
ആന്‍ഡമാനിലേക്ക് ഒരു യാത്ര
Posted on: 23 Oct 2008
പി.എ.ജൊമേഷ്
'കാലാപാനി' എന്ന സിനിമ കണ്ട അന്നുമുതല്‍ സ്വപ്നം കണ്ടിരുന്ന ആന്‍ഡമാന്‍ യാത്ര 2006 മാര്‍ച്ച് മാസത്തില്‍ സഫലമായി. അവിസ്മരണീയമായ ആ യാത്രയുടെ ചെറിയ വിവരണമാണ് ഈ കുറിപ്പ്.

'കാലാപാനി' എന്ന സിനിമയിലൂടെയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ നമുക്ക് കൂടുതല്‍ പരിചിതമാവുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നട്ടെല്ലൊടിച്ച അതേ ബ്രിട്ടീഷ് കുടിലതയായിരുന്നു ''കാലാപാനി'' എന്ന ആശയത്തിനും പിന്നില്‍. നാലു ദിക്കിലും ആയിരക്കണക്കിനു കിലോമീറ്ററുകള്‍ കടല്‍ മാത്രം. വിമോചനത്തിന്റെ നുറുങ്ങുവെട്ടം പോലും അവശേഷിപ്പിക്കാത്ത കറുത്ത ജലപ്പരപ്പ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളികള്‍ക്കുവേണ്ടി അവിടെ ഒരു ജയില്‍ പണിയാന്‍ വെള്ളക്കാരനു രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. തങ്ങള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ജന്മദേശം അപ്രാപ്യമായ മൈലുകള്‍ ദൂരെയാണെന്ന അറിവ് അവന്റെ സമരവീര്യം കെടുത്തുമെന്ന് കണക്കുകൂട്ടിയ ബ്രിട്ടീഷുകാരനു പക്ഷേ, തെറ്റി. ഇനിയൊരിക്കലും കാണാനിടയില്ലാത്ത മാതൃരാജ്യത്തിനുവേണ്ടി അവസാനതുള്ളി രക്തവും അവര്‍ ഒഴുക്കി, നിലയില്ലാത്ത, അറ്റം കാണാത്ത ആഴക്കടലിലേയ്ക്. സെല്ലുലാര്‍ ജയിലിനു സമീപം നിന്ന് ചെവിയോര്‍ത്താല്‍ നിങ്ങള്‍ക്കു കേള്‍ക്കാം, അമര്‍ത്തിയ നിലവിളികളുടെ മാറ്റൊലികള്‍... ആ ചുവരുകളില്‍ സ്പര്‍ശിച്ചാല്‍ നിങ്ങള്‍ക്കനുഭവിക്കാം, ധീരയോദ്ധാക്കളുടെ ഗര്‍ല്ക്കനത്താല്‍ വിറപൂണ്ട ജയില്‍ സമുച്ചയത്തെ.
ഇന്ന് വിനോദ സഞ്ചാരികളുടെ പറുദീസയാണ് ആന്‍ഡമാന്‍ ദ്വീപുകള്‍. പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന അനേകം ബീച്ചുകള്‍, ചരിത്ര സ്മാരകങ്ങള്‍, ആഴക്കടലിലെ അത്ഭുതങ്ങള്‍, പവിഴപ്പുറ്റുകൊട്ടാരങ്ങള്‍, ജൈവവൈവിധ്യം നിറഞ്ഞ കൊടുങ്കാടുകള്‍, അങ്ങനെ എന്തെല്ലാം! നമുക്ക് കാണാന്‍ കഴിയുന്നത് ആന്‍ഡമാന്‍ ദ്വീപ്‌സമൂഹത്തിലെ ചില സ്ഥലങ്ങള്‍ മാത്രമാണ്. 184 ദ്വീപുകള്‍ ചേര്‍ന്നതാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുസമൂഹം. നിക്കോബാര്‍ ദ്വീപുകള്‍ മുഴുവനായും ആന്‍ഡമാനിലെ ഒട്ടുമിക്ക ഭാഗങ്ങളും സഞ്ചാരിക്ക് പ്രവേശനമില്ലാത്തതാണ്. നിക്കോബാറിലെ ചില ദ്വീപുകളിലെ ചില ഭാഗങ്ങളില്‍ നരഭോജികള്‍ ഉണ്ടെന്നു കരുതപ്പെടുന്നു.
ആന്‍ഡമാന്‍ നിക്കോബാറിന്റെ വിവിധ ഭാഗങ്ങളിലായി ഗ്രെയ്റ്റ് ആന്‍ഡമാനീസ്, ജരാവ, ഒന്‍ഗേ, സെന്റിനെലീസ് തുടങ്ങി അനവധി ആദിവാസി ഗോത്രങ്ങള്‍ അധിവസിക്കുന്നു. ഇവരില്‍ പലരും പരിഷ്‌കൃതമനുഷ്യനില്‍ നിന്നും അകന്നു നില്‍ക്കുന്നു. അവനെ ആക്രമിക്കാനും പ്രവണത കാണിക്കാറുണ്ടെന്ന് പറയപ്പെടുന്നു. കൃഷി അജ്ഞാതമായ ഇവര്‍ കരയിലും കടലിലും വേട്ടയാടി ജീവിക്കുന്നു.
പോര്‍ട്ട്ബ്ലയര്‍ പട്ടണത്തെപ്പറ്റി
അവിടെ ആദ്യം കപ്പലിറങ്ങിയ ബ്രിട്ടീഷുകാരന്റെ പേരില്‍ അറിയപ്പെടുന്നു. കേരളത്തിലെ ഒരു മലയോര പട്ടണത്തിനു സമാനമായ ഭൂപ്രദേശങ്ങള്‍. കടുത്ത വേനലില്‍ അവിടെത്തിയതു കൊണ്ടാവാം, സാമാന്യം നല്ല ചൂടായിരുന്നു അവിടെ. ജനങ്ങള്‍ പ്രധാനമായും ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്നു. ചുരുക്കം ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, ടൗണില്‍ നിന്നു മാറി ചില കൃഷിക്കാരും. വിനോദസഞ്ചാരം മുമ്പത്തേക്കാളള്‍ അഭിവൃദ്ധി പ്രാപിച്ചെങ്കിലും സുനാമി തകര്‍ത്തെറിഞ്ഞ കൃഷി പൂര്‍ണ്ണമായും പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉപ്പുവെള്ളം കയറി നശിച്ചു കിടക്കുന്ന ഒത്തിരി കൃഷിയിടങ്ങള്‍ അവിടെ കാണാന്‍ കഴിഞ്ഞു. പ്രദേശവാസികള്‍ മിശ്രസംസ്‌കാരം ഉള്ളവരാണ്. ബംഗാളിയും തമിഴനും മലയാളിയും മറ്റ് ഉത്തരേന്ത്യക്കാരും ഇവിടെ സൗഹാര്‍ദ്ദത്തോടെ പൊറുക്കുന്നു. ബോര്‍ഡുകള്‍ മിക്കവയും ഇംഗ്ലീഷില്‍ ആണെങ്കിലും എല്ലാ പ്രാദേശിക ഭാഷകളും ഇവിടെ സംസാരിക്കപ്പെടുന്നു.
ഭാഗം ഒന്ന്: സെല്ലുലാര്‍ ജയില്‍

