മനുഷ്യസൃഷ്ടി

Posted on: 22 Sep 2008

മൗലവി ജമാലുദ്ദീന്‍ മങ്കട



ഖുര്‍ആനിന്റെ മുഖ്യപ്രതിപാദനം മനുഷ്യനാണ്. വേദം മുഴുവന്‍ മനുഷ്യരെയുമാണ് അഭിസംബോധന ചെയ്യുന്നത്.
മാനവികൈക്യത്തിന്റെ മഹിതമായ പ്രഖ്യാപനമാണ് വിശുദ്ധ ഖുര്‍ആന്‍ മാലോകരോട് നടത്തുന്നത്. ''അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി, നിങ്ങള്‍ പരസ്​പരം പരിചയപ്പെടേണ്ടതിന്. നിങ്ങളില്‍ ഏറ്റവും ദൈവഭക്തിയുള്ളവരാകുന്നു, അല്ലാഹുവിങ്കല്‍ നിങ്ങളിലേറ്റം ഔന്നത്യമുള്ളവര്‍'' (അധ്യായം-49 സൂക്തം 13).

ഒരാണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിക്കപ്പെട്ടു എന്നത് മനുഷ്യര്‍ക്കിടയില്‍ ഉളവാക്കുന്ന ബന്ധത്തിന്റെ ആഴമെത്രയെന്ന് നാം ചിന്തിക്കുക. എല്ലാവരും ഒരേ ഗര്‍ഭപാത്രത്തില്‍നിന്ന് ഉത്ഭൂതരായവര്‍. ഏകോദര സഹോദരങ്ങള്‍. സാഹോദര്യത്തിന്റെ ബലിഷ്ഠപാശത്താല്‍ മുഴുവന്‍ മനുഷ്യരെയും ബന്ധിക്കുന്നു ഈ പ്രയോഗം. നിറം, ഭാഷ, വര്‍ണ, ദേശ വൈജാത്യങ്ങള്‍ കേവലം പരിചയപ്പെടാനുള്ള, തിരിച്ചറിയാനുള്ള ഉപാധികളത്രെ!. സ്രഷ്ടാവിനോടും സമസൃഷ്ടികളോടും സഹജീവികളോടും പ്രകൃതിയോടും പാലിക്കേണ്ട ബന്ധങ്ങള്‍ യഥാവിധം പാലിച്ചുകൊണ്ട് ആര് സ്രഷ്ടാവിന്റെ കല്പനയ്‌ക്കൊത്ത് ചലിക്കുന്നുവോ അവര്‍ക്കാണ് അവന്റെ അടുക്കല്‍ അംഗീകാരം.

ഒരാണില്‍നിന്നും പെണ്ണില്‍നിന്നും എന്നു പറയുമ്പോള്‍ ഈ പുരുഷനൊന്നു വേറെയും സ്ത്രീയൊന്നു വേറെയും എന്ന തോന്നലും ഉണ്ടാവേണ്ടതില്ല എന്നും ഈ ആണില്‍ നിന്നുതന്നെയാണ് പെണ്ണിനെ സൃഷ്ടിച്ചതെന്നും വ്യക്തമാക്കുന്നു ഖുര്‍ആന്‍. ''അല്ലയോ മനുഷ്യരേ, നിങ്ങളുടെ സ്രഷ്ടാവിനെ
ഭയപ്പെടുവിന്‍. ഒരൊറ്റ ആത്മാവില്‍നിന്നും നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍ നിന്നുതന്നെ അതിന്റെ ഇണയേയും സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്തു സ്ത്രീപുരുഷന്മാരെ ലോകത്തു പരത്തുകയും ചെയ്തവനത്രെ

അവന്‍'' (അധ്യായം 4 സൂക്തം 1). അഥവാ രണ്ട് ഒന്നുകള്‍ ചേര്‍ന്ന് രണ്ടാവുകയല്ല മറിച്ച് രണ്ട് ഒന്നുകള്‍ ചേര്‍ന്ന് ഇമ്മിണി ബല്ല്യ ഒന്നായിരിക്കുകയാണെന്ന്. അത്രമേല്‍ ഒന്നില്‍നിന്നുത്ഭൂതമായി ഒന്നായി നിലകൊള്ളണ്ടേവരാണെന്ന്.

വിശ്വമാനവികതയുടെ ഈ ഉദാത്തമൂല്യങ്ങളെ പഠിപ്പിച്ചശേഷം ഖുര്‍ആന്‍ മനുഷ്യസുലഭ്യമായ സ്രഷ്ടാവ് ഒരുക്കിക്കൊടുത്ത അനുഗ്രഹങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ആ അനുഗ്രഹദാതാവിന് വഴങ്ങി ജീവിക്കാന്‍ ആഹ്വാനം ചെയ്യുന്നു.

''മനുഷ്യരേ, നിങ്ങളുടേയും നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ സകലരുടേയും സ്രഷ്ടാവായ റബ്ബിന്റെ അടിമത്തം അംഗീകരിക്കുവിന്‍; അതുവഴി നിങ്ങള്‍ക്ക് മോക്ഷം പ്രതീക്ഷിക്കാം.

നിങ്ങള്‍ക്കായി ഭൂമിയുടെ മെത്ത വിരിക്കുകയും ആകാശത്തിന്റെ മേലാപ്പു നിര്‍മിക്കുകയും മുകളില്‍നിന്നു ജലം വര്‍ഷിക്കുകയും അങ്ങനെ നാനാതരം കാര്‍ഷികോത്പന്നങ്ങള്‍ ഉല്പാദിപ്പിച്ചുകൊണ്ട് നിങ്ങള്‍ക്ക് വിഭവങ്ങള്‍ ഒരുക്കിത്തരികയും
ചെയ്തത് അവനാണല്ലോ. അതെല്ലാം അറിഞ്ഞിരിക്കെ
നിങ്ങള്‍ മറ്റുള്ളവരെ അല്ലാഹുവിന് തുല്യരാക്കാതിരിക്കുക'' (അധ്യായം 2 സൂക്തങ്ങള്‍ 21, 22).

നമസ്‌കാര സമയം: സുബ്ഹി - 5.01, ളുഹര്‍ - 12.27,
അസര്‍ - 3.40, മഗ്‌രിബ് -6.34, ഇശാഅ് - 7.41





MathrubhumiMatrimonial