വിഭാഗീയതയില്‍ ഏറെ വേദനിച്ചു

Posted on: 19 Jan 2009


കളമശ്ശേരി: 'കഴിഞ്ഞ ഒരു ദശകം വിഭാഗീയത എന്ന ഗുരുതരമായ രോഗത്തിലൂടെ പാര്‍ട്ടി കടന്നുപോയ കാലയളവാണ്. ഞാനടക്കമുള്ള നേതാക്കള്‍ ഏറിയും കുറഞ്ഞും ഇതില്‍ തെറ്റുകാരാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടിയ തെറ്റുകള്‍ തിരുത്താന്‍ ഞാന്‍ ഒരിക്കലും മടിച്ചിട്ടില്ലെന്നാണ് എന്റെ വിശ്വാസം'.
ഇ. ബാലാനന്ദന്റെ 'നടന്നുതീര്‍ത്ത വഴികള്‍' എന്ന ആത്മകഥയുടെ അവസാന അധ്യായം 'പാലക്കാട് സമ്മേളനവും വിഭാഗീയതയും' തുടങ്ങുന്നത് ഇങ്ങനെയാണ്.
1998 ജനവരിയില്‍ പാലക്കാട്ട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ ട്രേഡ് യൂണിയന്‍ രംഗത്തെ പ്രമുഖ നേതാക്കളെ തിരഞ്ഞുപിടിച്ച് 'വെട്ടിനിരത്തിയ'തിലെ ദുഃഖവും ദേഷ്യവും ആത്മകഥയില്‍ ഇ. ബാലാനന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെ പരസ്യപ്രസ്താവന നടത്തിയതിന് അദ്ദേഹത്തിന് പാര്‍ട്ടിയുടെ അച്ചടക്ക നടപടിയും നേരിടേണ്ടിവന്നു.
'പാലക്കാട് സമ്മേളനത്തെ തുടര്‍ന്നുണ്ടായ സേവ് സിപിഎം ഫോറം വിവാദത്തിലായി പാര്‍ട്ടിയുടെ ശ്രദ്ധ. സമ്മേളനത്തിലെഅനീതി അവഗണിക്കപ്പെട്ടു. വി.ബി. ചെറിയാനേയും അപ്പുക്കുട്ടനേയും മറ്റും സേവ് ഫോറത്തിന്റെ പേരില്‍ പുറത്താക്കി. ഇതിനെതിരെ അവര്‍ നല്‍കിയ പരാതി അംഗീകരിച്ച കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അവരെ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അത് പാലിക്കപ്പെട്ടില്ല. ആ നിര്‍ദ്ദേശം നടപ്പാക്കിയിരുന്നെങ്കില്‍ കേരളത്തിലെ പാര്‍ട്ടിയില്‍ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്താമായിരുന്നു - ഇ. ബാലാനന്ദന്‍ തുടരുന്നു.
സേവ് ഫോറത്തിന്റെ പേരില്‍ ലോറന്‍സിനേയും രവീന്ദ്രനാഥിനേയും കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. ഗുരുതുല്യമായ സി. കണ്ണനും ഒ. ഭരതനും അവഗണനകള്‍ക്കിരയായി. ഹൃദയവേദനയോടെയാണ് അവര്‍ ഇരുവരും മരിച്ചത്.
അങ്ങനെ മനസ്സ് മടുപ്പിക്കുന്ന ഒരന്തരീക്ഷമായിരുന്നു കേരളത്തിലെ പാര്‍ട്ടിയില്‍ രണ്ടു മൂന്ന് വര്‍ഷക്കാലം - വിഭാഗീയതയുടെ നോവ് ഇ. ബാലാനന്ദന്റെ വാക്കുകളിലൂടെ പ്രകടമാണ്.ജനവരി ഏഴിന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് 'നടന്നുതീര്‍ത്ത വഴികള്‍' പ്രകാശനം ചെയ്തത്.




MathrubhumiMatrimonial