ഇവിടെ കാണുന്ന ചിത്രത്തില്‍ ജയില്‍ സമുച്ചയത്തിന്റെ ഒരു മാതൃക കാണാം. ചിത്രത്തില്‍ മുകള്‍വശത്തു കാണുന്നതാണ് ജയിലിന്റെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്. ഇതില്‍ ഇപ്പോള്‍ ജയില്‍ മ്യൂസിയം പ്രവര്‍ത്തിക്കുന്നു. മദ്ധ്യത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന പാറാവുമാളികയും. അതില്‍ നിന്നാരംഭിക്കുന്ന 7 വ്യത്യസ്ത നീളങ്ങളിലുള്ള ആരക്കാലുകളായി ജയില്‍ മുറികള്‍. മൂന്നു നിലകളില്‍ കരിങ്കല്ലില്‍ പണിത എകാന്ത തടവിനുള്ള 698 ജയില്‍ മുറികള്‍. ഓരോ മുറിയും 4.5 മീറ്റര്‍ നീളവും 2.7 മീറ്റര്‍ നീളവും ഉള്ളതായിരുന്നു. മുറിയിലെ ഏക വെന്റിലേഷന്‍ 3 മീറ്റര്‍ ഉയരത്തിലാണ്. തടവുകാര്‍ തമ്മില്‍ ഒരു തരത്തിലും കാണാനോ ബന്ധപ്പെടാനോ കഴിയാത്ത വിഷത്തിലാണ് ഇതിന്റെ രൂപകല്‍പന. ഇതുമൂലമാണ് സെല്ലുലാര്‍ ജയില്‍ എന്ന പേര്.
ഇതില്‍ അഡ്മിനിസ്‌ടേറ്റീവ് ബ്ലോക്കിനു പുറകില്‍ കാണുന്ന 2 ബ്ലോക്കുകള്‍ ഒഴികെ ബക്കി എല്ലാം തകര്‍ത്തു കളഞ്ഞിരിക്കുന്നു. മദ്ധ്യേ കാണുന്ന ചുവന്ന കെട്ടിടമാണ് വര്‍ക്ക്‌ഷോപ്പ്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ദ്വീപിലേയ്ക്കാവശ്യമായ എല്ലാം ഇവിടെ അവര്‍ നിര്‍മ്മിച്ചു. ഇവിടെ തേങ്ങയാട്ടി എണ്ണയെടുക്കുന്ന ഒരു ചക്ക് കാണാം. ഓരോ തടവുകാരനും ദിവസേന നിശ്ചിത അളവ് എണ്ണയെടുക്കേണ്ടിയിരുന്നു. ഭീമമായ ഈ അളവ് തികയാതെ വന്നാല്‍ ക്രൂരമായ ശിക്ഷകളായിരുന്നു അവരെ കാത്തിരുന്നത്. തടവുകാരുടെ പ്രതിരോധത്തിന്റെ തീക്ഷ്ണതയനുസരിച്ച് വ്യത്യസ്തരീതിയിലുള്ള വിലങ്ങുകളും ദണ്ഡനത്തിനുപയോഗിക്കുന്ന പല ഉപകരണങ്ങളും നമുക്കിവിടെ കാണാം.
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലുള്ള പ്രധാനകവാടം കടന്നു നമ്മള്‍ ജയില്‍ വളപ്പിലേയ്ക്കു പ്രവേശിക്കുന്നു. ഇടതുവശത്തായി സ്വാതന്ത്ര്യസമര ദീപശിഖ ഭാരതീയരുടെ അണയാത്ത സ്വാതന്ത്ര്യദാഹത്തിന്റെ പ്രതീകമായി ജ്വലിച്ചു നില്‍ക്കുന്നതു കാണാം. അതിനു പിറകിലായി സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്നു. തൊട്ടുമുന്നിലായി ഒരു ആല്‍മരം നമുക്കു കാണാനാകും. കാലാപാനിയുടെ ചരിത്രത്തിലെ ഒരു പ്രധാനകഥാപാത്രമാണീ ആല്‍മരം. പടുവൃദ്ധനായ ഒരു ആല്‍മരമായിരുന്നു സമരകാലഘട്ടത്തില്‍ അവിടെ ഉണ്ടായിരുന്നത്. ജയിലില്‍ നടന്ന ക്രൂരതകള്‍ക്കു സാക്ഷ്യം വഹിച്ച ഈ കൂറ്റന്‍ ആല്‍മരം സെല്ലുകളില്‍ നിന്നുയരുന്ന ദീനരോദനങ്ങള്‍ സഹിക്ക വയ്യാതെയാവണം ഒരുദിനം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു മുകളിലേയ്ക്കു മറിഞ്ഞു വീണു. ആ കെട്ടിടത്തിനു ചെറുതല്ലാത്ത നാശനഷ്ടങ്ങളും ഉണ്ടായി. പിന്നീട് ബ്രിട്ടീഷുകാര്‍ തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ആ മരത്തെ ഉയര്‍ത്തി യഥാസ്ഥാനത്തു പ്രതിഷുിച്ചു. എങ്കിലും അതു അധിക കാലം ജീവിച്ചില്ല. അതിന്റെ തന്നെ ഒരു തൈവൃക്ഷമാണ് ഇപ്പോള്‍ അവിടെയുള്ള ആല്‍മരം.

