githadharsanam

ഗീതാദര്‍ശനം - 672

Posted on: 18 Dec 2010

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


ബ്രാഹ്മണക്ഷത്രിയവിശാം
ശൂദ്രാണാം ച പരന്തപ
കര്‍മാണി പ്രവിഭക്താനി
സ്വഭാവപ്രഭവൈര്‍ഗുണൈഃ
ശമോ ദമസ്തപഃ ശൗചം
ക്ഷാന്തിരാര്‍ജവമേവ ച
ജ്ഞാനം വിജ്ഞാനമാസ്തിക്യം
ബ്രഹ്മകര്‍മ സ്വഭാവജം
അല്ലയോ, ശത്രുതാപനാ, (പ്രകൃതിയുടെ) സ്വഭാവത്തില്‍നിന്നു രൂപമെടുക്കുന്ന ഗുണങ്ങളെ ആശ്രയിച്ച് ബ്രാഹ്മണക്ഷത്രിയവൈശ്യന്മാരുടെയും ശൂദ്രന്‍മാരുടെയും പ്രവൃത്തികള്‍ വേര്‍തിരിയുന്നു.
മനസ്സിന്റെ നിയന്ത്രണം (ശമം), ഇന്ദ്രിയങ്ങളുടെ നിയന്ത്രണം (ദമം), (മനസ്സ്, വാക്ക്, ശരീരം എന്നിവകൊണ്ടുള്ള) തപസ്സ്, ആന്തരികവും ബാഹ്യവുമായ ശുദ്ധി, ക്ഷമ, നേര്‍ബുദ്ധി ഇവയും ജ്ഞാനം, ആ ജ്ഞാനത്തിന്റെ അനുഭവപാകം, തികഞ്ഞ പരമാത്മവിശ്വാസം എന്നിവയും സ്വാഭാവികമായ ബ്രാഹ്മണകര്‍മമാണ്.ബ്രാഹ്മണന്‍ ആര് എന്ന ചോദ്യത്തിന് ഗീതയിലെ മറുപടി വജ്രസൂചികോപനിഷത്തിന്റെ മറുപടിയോട് ചേര്‍ന്നു നില്‍ക്കുന്നു.
'ജീവനാണോ ബ്രാഹ്മണന്‍?' എന്ന ചോദ്യത്തിന് വജ്രസൂചികോപനിഷത്തിലെ മൂന്നാം ശ്ലോകത്തിലെ മറുപടി: 'ജീവനാണ് ബ്രാഹ്മണന്‍ എന്നു പറഞ്ഞാല്‍ അത് സാധ്യമല്ല. ഭൂതഭവിഷ്യത്കാലങ്ങളില്‍ അനേകം ശരീരങ്ങളില്‍ ഉണ്ടായിട്ടുള്ളതും മേലാല്‍ ഉണ്ടാകാന്‍ പോകുന്നതുമായ ജീവന്‍ എല്ലാം ഒന്നുപോലെയാണ്. ജീവന്‍ ഒന്നാണ്. അതുകൊണ്ട്, ജീവന്‍ ബ്രാഹ്മണനാകാന്‍ സാധ്യമല്ല.''അപ്പോള്‍പ്പിന്നെ ദേഹമാണോ ബ്രാഹ്മണന്‍?' എന്ന ചോദ്യത്തിന് വജ്രസൂചികോപനിഷത്തിലെ നാലാം ശ്ലോകം മറുപടി പറയുന്നു: 'അതും സാധ്യമല്ല. ചണ്ഡാളന്‍ മുതല്‍ സമസ്തമനുഷ്യരുടെയും ശരീരം ഒന്നുപോലെ പഞ്ചഭൂതാത്മകമാണല്ലോ. അവരില്‍ വാര്‍ധക്യം, മരണം, ധര്‍മം, അധര്‍മം എന്നിവയെല്ലാം ഒന്നുപോലെയാകുന്നു. ബ്രാഹ്മണന്‍ ശ്വേതവര്‍ണനും ക്ഷത്രിയന്‍ രക്തവര്‍ണനും വൈശ്യന്‍ പീതവര്‍ണനും ശൂദ്രന്‍ കറുത്ത നിറമുള്ളവനും ആയിരിക്കണമെന്ന് യാതൊരു നിയമവും കാണാന്‍ സാധ്യമല്ല.അതുകൊണ്ട്, ദേഹവും ബ്രാഹ്മണന്‍ ആകാന്‍ സാധ്യമല്ല.'
(തുടരും)





MathrubhumiMatrimonial