NagaraPazhama

വരദക്ഷിണയ്ക്കും കെട്ടുകല്യാണത്തിനും എതിരെ ശബ്ദം

Posted on: 10 Dec 2011


അമ്മമാരുടെയും പെണ്‍കുട്ടികളുടെയും കണ്ണുനീരിന് അവസാനമില്ല. ശതാബ്ദങ്ങളുടെ ചരിത്രം അതാണ്. പെണ്‍കുട്ടികള്‍ നടത്തുന്ന ജീവിതസമരത്തില്‍ ചൂഷണത്തിനും അപമാനത്തിനും അടിമപ്പെട്ട് ആത്മഹത്യചെയ്യുന്നവരും ജീവിതത്തെ ശപിച്ച് കഴിയുന്നവരും ധാരാളമുണ്ട്. അതിലൊന്നായിരുന്നു തൃശ്ശൂരിന് സമീപത്ത് തീവണ്ടിയില്‍വെച്ച് ഒരു കശ്മലന്റെ ആക്രമണത്തിന് വിധേയമായി മരിച്ച സൗമ്യയുടെ കഥ. മുഴുവന്‍ മലയാളികളുടെയും മനസ്സില്‍ വേദനയുടെ നെരിപ്പോട് സൃഷ്ടിച്ച സംഭവമായിരുന്നു അത്.

* * * * *
വിവാഹം, സ്ത്രീധനനിരോധനം, സ്ത്രീപീഡനം എന്നിവ സംബന്ധിച്ച് ഇന്ന് ശക്തമായ നിയമങ്ങളുണ്ട്. കുട്ടികള്‍ക്ക് സ്വന്തം അച്ഛനില്‍ അധികാരമില്ലാത്ത 'സംബന്ധ'വും ബഹുഭാര്യാത്വവും ബഹുഭര്‍ത്തൃത്വവും ബാലികാവിവാഹവും ഒന്നും ഇന്നില്ല. കേരളത്തില്‍ ഒരു സ്ത്രീക്ക് എത്ര ഭര്‍ത്താക്കന്മാര്‍ ഉണ്ടോ അതനുസരിച്ചാണ് അവളുടെ മാന്യത എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് പോര്‍ട്ടുഗീസ് സഞ്ചാരിയായ ബാര്‍ബോസ (16-ാം നൂറ്റാണ്ട്) ആണ്. പുരുഷന്റെ ആഗ്രഹം സാധിച്ചുകൊടുക്കാത്ത സ്ത്രീയെ വധിക്കാന്‍ അധികാരം ഉണ്ടായിരുന്നതിനെപ്പറ്റി ഡച്ച് ക്യാപ്ടന്‍ ന്യൂഹോഫ് (പതിനേഴാം നൂറ്റാണ്ട്) രേഖപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം മുത്തശ്ശിക്കഥകളായി മാത്രമേ ഇന്ന് തോന്നൂ. പക്ഷേ, ആധുനികകാലത്തെ നിയമങ്ങള്‍കൊണ്ടൊന്നും പെണ്‍കുട്ടികളുടെ കണ്ണുനീര്‍ തോരുന്നില്ല. ഒരിക്കല്‍ നവോത്ഥാന നായകന്മാരായ ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയുമെല്ലാം അവസാനിപ്പിക്കാന്‍ രാപകല്‍ ശ്രമിച്ച്, ഒരുപരിധിവരെ വിജയിച്ച വിവാഹധൂര്‍ത്തും അനാവശ്യ ചടങ്ങുകളും പൂര്‍വാധികം ശക്തിപ്രാപിച്ചതാണ് ആധുനിക കേരളത്തിന്റെ ശാപം. തിരുവിതാംകൂറില്‍ റാണി പാര്‍വതീബായിസ്വാതിതിരുനാളിനുവേണ്ടി റീജന്റായി ഭരിക്കുന്ന കാലത്താണ് ബ്രാഹ്മണസമുദായത്തിലെ 'വരദക്ഷിണ' എന്ന ആചാരം നിര്‍ത്തലാക്കിയത്. അക്കാലത്ത് പത്തു വയസ്സ് മുതല്‍ പതിനാല് വയസ്സുവരെയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം. എന്നാല്‍, വന്‍തുകകള്‍ 'വരദക്ഷിണ' ആയി കൊടുത്താലേ വിവാഹം നടക്കുകയുള്ളു. ഇതിന് വക ഇല്ലാത്തതുകാരണം ബ്രാഹ്മണസമുദായത്തില്‍ പെണ്‍കുട്ടികള്‍ പുര നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങി. ഇതേത്തുടര്‍ന്നാണ് വരദക്ഷിണ 700 കലിയന്‍ അധികം വാങ്ങാന്‍പാടില്ലെന്നും ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ കിട്ടുമെന്നും കൊല്ലവര്‍ഷം 998 കര്‍ക്കടകം 31ന് (ഇംഗ്ലീഷ് വര്‍ഷം 1822) റാണിയുടെ വിളംബരം ഉണ്ടായത്. എന്നാല്‍, വിവാഹധൂര്‍ത്ത് എല്ലാ സമുദായങ്ങളിലും പിന്നീടും തുടര്‍ന്നു. ബ്രാഹ്മണ സമുദായത്തില്‍പ്പോലെ നായര്‍ സമുദായത്തിലും ഈഴവസമുദായത്തിലും വിവാഹധൂര്‍ത്തിന് കുറവുണ്ടായില്ല. ബാലികവിവാഹം, തെരണ്ടുകല്യാണം തുടങ്ങിയവയും ധൂര്‍ത്തിന്റെ പര്യായങ്ങളായി മാറിയിരുന്നു.

