ഹാജിമാര്‍ക്കുള്ള നിര്‍ദേശങ്ങള്‍

Posted on: 23 Sep 2008


ഹജ്ജ് യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ ഓര്‍മ്മിക്കേണ്ട പലകാര്യങ്ങളുമുണ്ട്. നമ്മുടെ നാട്ടിലെ അപേക്ഷിച്ച് കര്‍ക്കശമായ നിയമവ്യവസ്ഥയും ഭരണവുമുള്ള രാജ്യത്താണ് ഹജ്ജ് കര്‍മ്മത്തിനായി ദിവസങ്ങളോളം തങ്ങേണ്ടിവരുകയെന്നത് പ്രത്യേകം കണക്കിലെടുത്ത് വേണം തയാറെടുപ്പുകള്‍ നടത്താന്‍

കൈവശം വെക്കേണ്ട രേഖകള്‍

1.പാസ് പോര്‍ട്ട്, 2. വിമാനടിക്കറ്റ്,3. കുത്തിവെയ്പ്പ് നടത്തിയതിന്റെ രേഖകള്‍,3. യാത്രയ്ക്ക് ആവശ്യമായ വസ്ത്രങ്ങള്‍, കമ്പിളി വസ് ത്രങ്ങള്‍,പ്രത്യേക രോഗമുള്ളവര്‍ ആവശ്യമായ മരുന്നും മരുന്നിന്റെ കുറുപ്പും രോഗവിവര രേഖകളും കൈയില്‍ കരുതണം, 6.കാഴ് ച കുറവുള്ളവര്‍ ഒന്നിലധികം കണ്ണട കരുതണം

പ്രതിരോധ കുത്തിവെയ്പ്

യാത്ര പുറപ്പെടുന്നതിന് 10 ദിവസം മുമ്പ് മെനിഞ്ചൈറ്റിസിനെതിരെ കുത്തിവെയ് പ് നടത്തണം. ഇത് നിര്‍ബന്ധമാണ്. കുത്തിവെയ് പ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ മക്കയിലും മദീനയിലും പ്രവേശിക്കാനാകൂ. സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെങ്കില്‍ കുത്തിവെയ് പ് നടത്തിയശേഷമേ മക്കയിലും മദീനയും കടക്കാനാകൂ.


യാത്രയ്ക്ക് മുന്നോടിയായി

നിര്‍ദേശിച്ചിരിക്കുന്ന സമയത്തിന് മുമ്പ് ഹജ്ജ് ക്യാമ്പില്‍ എത്താന്‍ ശ്രദ്ധിക്കുക. ക്യാമ്പില്‍ നല്‍കുന്ന പാസ് പോര്‍ട്ട്(പില്‍ഗ്രിം പാസ്) ടിക്കറ്റ്, ബോര്‍ഡിങ് പാസ്, റിയാല്‍ എന്നിവ സൂക്ഷിക്കണം. കൊണ്ടുപോകുന്ന ലഗേജ് 35 കിലോയില്‍ കൂടുതലാവാന്‍ പാടില്ല. എന്നാല്‍ മടക്കയാത്രയില്‍ 65 കിലോ വരെ കൊണ്ടുവരാവുന്നതാണ്. ഇതില്‍ തന്നെ ബാഗ്—45 കിലോ, ഹാന്‍ഡ് ബാഗ്(സ്യൂട്ട് കേസ്)10 കിലോ, സംസം10 കിലോ. വിമാനത്തില്‍ 10 ലിറ്ററിലധികം സംസം വെള്ളം കയറ്റാന്‍ അനുവദിക്കില്ല. അതിനുള്ള പ്ലാസ്റ്റിക് കന്നാസില്‍ മാത്രമേ വെള്ളം അനുവദിക്കൂ. സ്വന്തമായി 65 കിലോയില്‍ കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുവരണമെന്നുള്ളവര്‍ സ്വന്തം ചിലവില്‍ അദിക ചാര്‍ജ് നല്‍കി കാര്‍ഗോ ബുക്ക് ചെയ്ത് വേണം കൊണ്ടുവരാന്‍. പാചകം ചെയ്ത ഭക്ഷണം കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. ഭക്ഷണം പാകം ചെയ്യാനുള്ള സാമഗ്രികളും കൈവശം കരുതാന്‍ പാടില്ല. ഇവ പിടിക്കപ്പെട്ടാല്‍ യാത്രപ്രശ് നത്തിലാവുമെന്ന് ഓര്‍മ്മിക്കുക. ഒരു കാരണവശാലും സ്റ്റൗ കൊണ്ടുപോകരുത്. സൗദിയിലേക്ക് പ്രവേശിക്കും മുമ്പ് ബാഗുകളില്‍ പേര്, കവര്‍ നമ്പര്‍, ഏത് വിമാനത്താവളത്തില്‍ നിന്ന് കയറുന്നു എന്നീ വിവരങ്ങള്‍ ഇംഗ്ലീഷില്‍ തന്നെ എഴുതി സൂക്ഷിക്കണം. സാധനങ്ങള്‍ നഷ് ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ മുന്‍കരുതല്‍.


