
എസ്.എല്‍.വി.മൂന്നിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന കാലം. ദൗത്യത്തിന്റെ പുരോഗതി വിലയിരുത്താനായി ഇടയ്ക്കിടെ െഎ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ സതീഷ് ധവാന്റെ വരവ് വലിയൊരു സംഭവമായിരുന്നു. ചെയര്‍മാന്റെ വരവിന് ദിവസങ്ങള്‍ക്കുമുമ്പുതന്നെ ഞങ്ങളുടെ സംഘത്തലവന്‍ എ.പി.ജെ. അബ്ദുല്‍ കലാം ലക്ഷ്യങ്ങളൊക്കെ കൈവരിക്കും.
വിശകലനങ്ങളും വിലയിരുത്തലുകളും പൂര്‍ത്തിയാക്കും. എന്നാലും തൃപ്തിയാവില്ല. വീണ്ടും വൈകുന്നേരങ്ങളില്‍ മീറ്റിങ്ങും വിശകലനവും. എല്ലാം പൂര്‍ത്തിയായിട്ടും പിന്നെയെന്തിനാണ് വീണ്ടും മീറ്റിങ്ങുകളെന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ഭഗവദ്ഗീതയിലെ ഒരു സന്ദര്‍ഭം വിശദീകരിച്ചു.
മഹാഭാരതയുദ്ധകാലത്ത് ശ്രീകൃഷ്ണനും അര്‍ജുനനും ഒരു കൂടാരത്തിലാണു താമസം. ഒരുദിവസം രാത്രി അര്‍ജുനന്‍ നോക്കുമ്പോള്‍ ഉറങ്ങിക്കിടക്കുന്ന കൃഷ്ണനെ കാണാനില്ല. തിരഞ്ഞുചെന്നപ്പോള്‍ കൃഷ്ണന്‍ പടക്കുതിരകളുടെയടുത്ത് അവയെ നിരീക്ഷിച്ച് നില്‍ക്കുന്നു. എന്താണിതുനല്‍കുന്ന സന്ദേശമെന്ന് അദ്ദേഹം ചോദിച്ചു. കൃഷ്ണന്റെ പ്രതിബദ്ധത, ആത്മാര്‍ഥത എന്നൊക്കെയുള്ള ഞങ്ങളുടെ മറുപടി അദ്ദേഹം അംഗീകരിച്ചില്ല. ഇതൊന്നുമല്ല, ദൈവത്തിനുപോലും തയ്യാറെടുപ്പു വേണം. അതുകൊണ്ടാണ് കൃഷ്ണന്‍ കുതിരകളെ നോക്കാന്‍പോയത് അദ്ദേഹം പറഞ്ഞു. അതായിരുന്നു കലാം. അവസാനശ്വാസംവരെയും അദ്ദേഹം രാജ്യത്തിന്റെയും ജനതയുടെയും പുരോഗതിക്കായി തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു.
ദിവസം 18 മണിക്കൂറാണ് അദ്ദേഹം ജോലിചെയ്യിരുന്നത്. അന്ന് ഇതുപോലെ സൗകര്യങ്ങളും വാഹനങ്ങളും ഒന്നുമില്ലാത്ത കാലം. ഞങ്ങളെല്ലാം ഒരു ജീപ്പില്‍ക്കയറി കലാം താമസിക്കുന്ന ലോഡ്ജിലേക്കു പോകും. അവിടെനിന്ന് കലാമിനെയുംകൂട്ടി തുമ്പയിലേക്കു പോകും. രാവിലെ എട്ടരയോടെ അവിടെയെത്തും. പാതിരായ്ക്കാണു മടക്കം. അന്നേരം ഭക്ഷണക്കടകളെല്ലാം അടച്ചിരിക്കും.
തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷന്റെ അടുത്ത് ബ്രെഡും പാലും കിട്ടുന്ന ഒരു പെട്ടിക്കടയുണ്ടായിരുന്നു. അവിടെനിന്നാണ് ഭക്ഷണം.