ഞങ്ങളുടെ ആന്‍ഡമാന്‍ യാത്രയില്‍ തീരാനഷ്ടമായിരുന്നു. റോസ് ഐലന്റ്. സമയപരിമിതി മൂലം ഞങ്ങള്‍ക്ക് ഈ മനോഹര ദ്വീപ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. ബ്രിട്ടീഷുകാരുടെ ഒരു തന്ത്രപ്രധാന സ്ഥലമായിരുന്നു റോസ് ഐലന്റ്. അവര്‍ കുടുംബസമേതം താമസിച്ചത് ഇവിടെയായിരുന്നു. ഇവിടെ അവര്‍ മനോഹരബംഗ്ലാവുകളും പള്ളികളും നിര്‍മ്മിച്ചു. ജയിലില്‍ നിന്ന് അധികം ദൂരെയല്ലാതിരിക്കെതന്നെ, അവിടെ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള കലാപം, പകര്‍ച്ചവ്യാധികള്‍ എന്നിവയില്‍ നിന്നും സുരക്ഷിതമായ ദൂരത്തിലുമായിരുന്നു ഈ മനോഹരിയായ കൊച്ചു ദ്വീപ്. വെള്ളക്കാരന്‍ അതിമനോഹരമാക്കി സൂക്ഷിച്ച ഈ ദ്വീപിന്റെ ഇന്നത്തെ സ്ഥിതി അതി ദയനീയമാണ്. ഇടിഞ്ഞു പൊളിഞ്ഞ് കാടുകയറി നശിച്ച കെട്ടിടങ്ങള്‍ നിറഞ്ഞ ഒരു പ്രേതഭൂമിയാണിവിടം.

ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ
കാലാപാനിയിലെത്തുന്ന സഞ്ചാരിയ്ക്ക് ഒരിയ്ക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് ജയില്‍ കോംപ്ലക്‌സില്‍ നടക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ. പ്രേക്ഷകനെ അത്യധികം വികാരാധീനനാക്കുന്നു ഈ പരിപാടി. ജയില്‍ മുറികളും, നേരത്തേ പരാമര്‍ശിച്ച ആല്‍മരവും വര്‍ക്ക്‌ഷോപ്പും തൂക്കുമരവും ഒക്കെ കഥാപാത്രങ്ങളാവുന്നു ഒരു നാടകത്തിന്റെ മാതൃകയിലുള്ള ഈ പരിപാടിയില്‍. മേല്‍പറഞ്ഞവയിലെല്ലാം സല്ക്കീകരിച്ചിരിക്കുന്ന വര്‍ണ്ണവെളിച്ചങ്ങളുടെ വിന്യാസത്തിനൊപ്പിച്ച ശബ്ദങ്ങള്‍ - അമ്‌രീഷ് പുരിയുടേയും മറ്റും ചേര്‍ന്ന് ഈ പരിപാടിക്കു മിഴിവേകുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും അവതരിപ്പിക്കപ്പെടുന്ന ഈ പരിപാടി നമുക്ക് കാലാപാനിയുടെ കഥ വിവരിച്ചു തരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കാലാപാനിയുടെ സ്ഥാനവും.
ഭാഗം രണ്ട്: ബാരറ്റാംഗ് ദ്വീപ്

പോര്‍ട്ട്ബ്ലയര്‍ ഉള്‍പ്പെടുന്ന വലിയ ദ്വീപിന്റെ വടക്കെ അറ്റത്ത് റോഡ് അവസാനിക്കുന്നു. പിന്നെ ഒരു ചെറുകപ്പലില്‍ ആള്‍ക്കാരെയും വാഹനങ്ങളേയും കയറ്റി അടുത്ത ദ്വീപിലെത്തിക്കുന്നു. ആദ്യ കപ്പല്‍ യാത്രയുടെ ആവേശത്തിലായിരുന്നു ഞങ്ങള്‍.
കണ്ടല്‍കാടുകളാല്‍ സമൃദ്ധമാണ് ഈ തീരങ്ങള്‍. ജലനീലിമ അതിന്റെ സൗന്ദര്യം ആവോളം കാണിച്ചു തരുന്നു നമ്മെ. ജലപ്പരപ്പ് പച്ചപുതച്ച കണ്ടല്‍ക്കാടുകളെ ചുംബിക്കുന്നു. കണ്ടല്‍ക്കാടുകള്‍ നിബിഢ വനത്തിലേയ്ക്കു വളരുന്നു. മേലെ മാര്‍ച്ചിന്റെ നീലാകാശം. എല്ലാം ചേര്‍ന്ന് ഒരു വിസ്മയലോകത്തെത്തിക്കുന്നു നമ്മെ.

