
ഗീതാദര്‍ശനം - 514
Posted on: 06 Jun 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയ വിഭാഗയോഗം
'ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തിയാലേ രോഗം മാറൂ, അതിന് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തണം, അതു ചെയ്താല്‍ മരണം നിശ്ചയം, പിന്നെ എങ്ങനെ?' എന്ന തരം സംശയമാണിത്. അഥവാ, ഹൃദയത്തെ ആശ്രയിക്കാതെ ജീവിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ ആ അവസ്ഥയിലെ ചര്യകളെങ്ങനെയിരിക്കും?
ഗുണാതീതന്റെ ആന്തരികവും ബാഹ്യവുമായ ചര്യകളെ നാലു ശ്ലോകങ്ങളില്‍ അവതരിപ്പിച്ച്, അഞ്ചാമത്തെ പദ്യത്തില്‍, അങ്ങെത്തുന്നതെങ്ങനെ എന്നു പറയുന്നു.
പ്രകാശം ച പ്രവൃത്തിം ച
മോഹമേവ ച പാണ്ഡവ
ന ദ്വേഷ്ടി സംപ്രവൃത്താനി
ന നിവൃത്താനി കാംക്ഷതി
ഹേ അര്‍ജുനാ, (ആര്‍) (സത്വഗുണധര്‍മമായ) പ്രകാശത്തെയും (രജോഗുണധര്‍മമായ) പ്രവൃത്തിയെയും (തമോഗുണധര്‍മമായ) മോഹത്തെയും (അവ) ഉള്ളപ്പോള്‍ ദ്വേഷിക്കുകയൊ (അവ) ഇല്ലാത്തപ്പോള്‍ കാംക്ഷിക്കുകയൊ ചെയ്യുന്നില്ലയൊ (അവനത്രെ ഗുണാതീതന്‍).
മറികടക്കുക എന്നാല്‍, ഉപേക്ഷിക്കുക എന്നല്ല അര്‍ഥമെന്ന് വിശദമാക്കുന്നു. കെട്ടുപാടുകളില്‍നിന്ന് മാറി നില്‍ക്കുക, അടിമപ്പെടാതിരിക്കുക, സ്വത്വം വേറെയാണെന്ന് എപ്പോഴും അറിയുക, സ്വരൂപജ്ഞാനം കൈവിടാതിരിക്കുക എന്നൊക്കെയേ ഉദ്ദേശിക്കുന്നുള്ളൂ. ജീവിതം അനുനിമിഷം ഗുണബദ്ധമാണ്. മനോനില ഓരോ ഗുണത്തിന്റെയും ധര്‍മം, അതത് നേരത്ത് പ്രതിഫലിപ്പിക്കും. അങ്ങനെ ഓരോന്നും വരുമ്പോള്‍ 'അയ്യയ്യോ അതു വന്നിരിക്കുന്നു, മോശമാണ് സ്ഥിതി' എന്നു വിചാരിച്ച് അതിനെയൊക്കെ ദ്വേഷിക്കേണ്ടതില്ല. ഒരു ഗുണത്തിന്റെ ധര്‍മത്തെയും ആഗ്രഹിക്കുകയും വേണ്ട. ആകാശത്തില്‍ മേഘങ്ങളെന്നപോലെ അവയെല്ലാം വരികയൊ വരാതിരിക്കയൊ ചെയ്യട്ടെ. തടയാനും പോകേണ്ട, പിടിച്ചു നിര്‍ത്താനും പോകേണ്ട, ആട്ടിയകറ്റാനും പോകേണ്ട. ഗുണധര്‍മങ്ങളെ അവയുടെ പാട്ടിന് വിട്ടേക്കുക. പ്രകൃതിയുടെ ത്രിഗുണങ്ങള്‍ തന്റെ സ്ഥൂലശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളില്‍ ഒന്നിനെയും കാംക്ഷിക്കാനൊ വെറുക്കാനൊ മുതിരാതെ അവയൊക്കെ സ്വാഭാവികമാണെന്ന് മനസ്സിലാക്കുക. തന്നില്‍ സമവസ്ഥിതമായ ഈശ്വരനാണ് തന്റെ സ്വത്വം എന്നുറയ്ക്കുക.