സമയം നിങ്ങളുടെ കൈയിലാണ്. അത് എങ്ങനെ, എന്തിന് ഉപയോഗിക്കണമെന്നു നിശ്ചയിക്കേണ്ടത് നിങ്ങളാണ്. ലക്ഷ്യം നിശ്ചയിച്ച് അത് സാധിക്കാനായി ഇറങ്ങിയാല്‍ ആര്‍ക്കും നിങ്ങളെ തടയാനാവില്ലെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. വ്യക്തിപരമായതെല്ലാം ഒഴിവാക്കി സ്ഥാപനത്തിന്റെയും രാജ്യത്തിന്റെയും നന്മയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ഒരിക്കല്‍ നാട്ടില്‍ വിവാഹനിശ്ചയത്തിനായി തീയതി തീരുമാനിച്ചിരുന്നു. അങ്ങോട്ടുപോകാന്‍ ടിക്കറ്റുമെടുത്തു. പക്ഷേ, വിവാഹനിശ്ചയദിവസം രാവിലെ നോക്കുമ്പോള്‍ കലാം അതാ ഓഫീസിലിരിക്കുന്നു.
എന്റെ ഗുരുനാഥനായ അദ്ദേഹത്തെ ഞാന്‍ ഇങ്ങനെ വിലയിരുത്തും: മനുഷ്യനെ സ്പര്‍ശിച്ച ശാസ്ത്രനേതാവ്. ബഹിരാകാശ, ആണവ രംഗങ്ങളില്‍ ഇന്ത്യക്ക് ഒരു ദര്‍ശനം കാഴ്ചവെച്ചത് അദ്ദേഹമാണ്. 1972ല്‍ കലാമിന്റെ നേതൃത്വത്തില്‍ തുടങ്ങിയ എസ്.എല്‍.വി.മൂന്ന് ദൗത്യത്തോടെയാണ് ഇന്ത്യയില്‍ വലിയ റോക്കറ്റുണ്ടാക്കലിനു തുടക്കംകുറിച്ചത്. അതുവരെ 10 കിലോഗ്രാം ഭാരമുള്ള റോക്കറ്റുണ്ടാക്കിയ നമ്മള്‍ 17 ടണ്‍ ഭാരമുള്ള റോക്കറ്റുണ്ടാക്കാനുള്ള സംവിധാനവും സാങ്കേതികവിദ്യയും വളരെ കൃത്യമായി വികസിപ്പിച്ചെടുത്തു. അങ്ങനെ റോക്കറ്റിന്റെ സോളിഡ് ടെക്‌നോളജിയില്‍ മുന്നിലെത്താനുള്ള അവസരം ഇന്ത്യക്കുണ്ടായി.
ഈ സാങ്കേതികവിദ്യാവികസനത്തിന്റെ തുടര്‍ച്ചയായാണ് മിസൈല്‍ നിര്‍മിക്കാനുള്ള പരിപാടിക്ക് അദ്ദേഹം നേതൃത്വംനല്‍കിയത്. 'മിസൈല്‍മാന്‍' എന്ന വിശേഷണത്തിന് അദ്ദേഹം ഏറ്റവും അര്‍ഹനാണ്. നമ്മുടെ രാജ്യത്തിനാവശ്യമായ മിസൈല്‍ പദ്ധതിയെപ്പറ്റി പൂര്‍ണമായൊരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. പത്തുകൊല്ലത്തോളം അദ്ദേഹം മിസൈല്‍ നിര്‍മാണഗവേഷണ പരിപാടിയില്‍ മുഴുകി. ഇതിന്റെ ഫലമായാണ് 'അഗ്‌നി' ശ്രേണിയിലുള്ള മിസൈലുകള്‍ ഇന്ത്യ വികസിപ്പിച്ചത്.
ആണവരംഗത്ത് അടിസ്ഥാന സാങ്കേതികജ്ഞാനം ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍, ഇതിനെ ആയുധമാക്കിമാറ്റാനുള്ള അടിസ്ഥാനതത്ത്വങ്ങള്‍ സ്വാംശീകരിക്കുന്നതിനും അതിനുള്ള സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നേതൃത്വംനല്‍കിയത് കലാമാണ്. ഇങ്ങനെ ഈ മൂന്നു രംഗങ്ങളിലും പ്രായോഗികതയെ അടിസ്ഥാനമാക്കിയുള്ള വീക്ഷണവും അത് യാഥാര്‍ഥ്യമാക്കാനുള്ള സംവിധാനവും ഒരുക്കിയെന്നതാണ് അദ്ദേഹത്തിന്റെ വലിയ സംഭാവന. ഭാവിയെ മുന്നില്‍ക്കണ്ട് സമയബന്ധിതമായി ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക. അതിനായി ദൗത്യങ്ങള്‍ രൂപകല്പനചെയ്യുകയും അവ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് സംവിധാനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുക, ഇതായിരുന്നു ആദ്ദേഹം ചെയ്തത്.