ഭാഗം മൂന്ന്: ഹാവ്‌ലോക്ക് ദ്വീപ്


പിറ്റേന്ന് ഉച്ചയ്ക്ക് രാമാനുജന്‍ തിരികെ പോവുമ്പോള്‍ ഈ മനോഹര തീരം വിടേണ്ടതുകൊണ്ട് ഉള്ളസമയം കൊണ്ട് ഞങ്ങള്‍ എലിഫന്റ് ബീച്ചും മറ്റു ബീച്ചുകളും സന്ദര്‍ശിച്ചു. ഈ ബീച്ചുകളുടെ സൗന്ദര്യം വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. എല്ലാം കഴിഞ്ഞ് മനസ്സിലാമനസ്സോടെ ഞങ്ങള്‍ കപ്പലില്‍ കയറി.
ഭാഗം നാല്: ജോളിബോയ്

പവിഴപ്പുറ്റുകളാല്‍ സമ്പന്നമായ ഒരു തീരമാണിത്. അതുകൊണ്ടുതന്നെ നമ്മളെ അവിടെത്തിക്കുന്ന വലിയ ബോട്ട് കരയ്ക്കടുക്കുകയില്ല. പിന്നെ അടിഭാഗത്തു ചില്ലിട്ട ഒരു ചെറിയ ബോട്ടില്‍ കയറ്റിയാണ് നമ്മെ കരയ്‌ക്കെത്തിക്കുക. ആഴം കുറഞ്ഞ ഭാഗത്ത് സ്നോര്‍ക്കലിംഗിലൂടെ നമുക്ക് കടലിന്നടിയിലെ അത്ഭുതങ്ങള്‍ കാണാം. പല വലിപ്പത്തിലും ആകൃതിയിലും വര്‍ണ്ണങ്ങളിലും ഉള്ള പവിഴപ്പുറ്റുകള്‍, മനോഹരമായ മല്‍സ്യങ്ങളും മറ്റുജലജീവികളും എല്ലം ചേര്‍ന്ന് തീര്‍ത്തും അവിസ്മരണീയമായ കാഴ്ചകളാണ് നമുക്കിവിടെ കാണാന്‍ കഴിയുക. നക്ഷത്രമല്‍സ്യങ്ങള്‍, ക്ലൗണ്‍ ഫിഷ്, ജെല്ലിഫിഷ്, .. പേരറിയാവുന്നവയും എനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞവയും ഇവയൊക്കെയാണ്. ഒരു അണ്ടര്‍ വാട്ടര്‍ ക്യാമറ ഉണ്ടെങ്കില്‍ നമുക്കീ സൗന്ദര്യത്തെ സ്വന്തമാക്കാം.
സ്നോര്‍ക്കലിംഗ് കഴിഞ്ഞ് ഞങ്ങള്‍ ആ കൊച്ചു ദ്വീപില്‍ ഒന്നു ചുറ്റി. എല്ലായിടത്തേയും പോലെ മനോഹരങ്ങളായ ബീച്ചുകള്‍. ജലനീലിമയുടെ വശ്യഭംഗി. അല്‍പസമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ തിരിച്ചു. തിരികെ യാത്ര വേദനാജനകം തന്നെ.

തിരികെ പോര്‍ട്ട്ബ്ലയറില്‍ വന്ന് അബര്‍ദ്ദീന്‍ ബസാറിലൂടെ കുറേ അലഞ്ഞു നടന്നു. ചില്ലറ ഷോപ്പിംഗും നടത്തി. വൈകുന്നേരം അവിടെ ഞങ്ങളെ യാത്രയില്‍ സഹായിച്ച എല്ലാവരുടെയും കൂടെ ഒരു അത്താഴം. രാവിലെ സന്തോഷേട്ടന്റെ വണ്ടി ഞങ്ങളെ വീര്‍ സവര്‍ക്കര്‍ വിമാനത്താവളത്തിലെത്തിച്ചു. സമയം തെറ്റാതെ വിമാനം പറന്നു പൊങ്ങി. ഓര്‍മ്മകള്‍ക്ക് ഭാരമില്ലാത്തതു കാരണം ഒരു പാട് കൂടെക്കൊണ്ടു പോന്നു. യാത്ര അവിസ്മരണീയമാക്കിയ എല്ലാവര്‍ക്കും നന്ദി.
