പ്രതിരോധ മേഖലയ്ക്ക് വന്‍ വിഹിതം

Posted on: 17 Feb 2009


ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന് അടുത്ത വര്‍ഷത്തേക്കുള്ള വിഹിതമായി ഇടക്കാല ബജറ്റില്‍ 1,41,703 കോടി രൂപ നീക്കിവച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 35ശതമാനമാണ് വര്‍ധന. രാജ്യത്തിന് നേരെ അടുത്തിടെ ഉണ്ടായ ഭീകരാക്രമണങ്ങളെ തുടര്‍ന്നാണ് ഇത്രയും കൂടിയ തുക പ്രതിരോധ കാര്യങ്ങള്‍ക്കായി നീക്കിവെക്കുന്നതെന്ന് ബജറ്റ് അവതരിപ്പിച്ച പ്രതിരോധ മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.
2008-09 വര്‍ഷത്തെ പുതുക്കിയ കണക്കനുസരിച്ച് 1,14,600 കോടിയാണ് പ്രതിരോധ മന്ത്രാലത്തിന്റെ ചെലവ്. കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി ഒരു ലക്ഷത്തിലധികം കോടി രൂപ വാര്‍ഷിക ബജറ്റില്‍ ഒരു മന്ത്രാലയത്തിന് നീക്കിവയ്ക്കുന്നത്.
86,879 കോടി രൂപ പദ്ധതി വിഹിതമായും മൂലധനച്ചെലവിനത്തില്‍ 54,824 കോടിയുമാണ് നീക്കിവെക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 73,600 കോടിയും 41,000 കോടിയും ആയിരുന്നു.
കേരളത്തില്‍ നാവിക അക്കാദമിയടക്കം പുതിയ അഞ്ച് പ്രതിരോധ സ്ഥാപനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ജമ്മുകശ്മീര്‍ ലൈറ്റ് ഇന്‍ഫെന്ററിക്ക് മാത്രമായി പദ്ധതി ഇതര വകുപ്പില്‍ 1904.38 കോടി രൂപയാണ് നീക്കിവെച്ചത്. പെന്‍ഷന്‍, മറ്റ് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്കായുള്ള തുകയും കാര്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
കരസേനയ്ക്ക് 19,660.57 കോടിയും, നാവികസേനയ്ക്ക് 689.71 കോടിയും വ്യോമസേനയ്ക്ക് 1433.67 കോടി രൂപയുമാണ് ബജറ്റില്‍ ഈ ആവശ്യങ്ങള്‍ക്ക് വേണ്ടിമാത്രം നീക്കിവയ്ക്കുന്നത്. കരസേനയ്ക്ക് മറ്റ് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി കഴിഞ്ഞ ബജറ്റിലേതിനെക്കാള്‍ ഏകദേശം ഇരട്ടിത്തുക അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റിലെ 6268.59 കോടിയുടെ സ്ഥാനത്ത് ഇത്തവണ 11,121.24 കോടി രൂപയാണ് അനുവദിച്ചിക്കുന്നത്. ഗവേഷണ-വികസന പരിപാടികള്‍ക്കും വന്‍ തുക നീക്കിവച്ചിട്ടുണ്ട്. 3723.87 കോടി രൂപയാണ് ഇതിനുള്ള ബജറ്റ് വിഹിതം.





MathrubhumiMatrimonial