രാഷ്ട്രപതിയായിരുന്നപ്പോള്‍ ഇന്ത്യയിലെ ശാസ്ത്രസമൂഹത്തിനുവേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും ഒരര്‍ഥത്തില്‍ ഇതിന്റെ തുടര്‍ച്ചയാണ്. െഎ.െഎ.ടി. തുടങ്ങിയ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങള്‍ക്ക് പ്രോജക്ടുകള്‍ നല്‍കി. ഇന്ത്യയുടെ നേട്ടത്തിനായി യുവമനസ്സുകളെ പ്രചോദിപ്പിക്കാനുള്ള അധ്വാനത്തില്‍ അദ്ദേഹം മുഴുകി. ഇതിനായി രാജ്യത്തെ ശാസ്ത്രസമൂഹത്തെയാകെ അദ്ദേഹം പ്രയോജനപ്പെടുത്തി. അതുകൊണ്ടാണ് അദ്ദേഹത്തെ ഇന്ത്യയുടെ ശാസ്ത്രനേതാവായി ഞാന്‍ വിശേഷിപ്പിക്കുന്നത്.
2 ഈ നേട്ടങ്ങള്‍ അദ്ദേഹത്തിന് ചില അസൂയാലുക്കളെയും സൃഷ്ടിച്ചു. ഡി.ആര്‍.ഡി.ഒ.യില്‍നിന്ന് വിരമിച്ചശേഷം ഇന്ത്യയിലെ ഒരു പ്രമുഖസ്ഥാപനത്തില്‍ പ്രൊഫസറാകാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, അദ്ദേഹത്തിന് പിഎച്ച്.ഡി. ഇല്ലെന്നപേരില്‍ ചില അക്കാദമിക ബ്രാഹ്മണന്‍മാര്‍ ഇതിനനുവദിച്ചില്ല. തൊട്ടടുത്തദിവസം അദ്ദേഹം അണ്ണാ സര്‍വകലാശാലയില്‍ പ്രൊഫസറായി ചേര്‍ന്നു. എന്നിട്ടു ചെയ്തതെന്താണെന്നോ, അഞ്ചാറ് യുവഗവേഷകരെ സംഘടിപ്പിച്ച് കേള്‍വിക്കുറവ് പരിഹരിക്കുന്നതിനുള്ള ഒരു ചിപ്പ് വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണത്തിനു നേതൃത്വംനല്‍കി. ഈ ഗവേഷണത്തിനിടെയാണ് രാഷ്ട്രപതിസ്ഥാനത്തേക്കുള്ള ക്ഷണമെത്തുന്നത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ചാന്‍സലറാകാന്‍ ഞാന്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെയാണേറ്റെടുത്തത്. ആലങ്കാരികമായി ആ പദവി വഹിക്കുകയായിരുന്നില്ല അദ്ദേഹം ചെയ്തത്. കുട്ടികളുമായും അധ്യാപകരുമായും സംവദിക്കാന്‍ കൊല്ലത്തില്‍ രണ്ടുതവണ അദ്ദേഹം അവിടെയെത്തുമായിരുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍, കാള്‍ടെക്കില്‍... അങ്ങനെ ലോകത്തെവിടെയും ഗവേഷകരുമായി സംവദിക്കാന്‍ ആരോഗ്യസ്ഥിതിയും കാലാവസ്ഥയുമൊന്നും വകവെയ്ക്കാതെ അദ്ദേഹം പോകുമായിരുന്നു. കുട്ടികളുമായി സംസാരിക്കാനുള്ള എല്ലാ ക്ഷണങ്ങളും അദ്ദേഹം സ്വീകരിച്ചിരുന്നു.