കൊണ്ടുപോകാന്‍ പാടില്ലാത്ത വസ്തുക്കള്‍:

കത്തി, കഠാര, മറ്റ് ആയുധങ്ങള്‍, കുറിപ്പില്ലാത്ത മരുന്നുകള്‍. മയക്കുമരുന്ന് കടത്തിയാല്‍ വധശിക്ഷ ലഭിക്കുമെന്ന് പ്രത്യേകം ഓര്‍ക്കുക.സൗദിയില്‍ നിരോധനമുള്ള പ്രസിദ്ധീകരണങ്ങളും കൈവശം വെയ്ക്കാന്‍ പാടില്ല.

സഹായത്തിന് ഹജ്ജ് വാളണ്ടിയര്‍മാര്‍

ഹാജിമാരെ സഹായിക്കാന്‍ ഹജ്ജ് വാളണ്ടിയര്‍മാര്‍ വിമാനത്താവളത്തിലുണ്ടാകും. ടിക്കറ്റ്, പാസ് പോര്‍ട്ട്, മറ്റ് അത്യാവശ്യ വസ് തുക്കള്‍, പണം എന്നിവ ഒരുകാരണവശാലും അപരിചിതരെ ഏല്‍പ്പിക്കരുത്. സ്വന്തം ലഗേജ് കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ കൊണ്ടുവന്ന് ഹജ്ജ് കമ്മിറ്റി നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് അതില്‍ ഒട്ടിക്കണം. അനേകം പേര്‍ ഒരു ഗ്രൂപ്പില്‍ പെട്ടവരാണെങ്കില്‍ അതില്‍ ഒരാള്‍ വരിയില്‍ നിന്ന് ബോര്‍ഡിങ് കാര്‍ഡ് വാങ്ങിയാല്‍ മതിയാകും


സൗദി വിമാനത്താവളത്തില്‍

സൗദി വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ ആദ്യം എമിഗ്രേഷന്‍ പരിശോധന നടക്കും. ഇതിനായുള്ള ലൈനില്‍ നില്‍ക്കണം. ഊഴമാകുമ്പോള്‍ പാസ് പോര്‍ട്ട് സൗദി എമിഗ്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. അവര്‍ അതില്‍ സീല്‍ വെച്ച ശേഷം തിരിച്ചുതരും. ഇതിന് ശേഷം കസ്റ്റംസ് ഹാളിലേക്ക് പോയി ലഗേജ് കണ്ടെത്തണം. ലഗേജ് കിട്ടിയ ശേഷം കസ്റ്റംസ് കൗണ്ടറില്‍ ചെല്ലണം. ഓഫീസര്‍ ലഗേജ് പരിശോധിച്ച് അതില്‍ അടയാളമിട്ടുതരും. തുടര്‍ന്ന് പാസ് പോര്‍ട്ടും ലഗേജും എടുത്ത് പുറത്തുകടക്കണം. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി പുറത്തുകടക്കാന്‍ മൂന്നോ നാലോ മണിക്കൂര്‍ സമയമെടുക്കും. ഇതിന് ശേഷം പരിശോധനാ ഓഫീസില്‍ നിങ്ങളുടെ പേപ്പറുകള്‍ പരിശോധിക്കും. പരിശോധന പൂര്‍ത്തിയായാല്‍ മദീനയിലേക്കുള്ള ബസ് നിര്‍ത്തിയിട്ട സ്ഥലത്തെത്തിച്ചേരണം. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ നിങ്ങളെ ബസില്‍ കൊണ്ടിരുത്താന്‍ സഹായിക്കും. ബസില്‍ കയറും മുമ്പ് ലഗേജ് നിങ്ങള്‍ യാത്ര ചെയ്യുന്ന ബസില്‍ തന്നെയാണോ കയറ്റിയതെന്ന് ഉറപ്പുവരുത്തണം


