'എ'ഗ്രേഡ് കൊട്ടപ്പടി, നീതിപൂര്‍ണമാകണമെന്ന് പ്രമുഖര്‍

Posted on: 21 Jan 2011


പങ്കെടുക്കുന്നഎല്ലാവര്‍ക്കും എ ഗ്രേഡ് .ഈ കലോല്‍സവത്തില്‍ കണ്ട ശക്തമായ ഒരു പ്രവണത.ആറ് ഇനത്തിലെങ്കിലും പങ്കെടുത്ത എല്ലാവര്‍ക്കും എ ഗ്രേഡ് ലഭിച്ചു.ഒന്നോ രണ്ടോ പേരൊഴികെ എല്ലാവര്‍ക്കും എ ഗ്രേഡ് ലഭിച്ച മത്സരങ്ങളുമുണ്ട്.ഇത് കലോല്‍സവ വേദിയില്‍ പുതിയ ചര്‍ച്ചാവിഷയമാണ്.പങ്കെടുക്കുന്ന എല്ലാവരും ഒരേ നിലവാരം പുലര്‍ത്തിയിട്ടു തന്നെയാണോ എല്ലാവര്‍ക്കും എ ഗ്രേഡ് കിട്ടുന്നത്?

എല്ലാവര്‍ക്കും എ ഗ്രേഡ് എന്നു വന്നാല്‍ ജഡ്ജിമാര്‍ക്ക് തടി രക്ഷിക്കാമെന്ന് ഒരു ജഡ്ജിതന്നെ രഹസ്യമായി പറഞ്ഞു.ഒന്നും രണ്ടും സ്ഥാനങ്ങള്‍ അറിഞ്ഞു വരാന്‍ പിന്നെയും ഒരു മണിക്കൂര്‍ കാത്തിരിക്കണം.അപ്പോഴേക്കും സഭ പിരിയും. വിവാദവും ബഹളവും പിന്നെ അപ്പീല്‍ കമ്മിറ്റി ഓഫീസിനു മുന്നിലായി ക്കൊള്ളും.

പക്ഷേ, മേളയെ ഗൗരവമായി കാണുന്ന ആളുകള്‍ വിമര്‍ശങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.സംസ്ഥാനത്തെ മികച്ച കലാകാരനെയോ കലാകാരിയെയോ തിരഞ്ഞെടുക്കാന്‍ നടത്തുന്ന മേള ഒരേ വിളമ്പ് നടത്തുകയാണോ വേണ്ടത്. ഗ്രേസ്മാര്‍ക്കിനു വേണ്ടി ശ്രമിക്കുന്നവരെ ആശ്വസിപ്പിക്കുന്ന തീരുമാനം എടുക്കുകയാണോ ജഡ്ജിമാര്‍ ചെയ്യേണ്ടത്.എ ഗ്രേഡിന് 30 ,ബി ഗ്രേഡിന് 24, സിയ്ക്ക് 18 എന്നിങ്ങനെയാണ് ഗ്രേസ് മാര്‍ക്ക്.ഇവിടെ കല ജീവിതസൗകര്യങ്ങള്‍ക്കുവേണ്ടി മാത്രം ആയിത്തീരുന്നു.സര്‍ഗ്ഗാത്മകത മാത്രമാണ് നോട്ടമെങ്കില്‍ അപ്പീലും ഗ്രേസ് മാര്‍ക്കും തമ്മില്‍തല്ലും എന്തിനെന്നും ചോദ്യമുയരും. ഈ വിഷയത്തില്‍ പ്രമുഖര്‍ എന്തു പറയുന്നു?

എല്ലാവരും നല്ല നിലവാരം പുലര്‍ത്തുന്നു

ജില്ലകളില്‍ നിന്ന് എത്തുന്ന എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ്. ജില്ലാ മത്സരത്തേക്കാള്‍ മികവുറ്റ പ്രകടനമാണ് സംസ്ഥാനത്ത് ഉണ്ടാവുക. വളരെ അപൂര്‍വ്വമായേ നിലവാരം കുറഞ്ഞ പ്രകടനങ്ങള്‍ ഉണ്ടാകൂ.ഞങ്ങളുടെ തലവേദന പ്രധാനമായും മറ്റൊന്നാണ്.ബി, സി ഗ്രേഡുകള്‍ വരുന്നതിനെച്ചൊല്ലിയാണ് പരാതി.തങ്ങളെ തഴഞ്ഞെന്നാകും അവരുടെ ആക്ഷേപം.എങ്കിലും വിധിനിര്‍ണയം കുറ്റമറ്റതാക്കണമെന്ന് ഞാന്‍ തന്നെ ജഡ്ജിമാരോട് കര്‍ശനമായി പറഞ്ഞിട്ടുണ്ട്.

മുഹമ്മദ് ഹനീഷ് ( ഡി പി ഐ)



ശരിയായ നടപടിയല്ല

എല്ലാവരെയും സന്തോഷിപ്പിക്കുകയല്ല ജഡ്ജിമാരുടെ ജോലി.കഴിവുള്ളവന് മാത്രമാകണം എ ഗ്രേഡ് .ഇല്ലാത്തവര്‍ക്ക് എ ഗ്രേഡ് നല്‍കുന്നത് തെറ്റാണ്. കഴിവുള്ളവരെ കണ്ടെത്തുകയാണ് അവര്‍ ചെയ്യേണ്ടത്.അതിന് ശക്തമായ തീരുമാനം എടുക്കുകതന്നെ വേണം.

പി. ജയചന്ദ്രന്‍


അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം കിട്ടണം

മുഖം നോക്കാതെ വിലയിരുത്തല്‍ ഉണ്ടാകണം. എ ഗ്രേഡ് കിട്ടുന്നത് വീട്ടുകാര്‍ക്കും കുട്ടികള്‍ക്കും സന്തോഷമുള്ള കാര്യമാണ്. കഠിനപരിശീലനം നടത്തി മത്സരിച്ച് എ ഗ്രേഡ് കിട്ടുന്നത് സ്വപ്ന സാഫല്യമാണ്.എല്ലാവരും നന്നായി കളിച്ചോ എന്ന് തീരുമാനിക്കേണ്ടത് ജഡ്ജിമാരാണ്.എല്ലാവര്‍ക്കും എ ഗ്രേഡ് നല്‍കുന്നതിന് അവര്‍ക്ക് ന്യായീകരണം ഉണ്ടാകും .ഇതില്‍ കഴിവുള്ളവര്‍ തഴയപ്പെടാതിരുന്നാല്‍ മതി.

കലാമണ്ഡലം ക്ഷേമാവതി



വിലയിരുത്തല്‍ സന്തോഷിപ്പിക്കലാകരുത്

അര്‍ഹതയുള്ളവര്‍ക്ക് എ ഗ്രേഡ് കിട്ടിയാല്‍ അതില്‍ തെറ്റില്ല.
എല്ലാവരെയും സന്തോഷിപ്പിക്കാന്‍ എ ഗ്രേഡ് നല്‍കാന്‍ തുടങ്ങിയാല്‍ അതിന്റെ വില ഇടിയും.
കൃത്യമായ തീരുമാനം എടുക്കാന്‍ പറ്റാത്തവര്‍ ജഡ്ജിമാരാകാന്‍ പോകരുത്.

കലാമണ്ഡലം ഗോപി





MathrubhumiMatrimonial