obama

ഒബാമ: ഉള്‍ക്കൊള്ളലിന്റെ വിജയം

Posted on: 06 Nov 2008

പി.എസ്. നിര്‍മല



അമേരിക്കന്‍ തിരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രമുള്ളപ്പോള്‍ ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ബംഗാളി ലേഖികയോട് ചോദിച്ചു, ഒബാമയോ മക്‌കെയ്‌നോ?

ഒബാമ ജയിക്കുമെന്ന് എനിക്കു തോന്നുന്നില്ല- ഖേദത്തോടെ അവര്‍ പറഞ്ഞു.

പത്രങ്ങളും അഭിപ്രായവോട്ടെടുപ്പുകളുമെല്ലാം പറയുന്നത് ഒബാമ ജയിക്കുമെന്നാണല്ലോ?

എന്തായാലും വെള്ളക്കാര്‍ അവരുടെ സ്വഭാവം കാണിക്കാതിരിക്കില്ല... അവര്‍ പറഞ്ഞു.

അതെ, 'ബ്രാഡ്‌ലി' ഇഫക്ടിനെ കുറിച്ചുള്ള ഇന്ത്യക്കാരന്റെ ഭയം.

ദൈവത്തിന് നന്ദി, വര്‍ണവിവേചനം ഇന്ത്യക്കാര്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല, ഇന്നാട്ടില്‍. പക്ഷേ അതിനു പകരം ജാതി വിവേചനം ഏതാണ്ടത്രതന്നെ രൂക്ഷമായി അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ജാതി ചിന്തയില്ല എന്ന് ആണയിട്ട് പറയുമ്പോഴും ഹൃദയത്തില്‍ ജാതിയും മതവും അവയോട് ബന്ധപ്പെട്ട വിവേചനവും കൊണ്ടു നടക്കുന്നവരാണ് ഇന്ത്യക്കാര്‍. 'കീഴ്'ജാതിക്കാര്‍ അധികാരത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ എത്തിയാലും നാല് 'മേല്‍'ജാതിക്കാര്‍ കൂടിയാല്‍ അയാളെ പരിഹസിക്കുന്നത് കേള്‍ക്കാം.

ഇന്ത്യയിലെ 'കീഴ്'ജാതിക്കാരന് പണവും അധികാരവുമുണ്ടെങ്കില്‍ ഒരു പക്ഷേ വേഷഭൂഷകളിലൂടെ ഒരു പരിധിവരെ പിടിച്ചു നില്‍ക്കാം. പക്ഷേ കറുത്ത തൊലിയുടെ കാര്യം അങ്ങനെയല്ല. അതു നിങ്ങള്‍ക്ക് മറച്ചുവെക്കാന്‍ കഴിയുകയില്ല. അതിനോടുള്ള വെറുപ്പിനെ മറികടക്കണമെങ്കില്‍ ഏറെ പണിപ്പെടേണ്ടിവരും.

77ശതമാനം വെള്ളക്കാരുള്ള അമേരിക്ക ഒരു കറുത്തവനെ പ്രസിഡന്‍റ് ആക്കുമ്പോള്‍, അമേരിക്കന്‍ സമൂഹത്തിന്റെ മാനസിക വളര്‍ച്ച തന്നെയാണ് അത് കാണിക്കുന്നത്. ആഗോളീകരണത്തിന്റെ സാമ്പത്തിക വശങ്ങളെ കല്ലെറിയുമ്പോള്‍ തന്നെ അതിന്റെ നല്ല വശം കാണാതെ പോവരുത്. വിഭിന്ന സംസ്‌കാരങ്ങളുടെ കോട്ടകൊത്തളങ്ങള്‍ പൊളിച്ച് മനുഷ്യരെ സമാനരായി കാണുക എന്നൊരു മറുവശം അതിനുണ്ട്. അത് സ്വാഭാവികമാണു താനും. സാംസ്‌കാരിക പൊങ്ങച്ചങ്ങള്‍ക്കപ്പുറം ഏതുസമൂഹത്തെയും നയിക്കുന്ന മാനുഷിക മൂല്യങ്ങള്‍ ഏറെക്കുറെ ഒന്നാണ്. അവരവരുടെ 'സംസ്‌കാര'ങ്ങളുടെ പൊയ്ക്കാലുകളില്‍ നടക്കുന്നവര്‍ അംഗീകരിക്കാന്‍ മടിക്കുന്ന കാര്യം.

സാംസ്‌കാരിക വിഭിന്നതകള്‍ക്ക് ഏറെ പ്രാധാന്യം കല്പിക്കേണ്ടതില്ലെന്നും എല്ലാ സംസ്‌കാരങ്ങളെയും ഉള്‍ക്കൊണ്ടുള്ള നിലനില്പ് സാധ്യമാണെന്നും ഒബാമയുടെ വിജയം ചൂണ്ടിക്കാണിക്കുന്നു. ജനങ്ങളെ, ജീവിതത്തെ, പഠിക്കുന്ന കാര്യത്തില്‍ ഒബാമ മറ്റുപല രാഷ്ട്രത്തലവന്മാരില്‍ നിന്നും വിഭിന്നനാണ്. കോളേജിലും സര്‍വകലാശാലയിലും നേടിയ അറിവ് മാത്രമല്ല ഒബാമയുടേത്. ഒരു കമ്യൂണിറ്റി ഓര്‍ഗനൈസറായി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് വെള്ളക്കാരന്റെയും കറുത്തവന്റെയും ഉള്ളവന്റെയും ഇല്ലാത്തവന്റെയും കൂടെ ജീവിച്ച വിലപ്പെട്ട ജീവിതാനുഭവം ഒബാമയ്ക്കുണ്ട്. കറുത്തവനുവേണ്ടി വിലാപഗീതമെഴുതുകയല്ല ഒബാമ ചെയ്തത്. കറുത്തവന്റെയും ദൗര്‍ബല്യങ്ങളെ, മാനുഷികമായ സങ്കീര്‍ണതകളെ യഥാര്‍തലത്തില്‍ വിലയിരുത്തുകയായിരുന്നു. ഇരുണ്ട ഭൂഖണ്ഡത്തില്‍ നിന്ന് ചങ്ങലകെട്ടി വെള്ളക്കാര്‍ ഇറക്കുമതി ചെയ്ത അടിമകളെ കുറിച്ചുള്ള തീവ്രമായ അനുതാപം ഉണ്ടായിരുന്നെങ്കില്‍ പോലും ഒബാമ ഒരു മാര്‍ട്ടിന്‍ ലൂതര്‍ കിങ് ആവാന്‍ ഒരുമ്പെട്ടില്ല. വെള്ളക്കാരെ വിശ്വാസത്തിലെടുക്കാന്‍ ഒബാമയ്ക്കു കഴിഞ്ഞത് അതുകൊണ്ടാണ്.

വര്‍ണ-വംശ വെറികളുടെ, ഇടവരമ്പിലൂടെ നടക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒബാമ ചെയ്തത് അതാണ്. അതുകൊണ്ടുതന്നെ ഒബാമയുടെ വിജയത്തിന ് തിളക്കമേറുന്നു. അതോടൊപ്പം ഉള്‍ക്കൊള്ളലിന്റെ ഒരു പാഠം അമേരിക്ക ലോകത്തിന് നല്‍കുന്നു. വ്യത്യസ്ത വംശീയതകളുടെ, ജാതീയതകളുടെ യുദ്ധഭൂമിയായി ലോകം മാറുമ്പോള്‍ ഈ പാഠം ഏറെ വിലപ്പെട്ടതാണ്.



MathrubhumiMatrimonial