താമസം

സാധാരണഗതിയില്‍ നമ്മുടെ നാട്ടില്‍ നിന്ന് പോകുന്ന ഹാജിമാര്‍ ജിദ്ദ വഴി മക്കയിലെത്തുകയാണ് പതിവ്. ഇതുമൂലം അവര്‍ ഉംറക്ക് ഇഹ് റാം ചെയ്യുകയും മക്കയിലെത്തി കര്‍മ്മങ്ങള്‍ നിര്‍വഹിച്ച് ഉംറയില്‍ നിന്ന് തഹല്ലുലാവുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ കരിപ്പൂരില്‍ നിന്ന് നേരെ മദീനയിലേ താമസത്തിന് ശേഷം മക്കയിലേക്ക് തിരിച്ച് അബ് യാര്‍ അലി(ദുല്‍ഹുലൈഫ) എന്ന സ്ഥലത്തായിരുന്നു ഇഹ് റാം.(എന്നാല്‍ ഇത്തവണ കരിപ്പൂരില്‍ നിന്നുള്ള വിമാനങ്ങള്‍ ഈ റൂട്ടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ വിവരങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി യഥാസമയം നല്‍കുന്ന അറിയിപ്പുകള്‍ ശ്രദ്ധിക്കുക)

നാട്ടില്‍ നിന്ന് മദീനയിലേക്ക് നേരെ പോകുന്നവര്‍ വഴിമധ്യേ ഇഹ് റാം ചെയ്യേണ്ടതില്ല എന്ന് പ്രത്യേകം ഓര്‍ക്കുക. മദീനയില്‍ എത്തുന്ന ക്രമത്തില്‍ കെട്ടിടത്തിന്റെ ലഭ്യത അനുസരിച്ച് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ഒരുക്കും. മുഴുവന്‍ കെട്ടിടങ്ങളും മസ് ജിദ്ദുന്നബവിയില്‍ നിന്ന് 750 കിലോമീറ്ററിനുള്ളിലാവും. മദീനയില്‍ നിന്ന് മക്കയിലേക്കും മക്കയില്‍ നിന്ന് ജിദ്ദ വിമാനത്തിലേക്കുമുള്ള യാത്ര നിശ്ചിത തീയതിക്ക് തന്നെ ചെയ്യണം. ഇല്ലങ്കില്‍ ഇത് പിന്നീട് ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. മദീനയിലും ഓരോ തീര്‍ഥാടകനും ഓരോ കിടക്ക നല്‍കും. തണുപ്പുള്ളതായതിനാല്‍ ചൂട് പകരുന്ന വസ്ത്രങ്ങള്‍ കരുതണം. മിനായില്‍ തീര്‍ഥാടകര്‍ മുത്വവ്വിഫ് ഒരുക്കുന്ന തമ്പുകളില്‍ താമസിക്കണം. ഒരാള്‍ക്ക് ഒരു ചതരുശ്ര മീറ്റര്‍ സ്ഥലമേ അനുവദിക്കൂ. മക്കയില്‍ നിന്ന് അറഫായിലേക്കും അറഫയില്‍ നിന്ന് മുസ് ദലിഫയിലേക്കും ലേക്കും മുസ് ദിലഫയില്‍ നിന്ന് മിനായിലേക്കും യാത്ര പുറപ്പെടേണ്ട സമയവിവരങ്ങള്‍ മുത്വവ്വിഫിന്റെ ഓഫീസില്‍ നിന്ന് മുന്‍കൂട്ടി അറിഞ്ഞുവെക്കണം. യാത്രാസജ്ജീകരണങ്ങള്‍ നടത്തുന്നതും ബസ് ക്രമീകരിക്കുന്നതും മുത്വവ്വിഫിന്റെ ഉത്തരവാദിത്തത്തിലാവും. ജംറയില്‍ കല്ലെറിയാന്‍ പോകുമ്പോള്‍ സംഘങ്ങളായി ഗൈഡുകളുമായി സഹകരിച്ച് പോകണം.