കലാമിന്റെ ശാസ്ത്രവും ഗവേഷണവും എന്നും മനുഷ്യനുവേണ്ടിയായിരുന്നു. ബഹിരാകാശരംഗത്തുണ്ടാവുന്ന വികാസങ്ങളും കണ്ടെത്തലുകളും സാധാരണക്കാര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നത് അദ്ദേഹത്തിന്റെ എക്കാലത്തെയും ആലോചനാവിഷയമായിരുന്നു. മിസൈലുകള്‍ക്കുപയോഗിക്കുന്ന ചില സംയുക്തങ്ങള്‍കൊണ്ട് അദ്ദേഹവും ഡോ. രാജു എന്ന ഹൃദ്രോഗചികിത്സകനും ചേര്‍ന്ന് വികസിപ്പിച്ച 'കലാംരാജു സ്‌റ്റെന്റ്' രാജ്യത്ത് ഹൃദ്രോഗചികിത്സയില്‍ വിപ്ലവമുണ്ടാക്കി. സ്‌റ്റെന്‍റിന് വന്‍വിലയുണ്ടായിരുന്നകാലത്താണ് വിലകുറഞ്ഞ ഈ സ്‌റ്റെന്റ് വികസിപ്പിച്ചത്. റോക്കറ്റുകളുടെ നിര്‍മിതിക്കായി വികസിപ്പിച്ച കാര്‍ബണ്‍ ഫൈബര്‍ സാങ്കേതികവിദ്യകൊണ്ട് പോളിയോബാധിതര്‍ക്കുപയോഗിക്കാവുന്ന തീരെ ഭാരംകുറഞ്ഞ ചലനസഹായികളുണ്ടാക്കുന്നതിനും അദ്ദേഹം പ്രേരണയായി. മനുഷ്യരെ മഹത്തായ ദൗത്യങ്ങള്‍ക്കായി ഇണക്കാനും അവരില്‍ മഹത്തായ ചിന്തകള്‍ ഉദ്ദീപിപ്പിക്കാനുംകഴിഞ്ഞ മാന്ത്രികനായിരുന്നു അദ്ദേഹം.
ചന്ദ്രനില്‍ ഇന്ത്യയുടെ പാതാകനാട്ടണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹംകാരണം ചന്ദ്രയാന്റെ ഗതിതന്നെ മാറ്റേണ്ടിവന്നു. ഗ്രഹാന്തരപര്യവേക്ഷണങ്ങളെക്കുറിച്ച് പ്രവചനസ്വരത്തോടെയാണ് അദ്ദേഹം അടുത്തിടെ സംസാരിച്ചിരുന്നത്. ഭൂമിയും ചന്ദ്രനും ചൊവ്വയും ചേര്‍ന്ന ഒരു കൂട്ടായ്മയുണ്ടാക്കണം. ചന്ദ്രനെ താവളമാക്കി അവിടെനിന്ന് ചൊവ്വയിലേക്കു പോകണം. ചൊവ്വയില്‍ കോളനി സ്ഥാപിച്ച് അവിടെനിന്ന് ധാതുക്കള്‍ ഖനനംചെയ്ത് ഭൂമിയിലേക്കു കൊണ്ടുവരണം. ബഹിരാകാശത്ത് സൗരോര്‍ജം ഉത്പാദിപ്പിച്ച് ഭൂമിയിലേക്കു കൊണ്ടുവരണം. ഇങ്ങനെ എപ്പോഴും പുതിയ ചിന്തകളുടെ ലോകത്തായിരുന്നു അദ്ദേഹം. കേരളത്തിനായി അദ്ദേഹം മുന്നോട്ടുവെച്ച പത്തിനപരിപാടി നടപ്പാക്കിയിരുന്നെങ്കില്‍ ഈ നാടിന്റെ പുരോഗതി ആയിരം മടങ്ങ് വേഗത്തിലാവുമായിരുന്നു. പഴയതൊന്നും അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. ചിന്തയിലും ജീവിതത്തിലും അദ്ദേഹം സ്വയം പുതുക്കപ്പെട്ടുകൊണ്ടിരുന്നു.
ഹൈദരാബാദിലായിരിക്കുമ്പോള്‍ ഒരു ഒറ്റമുറിയിലായിരുന്നു താമസം. ഒരിക്കല്‍ ഞാനവിടെച്ചെല്ലുമ്പോള്‍ അദ്ദേഹം വീണയില്‍ 'എന്തരോ മഹാനുഭാവലു' എന്ന കീര്‍ത്തനം മീട്ടുന്നു. അറുപതു വയസ്സിനു ശേഷമാണ് അദ്ദേഹം വീണവായിക്കാന്‍ പഠിച്ചതെന്ന കാര്യം നമുക്കു വിശ്വസിക്കാനായെന്നുവരില്ല. ആ കീര്‍ത്തനം അദ്ദേഹത്തിന് എത്രയും പ്രിയപ്പെട്ടതായിരുന്നു.
(എ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാനും ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന്റെ മുന്‍ സെക്രട്ടറിയുമായ ജി. മാധവന്‍നായരുമായി നടത്തിയ
സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ എസ്.എന്‍. ജയപ്രകാശ് തയ്യാറാക്കിയത്)