പട്ടിട്ടില്ല. സലാമിസ്സില്‍ വെച്ചുണ്ടായ ഘോരമായൊരു നാവികയുദ്ധത്തില്‍ പേര്‍ഷ്യന്‍ കപ്പലുകള്‍ മിക്കതും നശിപ്പിയ്ക്കപ്പെട്ടു. സര്‍ക്‌സസ്സ് ഭഗ്നാശനായി പേര്‍ഷ്യയിലേക്കു തിരിയ്ക്കുകയും ചെയ്തു.

പേര്‍ഷ്യ ഒരു മഹാസാമ്രാജ്യമായി കുറച്ചുകാലം കൂടി നീണ്ടുനിന്നു. എങ്കിലും മാരത്തോണും സലാമിസ്സും അവസാനത്തിന്റെ തുടക്കം കുറിച്ചുകഴിഞ്ഞിരുന്നു. അതെങ്ങനെ അധഃപതിച്ചു എന്നു നമുക്കു വഴിയേ കാണാം. ഇത്രയും പെരുത്തൊരു സാമ്രാജ്യം കടപുഴങ്ങി വീഴുന്ന കാഴ്ച അക്കാലത്തെ ജനങ്ങള്‍ക്കു ഭയങ്കരമായ ഒന്നായി തോന്നിയിരിക്കണം. ചരിത്രാന്വേഷിയായ ഹെറഡോട്ടസ് അതിനെപ്പറ്റി ചിന്തിയ്ക്കുകയും അതില്‍നിന്ന് ഒരു സാധനപാഠം ഗ്രഹിയ്ക്കുകയും ചെയ്തു. ഒരു രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ വ്യക്തമായ മൂന്നു ദശകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിയ്ക്കുന്നു: ജയം, പിന്നീട് ജയത്തിന്റെ ഫലമായി ധിക്കാരവും അനീതിയും, ഒടുവില്‍ ഇവയുടെ ഫലമായി അധഃപതനം.
(വിശ്വചരിത്രസംഗ്രഹം എന്ന പുസ്തകത്തില്‍ നിന്ന്)



MathrubhumiMatrimonial