മക്കയില്‍

മദീനയിലെ നിശ്ചിത താമസം കഴിഞ്ഞ് പുറപ്പെട്ട് അബ് യാര്‍ അലിയില്‍ ഉംറക്ക് ഇഹ് റാം ചെയ്യുന്ന നിങ്ങള്‍ 450 കിലോമീറ്റര്‍ ബസില്‍ യാത്ര ചെയ്ത് മക്കയില്‍ എത്തും. ബസ് മുത്വവ്വിഫിന്റെ ഓഫീസിനടുത്ത് വന്നു നില്‍ക്കും. ചിലപ്പോള്‍ മുന്‍കൂട്ടി നിശ്ചയിച്ച താമസസ്ഥലത്താവും ബസ് നിര്‍ത്തുക. ഹാജിമാരുടെ താമസസൗകര്യം നേരത്തെ തന്നെ നിശ്ചയിച്ചിട്ടുണ്ടാവും. കാറ്റഗറി മാറിയാല്‍ ഈ വിവരത്തിന് അധികൃതര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കുക. നാട്ടില്‍ തിരിച്ചെത്തിയാല്‍ കെട്ടിടവാടകയിലുള്ള വ്യത്യാസത്തിന് അനുസരിച്ചുള്ള തുകമടക്കി കിട്ടും. ഒരു മുറിയില്‍ ഒന്നില്‍ കൂടുതല്‍ കുടുംബക്കാരെ പാര്‍പ്പിച്ചെന്നും വരാവുന്നതാണ്. സൗദി സര്‍ക്കാരിന്റെ നിയമമനുസരിച്ച് കഴിയുന്ന വിധം ഗ്യാസ് കണക്ഷനും ലഭിക്കുന്നതാണ്. ഓരോ തീര്‍ഥാടകനും ലഗേജിനും കൂടി മൂന്നര ചതുരശ്ര മീറ്റര്‍ സ്ഥലം മാത്രമേ ലഭിക്കൂ. മക്കയിലെ മസ് ജിദുല്‍ ഹറമില്‍ നിന്നുള്ള ദൂരം കണക്കിലെടുത്താണ് കെട്ടിടങ്ങളെ നാല് കാറ്റഗറിയായി തരംതിരിച്ചിട്ടുള്ളത്. കാറ്റഗറി 1. 0700 മീ. (ബി) 701 1000, (സി) 10011300. (ഡി). 13011600 മീറ്റര്‍. ഇങ്ങനെയാണെങ്കിലും കെട്ടിടങ്ങളിലെ സൗകര്യങ്ങള്‍ ഏറ്റക്കുറച്ചിലുണ്ടാവില്ല. ലിഫ്റ്റുകള്‍ ശ്രദ്ധാപൂര്‍വം ഉപയോഗിക്കണം. ലിഫ്റ്റില്‍ നിശ്ചിത എണ്ണത്തില്‍ അധികം ആളുകള്‍ തിങ്ങിക്കയറുന്നത് അപകടമാണെന്ന് ഓര്‍ക്കുക. ഓരോ കെട്ടിടത്തിലും ഓരോ ഫോണ്‍ ഉണ്ടായിരിക്കും. ഏറ്റവും താഴെയുള്ള നിലയിലെ പ്രവേശന കൗണ്ടറിനടുത്ത് അത്യാവശ്യത്തിന് കെട്ടിട ഉടമയുടെ അനുവാദപ്രകാരം ഉപയോഗിക്കാന്‍ കഴിയും. ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിക്കണമെന്നുള്ളവര്‍ അടുക്കളയില്‍ മാത്രം പാചകം ചെയ്യുക. താമസിക്കുന്ന മുറിയില്‍ അതിന് മുതിരരുത്. ഗ്യാസ് കണക്ഷന്‍ ഇല്ലെങ്കില്‍ ഇലക് ട്രിക് അടുപ്പുകള്‍ ഉപയോഗിക്കാം. ബന്ധപ്പെട്ട അധികാരികള്‍ എല്ലാ കെട്ടിടത്തിലും സംസം വെള്ളം വിതരണം ചെയ്യും. സ്വന്തം കെട്ടിടത്തിന്റെ നമ്പര്‍, അടുത്തുള്ള പ്രധാന അടയാളങ്ങള്‍, ഹറം ശരീഫിന്റെ ഏറ്റവും സമീപത്തെ വാതില്‍ എന്നിവ ഓര്‍മ്മിച്ചുവെയ്ക്കുക. വഴിതെറ്റിപ്പോയാലും സ്വന്തം കെട്ടിടത്തിലേക്ക് തിരിച്ചെത്താന്‍ ഇത് ഉപകരിക്കും. വഴി തെറ്റിപ്പോയാല്‍ ഏറ്റവും അടുത്ത ഇന്ത്യന്‍ ഹജ്ജ് ഹൗസിലോ ഡ്യൂട്ടി പോലീസുമായോ ബന്ധപ്പെടുക.

