കലാമിന് ആദരാഞ്ജലി അര്‍പ്പിച്ച് സോഷ്യല്‍ മീഡിയ

Posted on: 28 Jul 2015


ഇന്ത്യയുടെ മുന്‍രാഷ്ട്രപതിയും മിസൈല്‍ പരീക്ഷണ ചരിത്രത്തിലെ പ്രമുഖ വ്യക്തിത്വവുമായ എപിജെ അബ്ദുല്‍ കലാം ഓര്‍മയായി. യുവാക്കളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച രാഷ്ട്രപതിയ്ക്ക് അവര്‍ക്കിടയില്‍ ഉണ്ടായിരുന്ന സ്വാധീനത്തിന്റെ നേര്‍ക്കാഴ്ചയാവുകയാണ് അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ പ്രധാന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെല്ലാം ട്രെന്‍ഡിങ് ടോപ്പിക് കലാമിന്റെ നിര്യാണമാണ്.


കലാം ഷില്ലോങ് ഐഐഎമ്മില്‍ കുഴഞ്ഞുവീണതു മുതല്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ അദ്ദേഹത്തിലേക്ക് തിരിഞ്ഞു. മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കും മുന്‍പേ ട്വിറ്ററിലൂടെ വിവരം പുറത്തുവന്നിരുന്നു. പിന്നീട് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചും അദ്ദേഹത്തിന്റെ പ്രമുഖ വാചകങ്ങള്‍ ഉദ്ദരിച്ചുമുള്ള പോസ്റ്റുകളുടെയും ട്വീറ്റുകളുടെയും പ്രവാഹമായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍.

മുന്‍രാഷ്ട്രപതിയുടെ മരണ വാര്‍ത്തയും അദ്ദേഹത്തിന്റെ ചിത്രങ്ങളും നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. പലരും തങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ കലാമിന്റെ മുഖമാക്കി. വാട്‌സാപ്പ് ഗ്രൂപ്പുകളും മെമ്പര്‍മാരും ഡിസ്‌പ്ലേ പിക്ച്ചര്‍ പൂര്‍ണമായും കറുപ്പാക്കി ഇന്ത്യയുടെ 'മിസൈല്‍ മനുഷ്യന്റെ' വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. കലാമിന്റെ ഉദ്ധരണികളും ചിത്രങ്ങളും കൂടാതെ അദ്ദേഹത്തിന്റെ മലയാളത്തിലുള്ള സമഗ്രമായ ജീവരേഖയും മരണവാര്‍ത്ത എത്തി അധികം കഴിയും മുമ്പേ വാട്‌സ്ആപ്പിലെത്തി.


'എന്റെ മരണത്തില്‍ അവധി പ്രഖ്യാപിക്കരുത്. നിങ്ങളെന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ ഒരു ദിവസം കൂടുതല്‍ ജോലി ചെയ്യുക' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍പ്രചാരമാണ് ലഭിച്ചത്. മുന്‍ രാഷ്ട്രപതിയുടെ നിര്യാണത്തില്‍ ഏഴു ദിവസത്തെ ദു:ഖാചരണവും ഒരു ദിവസത്തെ അവധിയും പ്രഖ്യാപിച്ച സര്‍ക്കാര്‍ പിന്നീട് അവധി പിന്‍വലിക്കുകയായിരുന്നു. ജൂലൈ 27 'നാഷണല്‍ വര്‍ക്ക് ഡേ' ആയി ആചരിക്കണമെന്ന സന്ദേശവും പ്രചാരം നേടുന്നുണ്ട്.


പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉള്‍പ്പെടെയുള്ളവരുടെ അനുശോചന സന്ദേശങ്ങളും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ എത്തി. അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും പുതിയ വിവരങ്ങളും തത്സമയം ഒഫീഷ്യലുകള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിടുന്നുണ്ട്. 'കലാം സര്‍' എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്.


അബ്ദുല്‍ കലാമിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും മാറ്റങ്ങളുണ്ടായി. അക്കൗണ്ടിന്റെ പേര് 'ഇന്‍ മെമ്മറി ഓഫ് അബ്ദുല്‍ കലാം' എന്ന് മാറ്റിയിട്ടുണ്ട്.
അബ്ദുല്‍ കലാമിന്റെ അവസാന നിമിഷമെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ ചിത്രം.


അതേസമയം തെറ്റായ വിവരങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. കലാമിന്റെ അവസാന നിമിഷം എന്ന പേരില്‍ എത്തിയ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍പ്രചാരമാണ് ലഭിച്ചത്. അദ്ദേഹം രാഷ്ട്രപതിയായിരിക്കുമ്പോള്‍ ഒരു പരിപാടിക്കിടെ വീഴുന്ന ചിത്രമായിരുന്നു അവസാന നിമിഷമെന്ന പേരില്‍ പ്രചരിച്ചിരുന്നത്. സമാനമായ രീതിയില്‍ കലാമിന്റെ അവസാന പ്രഭാഷണം എന്ന പേരില്‍ നിരവധി പഴയ വീഡിയോകളും യൂട്യൂബിലും മറ്റും പ്രചരിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍:



























KALAM ZOOM

 

ga