ഹൗസ് ഓഫ് കലാമില്‍ വേദനയോടെ മാധവന്‍നായര്‍

Posted on: 30 Jul 2015


രാമേശ്വരം:
'ഈ വീട്ടിലേക്കുള്ള എന്റെ ആദ്യ വരവ് ഈ സാഹചര്യത്തിലായിപ്പോയതില്‍ വേദനയുണ്ട് '-അബ്ദുള്‍ കലാമിന്റെ പ്രിയശിഷ്യനും ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാനുമായ ജി.മാധവന്‍നായര്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ രാമേശ്വരത്തെ അബ്ദുള്‍ കലാമിന്റെ വീടിന്റെ മുറ്റത്ത് നില്‍ക്കുമ്പോള്‍ മാധവന്‍നായര്‍ തന്റെ ഗുരുവിന്റെ വേര്‍പാടിലെ വേദന മറക്കാന്‍ പാടുപെട്ടു.

''പലതവണ ഈ വീട്ടിലേക്ക് അദ്ദേഹം എന്നെ ക്ഷണിച്ചിട്ടുണ്ട്. ഒന്നുരണ്ട് തവണ വരാന്‍ ഒരുങ്ങിയതുമാണ്. പക്ഷേ, എന്തുകൊണ്ടോ സാധിച്ചില്ല. കലാമിന്റെ ബന്ധുക്കളെ ഇവിടെ വന്ന് കാണണമെന്ന് ആഗ്രഹിച്ചിരുെന്നങ്കിലും നടന്നില്ല. ഇപ്പോള്‍ ഇങ്ങനെയൊരു സാഹചര്യത്തില്‍....''-മാധവന്‍നായരുടെ വാക്കുകള്‍ മുറിഞ്ഞു.

ഭാര്യക്കൊപ്പമാണ് മാധവന്‍നായര്‍ 'ഹൗസ് ഓഫ് കലാ'മിലെത്തിയത്. കലാമിന്റെ ബന്ധുക്കള്‍ക്കൊപ്പം അരമണിക്കൂറോളം അദ്ദേഹം ചെലവിട്ടു.

'ആഗോള വ്യക്തിത്വമാണ് അബ്ദുള്‍ കലാമിന്റേത്. അദ്ദേഹത്തേപ്പോലെ ഒരാള്‍ ഇനി ജനിക്കാന്‍ പോകുന്നില്ല. ഒരേസമയം ഉന്നതനായ ശാസ്ത്രജ്ഞനും സാധാരണ മനുഷ്യനുമായിരുന്നു അദ്ദേഹം'-മാധവന്‍നായര്‍ പറഞ്ഞു. തന്റെ ഗുരുവിന്റെ ശവസംസ്‌കാരച്ചടങ്ങിന് ശേഷം മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് രാമേശ്വരത്ത് പൊതുദര്‍ശനത്തിനുെവച്ച കലാമിന്റെ ഭൗതികശരീരത്തില്‍ അദ്ദേഹം ആദരാഞ്ജലിയര്‍പ്പിച്ചു.




KALAM ZOOM

 

ga