തിരിച്ചറിയല്‍ രേഖകള്‍

മുത്വവ്വിഫിന്റെ ഓഫീസില്‍ നിന്ന് തീര്‍ഥാടനപാസിന്റെ ഒരു സ്ലിപ് ലഭിക്കും. അതില്‍ ഫോട്ടോ, പേര്, വിലാസം, മക് തബിന്റെ(ഓഫീസ്) നമ്പര്‍ എന്നിവ ഉണ്ടാവും. പുറമെ ഹജ്ജ് കമ്മിറ്റി നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡും കൈയില്‍ കെട്ടിയ നമ്പറെഴുതിയ ലോഹവളയും തിരിച്ചറിയാന്‍ സഹായിക്കും. ഇവ നഷ് ടപ്പെടാതെ സൂക്ഷിക്കുക.

ഉദ്യോഗസ്ഥര്‍

മക്കയിലും മദീനയിലും താമസസ്ഥലത്ത് സൗകര്യമൊരുക്കാന്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഹാജിമാരുടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ഇവര്‍ പ്രതിജ്ഞാബദ്ധരായിരിക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കീഴിലാണ് ഇവരെ നിയമിക്കുന്നത്. ഹജ്ജ് കമ്മിറ്റി അംഗങ്ങളോ പ്രവര്‍ത്തകരോ ഇതില്‍ പങ്കാളികളല്ല. മക്കയില്‍ അസിസ്റ്റന്റ് ഹജ്ജ് ഓഫീസറുടെ മേല്‍നോട്ടത്തിലായിരിക്കും സൂപ്പര്‍വൈസര്‍മാര്‍. മദീനാ മുനവ്വറയിലെ കാര്യങ്ങള്‍ അവിടെ നിയമിതനായ അസിസ്റ്റന്റ് ഹജജ് ഓഫീസറെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതുകൂടാതെ ഹാജിമാരെ സഹായിക്കാന്‍ സ്‌റ്റേറ്റ് കമ്മിറ്റി വാളണ്ടിയര്‍മാരെ നിയമിച്ചിട്ടുണ്ട്.