വിവാഹം അല്ലെങ്കില്‍ പുടകൊട (പുടവകൊട) ചടങ്ങ് തങ്ങളുടെ കുടുംബത്തിന്റെ പ്രതാപം കാണിക്കാന്‍ ആയിരുന്നു കാരണവന്മാര്‍ മത്സരിച്ച് നടത്തിയിരുന്നത്. തിരണ്ടുകല്യാണത്തിന്റെ സ്ഥിതിയും ഇതുതന്നെ. വലിയ പടുകൂറ്റന്‍ കല്യാണപ്പന്തലുകളും കിലോമീറ്റര്‍ നീളത്തില്‍ വാഴക്കുലയും കുരുത്തോലയും ഉലട്ടി കൊഴയുംകൊണ്ട് അലങ്കരിച്ച വീഥികളും ദിവസങ്ങളോളം സദ്യ നടത്തലും നാട്ടിലെ പേരുകേട്ട നാദസ്വരവിദ്വാന്മാരെ വരുത്തിയുള്ള പ്രകടനങ്ങളും ആയിരുന്നു ഒരുകാലത്ത് വിവാഹത്തോടനുബന്ധിച്ച പരിപാടികള്‍. നാദസ്വരവിദ്വാന്മാര്‍ മേളങ്ങളുടെ അകമ്പടിയോടെ നഗരം ചുറ്റുന്ന രംഗങ്ങള്‍ അനന്തപുരിയിലെ പഴമക്കാരുടെ മനസ്സില്‍ ഇപ്പോഴും ഉണ്ട്. വിവാഹത്തോടനുബന്ധിച്ച് കലാ കായിക പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. വിവിധ സമുദായങ്ങളില്‍ നിലനിന്നിരുന്ന വലിയൊരു ധൂര്‍ത്തായിരുന്നു കെട്ടുകല്യാണം. പന്ത്രണ്ടുവയസിന് താഴെയുള്ള പെണ്‍കുട്ടികളെ ഏതാണ്ട് സമപ്രായക്കാരായ ബാലന്മാരെക്കൊണ്ട് കല്യാണം കഴിപ്പിക്കുന്ന ചടങ്ങായിരുന്നു 'കെട്ടുകല്യാണം'. കുറെ ബാലികമാര്‍ക്ക് ഒന്നിച്ചായിരുന്നു കെട്ടുകല്യാണം നടത്തിയിരുന്നത്. ഈഴവ സമുദായത്തില്‍ നിലനിന്ന ഈ ചടങ്ങിന് അന്ത്യം കുറിച്ചത് ശ്രീനാരായണഗുരുവായിരുന്നു. അതിന്റെ നൂറാം വാര്‍ഷികമായിരുന്നു 2011 ജനവരി 18.1911 ജനവരി 18ന് കരുംകുളം വലിയവിളാകം വീട്ടിലെ പ്രമാണിയായ അരത്തന്‍ കുമാരന്റെ മകള്‍ മീനാക്ഷിയോടൊപ്പം പതിനൊന്ന് പെണ്‍കുട്ടികള്‍ക്കായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

നാടാകെ ഉത്സവപ്രതീതിയായിരുന്നു. ശ്രീനാരായണഗുരു കെട്ടുകല്യാണത്തിനെതിരെ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന കാലമായിരുന്നു അത്. ഗുരുനിര്‍ദേശം അവഗണിച്ചായിരുന്നു കരുംകുളത്തെ കെട്ടുകല്യാണം. ഒരു വിധത്തിലും ഗുരു ഇത് അറിയില്ലെന്നായിരുന്നു ധനാഢ്യന്മാരുടെ വിചാരം. എന്നാല്‍ അരുവിപ്പുറത്ത് വിശ്രമിച്ചിരുന്ന ഗുരുദേവന്‍ എങ്ങനെയോ അത് അറിഞ്ഞു.
ചടങ്ങുകള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായി അദ്ദേഹം കരുംകുളത്ത് എത്തി. പന്തലില്‍ എത്തിയ ഗുരു, അരത്തന്‍കുമാരനെ വിളിച്ചുവരുത്തി കെട്ടുകല്യാണത്തിന്റെ ദോഷവശങ്ങളെപ്പറ്റി പറഞ്ഞ ശേഷം 'നാം ഈ കെട്ടുകല്യാണം മുടക്കുന്നു' എന്ന് പ്രഖ്യാപിച്ചു.
ഗുരുവിനെതിരെ ആര്‍ക്കും ശബ്ദിക്കാന്‍ ധൈര്യമില്ലായിരുന്നു. ഇത് ഈഴവ സമുദായത്തിലെ കെട്ടുകല്യാണത്തിന്റെ അന്ത്യമായിരുന്നു. സാമൂഹ്യതിന്മകളില്‍ നിന്നും മോചനം നേടാന്‍ ഒരു ഗുരുവിനെയോ നേതാവിനെയോ കാത്തിരിക്കുകയാണ് കമ്പ്യൂട്ടര്‍ യുഗത്തില്‍ ആറാടി നില്‍ക്കുന്ന ആധുനിക കേരളം.



MathrubhumiMatrimonial