പൂര സമ്മാനമായി സിറ്റി ബസ് സര്‍വീസും ഇ-ടോയ്‌ലറ്റുകളും

Posted on: 21 Apr 2013


തൃശ്ശൂര്‍: നഗരം പൂരത്തിനായി ഒരുങ്ങുമ്പോള്‍ അധികൃതരുടെ സമ്മാനമായി സിറ്റി ബസ് സര്‍വീസ് അതിന്റെ കന്നി ഓട്ടം തുടങ്ങി. ഒപ്പം ജില്ലയിലെ ആദ്യ ഇ-ടോയ്‌ലറ്റ് ശക്തന്‍സ്റ്റാന്‍ഡില്‍ പൂരത്തലേന്ന് പ്രവര്‍ത്തനമാരംഭിച്ചു. സിറ്റി ബസ് സര്‍വീസിന്റെ ആദ്യയാത്ര മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഇ-ടോയ്‌ലറ്റിന്റെ ഉദ്ഘാടനം തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. പൂരത്തിനെത്തുന്ന ജനങ്ങള്‍ക്കു കൂടി ഉപകാരപ്രദമാകണമെന്നതു കണക്കിലെടുത്താണ് പൂരത്തലേന്നു തന്നെ ഇ-ടോയ്‌ലറ്റും ബസ് സര്‍വീസും തുടങ്ങിയതെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. നഗരത്തില്‍ വരാനിരിക്കുന്ന 20 സിറ്റി ബസ് സര്‍വീസുകളിലെ ആദ്യസര്‍വീസാണ് തുടങ്ങിയത്. അടുത്ത 19 എണ്ണം രണ്ടുമാസത്തിനുള്ളില്‍ നഗരത്തില്‍ സര്‍വീസ് ആരംഭിക്കുമെന്ന് സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു.

ശക്തന്‍ ടു ശക്തന്‍ ആണ് ആദ്യ സിറ്റി ബസ് സര്‍വീസിന്റെ റൂട്ട്. ആറ് രൂപയാണ് ഇതിന്റെ പരമാവധി നിരക്ക്. രാവിലെ 7.30ന് സര്‍വീസ് ആരംഭിക്കുന്ന ബസ്സിന് ബിനി, നടുവിലാല്‍, വടക്കേ ബസ്സ്റ്റാന്‍ഡ്, വടക്കേച്ചിറ റോഡ്, സപ്ന, മുന്‍സിപ്പല്‍ സ്റ്റാന്‍ഡ്, പട്ടാളം റോഡ് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാവും. മറ്റ് വണ്ടികള്‍ നില്‍ക്കാത്ത സ്ഥലങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകുമെന്നതാണ് പുതുതായി ആരംഭിച്ച സര്‍വീസിന്റെ പ്രത്യേകത. ഒരു ദിവസം 36 തവണ റൗണ്ട് ചുറ്റുന്ന ബസ്സ് സര്‍വീസിന്റെ യാത്ര രാത്രി 8.30ന് അവസാനിക്കും.

രണ്ടു രൂപയിട്ട് ആര്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇ-ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം. ഉപയോഗിച്ചവര്‍ ഫ്ലഷ് ചെയ്യാന്‍ വിട്ടുപോയാല്‍ വാതിലടഞ്ഞ് ഉടന്‍ ടോയ്‌ലറ്റ് തനിയെ ഫ്ലഷ് പ്രവര്‍ത്തിപ്പിക്കും. വെള്ളവും കറന്‍റുമില്ലെങ്കില്‍ ടോയ്‌ലറ്റില്‍ നാണയം ഇട്ടാല്‍ തുറക്കില്ലെന്ന പ്രത്യേകതയുമുണ്ട്. സീവേജ് ട്രീറ്റ്‌മെന്‍റ് ടാങ്ക് സീറോ വേസ്റ്റ് ആയിരിക്കും എന്നുള്ളതാണ് ടോയ്‌ലറ്റിന്റെ മറ്റൊരു പ്രത്യേകത. ടാങ്കില്‍ നിന്ന് ശുദ്ധീകരിച്ച് ഭൂമിക്കടിയിലേക്ക് പുറത്തുപോകുന്ന വെള്ളം 90 ശതമാനം ശുദ്ധമാണ്. കുടിക്കാന്‍ പോലും ഈ വെള്ളം ഉപയോഗിക്കാമെന്നാണ് നിര്‍മ്മാണ കമ്പനിയായ മെറ്റല്‍ ഇന്‍ഡസ്ട്രീസ് അവകാശപ്പെടുന്നത്. ആള്‍ കയറിയ സമയത്ത് കറന്‍റ് പോയാല്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ബാക്ക് അപ്പ് ഉണ്ടെന്നതും ഇ-ടോയ്‌ലറ്റിന്റെ മറ്റൊരു പ്രത്യേകതയാണ്.

ചടങ്ങുകളില്‍ മേയര്‍ ഐ.പി. പോള്‍, കളക്ടര്‍ പി.എം. ഫ്രാന്‍സിസ്, ആര്‍.ടി.ഒ. അശോകന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരും പങ്കെടുത്തു.





MathrubhumiMatrimonial