ആരോഗ്യം

രോഗബാധിതനായാല്‍ താല്‍ക്കാലിക ആസ് പത്രിയിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. ഈ സൗകര്യങ്ങള്‍ മക്ക, മദീന, മിന, അറഫ, ജിദ്ദ എന്നിവടങ്ങളിലും ലഭ്യമാണ്. പണമോ, ഡ്രാഫ്റ്റ് അടങ്ങിയ പെട്ടിയോ ബാഗോ അപരിചിതരെ ഏല്‍പ്പിക്കരുത്. പണം സൂക്ഷിക്കാന്‍ മുത്വവ്വിഫിനെ ഏല്‍പ്പിച്ച് രസീത് വാങ്ങാവുന്നതാണ്. ഇത് പിന്നീട് തിരിച്ചുവാങ്ങാവുന്നതാണ്. തുക മടക്കിവാങ്ങുമ്പോള്‍ രസീതില്‍ ചേര്‍ക്കാന്‍ മറക്കരുത്.

നിര്‍ദേശങ്ങള്‍

മറ്റു ഹാജിമാര്‍ക്ക് അനുവദിച്ച സ്ഥലത്തോ മുറിയിലോ അനുവാദമില്ലാതെ പ്രവേശിക്കരുത്. ബലികര്‍മം നിര്‍വഹിക്കാന്‍ പണം ആരെയും ഏല്‍പ്പിക്കരുത്. സ്വയം ബലി നടത്തുകയോ ഇസ് ലാമിക് ഡെവലപ് മെന്റ് ബാങ്കില്‍ നിന്ന് കൂപ്പണ്‍ വാങ്ങുകയോ ചെയ്യാവുന്നതാണ്. മടക്കയാത്രാ തീയതിയും സമയവും മക്കയിലെ ഹജ്ജ് ഓഫീസില്‍ നിന്ന് നേരത്തെതന്നെ അന്വേഷിച്ച് ഉറപ്പാക്കണം. മക്ക, മദീന, അറഫ, മുസ് ദലിഫ, മിന എന്നിവടങ്ങളിലേക്കുള്ള യാത്രാ ചെലവ് തിരികെ ലഭിക്കുന്നതല്ല. നിങ്ങള്‍ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിയാന്‍ ഹാജിമാര്‍ ധരിക്കുന്ന വസ് ത്രങ്ങളില്‍ പ്രത്യേക അടയാളങ്ങള്‍ രേഖപ്പെടുത്തണം. അതിനാല്‍ മൂന്ന് നിറത്തിലുള്ളതും ഇംഗ്ലീഷില്‍ ഇന്ത്യ എന്നും അറബിയില്‍ അല്‍ഹിന്ദ് എന്നും രേഖപ്പെടുത്തിയതുമായ അഞ്ച് ലേബലുകള്‍ തീര്‍ഥാടകന് ഹജ്ജ് കമ്മിറ്റി നല്‍കും. പുരുഷ തീര്‍ഥാടകര്‍ മൂന്നുലേബലുകള്‍ അവര്‍ ധരിക്കുന്ന ഷര്‍ട്ടിന്റെ പോക്കറ്റിന്മേലലും രണ്ട് ലേബലുകള്‍ വ്യക്തമായി. കാണത്തക്കവിധത്തില്‍ ഇഹ് റാം വസ് ത്രത്തിലും തുന്നിച്ചേര്‍ക്കണം. വനിതാ തീര്‍ഥാടകര്‍ അവര്‍ ധരിക്കുന്ന സ് കാര്‍ഫിന്മേല്‍ വ്യക്തമായി കാണത്തക്കവിധത്തില്‍ തുന്നണം.

ചിലപ്പോള്‍ നിയമങ്ങളിലും മറ്റും മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. മാറ്റങ്ങള്‍ യഥാസമയം മാധ്യമങ്ങളിലൂടെ ഹജ്ജ് കമ്മിറ്റി അറിയിക്കാറുണ്ട്. അവ ശ്രദ്ധിക്കുക.






MathrubhumiMatrimonial