വരുതിയിലാക്കാം വാക്കും വരയും
ടി.കെ. ഹരീന്ദ്രന്‍
സ്‌കൂള്‍ പ്രോജക്റ്റ് തയ്യാറാക്കാന്‍ ഇന്റര്‍നെറ്റില്‍ നിന്നും കുറേ ഫോട്ടോകളും വിവരങ്ങളുമൊക്കെ ശേഖരിക്കാന്‍ കൂട്ടുകാരന്റെ വീട്ടില്‍ പോയി വന്നതാണ് ഉണ്ണി. കിട്ടിയ വിവരങ്ങളെല്ലാം കൂട്ടുകാരന്റെ ചേച്ചി ഒരു സി.ഡി.യിലാക്കി കൊടുത്തയച്ചിട്ടുണ്ട്. ഇനി ഇതൊക്കെ തെരഞ്ഞു പെറുക്കി അടുക്കിവെച്ച് പ്രോജക്റ്റ് തയ്യാറാക്കുന്നതിനെപ്പറ്റി ഓര്‍ത്ത് തലപുകഞ്ഞ് നില്‍ക്കുമ്പോഴാണ് വേണുച്ചേട്ടന്‍ വരുന്നത്. ''വിഷമിക്കേണ്ട ഉണ്ണീ വഴിയുണ്ടാക്കാം. നിന്റെ കമ്പ്യൂട്ടറില്‍ വേഡ് പ്രോസസ്സര്‍ ഉണ്ടല്ലോ അല്ലേ?'' ഉണ്ണി അതേപ്പറ്റി കേട്ടിട്ടില്ല. അതുകൊണ്ട് അവന്‍ വേഗം വേണുച്ചേട്ടനെ കമ്പ്യൂട്ടറിനടുത്തേക്കു കൂട്ടിക്കൊണ്ടുപോയി. ചേട്ടന്‍ വേഡ് പ്രൊസസ്സറിനെപ്പറ്റി കുറെ കാര്യങ്ങള്‍ അവന് പറഞ്ഞുകൊടുത്തു.

വാക്കുകളും അക്ഷരങ്ങളും പലപല രീതിയില്‍ ക്രമീകരിക്കാനും നിറപ്പകിട്ട് നല്‍കാനും ചിത്രങ്ങള്‍ കൂട്ടിയിണക്കാനും ഒക്കെ സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ പാക്കേജുകളാണ് വേഡ് പ്രോസസ്സറുകള്‍. നോട്ടീസുകളും പോസ്റ്ററുകളുമൊക്കെ കൂടുതല്‍ ഭംഗിയായി തയ്യാറാക്കാന്‍ ഇവ സഹായിക്കും. സ്‌കൂളിലെ കമ്പ്യൂട്ടറില്‍ കൂട്ടുകാര്‍ക്ക് ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ എന്ന വേഡ് പ്രോസസ്സര്‍ കാണാം.

വേഡ് പ്രോസസ്സര്‍ പ്രവര്‍ത്തനസജ്ജമാക്കിക്കഴിഞ്ഞാല്‍ മുന്നിലെത്തുന്ന പേജിന്റെ വലുപ്പം നമുക്ക് ഇഷ്ടത്തിനൊത്ത് ക്രമീകരിക്കാം. തുടര്‍ന്ന് അക്ഷരങ്ങളും വാക്കുകളും ടൈപ്പ് ചെയ്ത് ചേര്‍ക്കാനും വാക്കുകള്‍ ഒരിടത്തുനിന്ന് മുറിച്ചെടുത്തോ പകര്‍ത്തിയോ മറ്റൊരിടത്തു ചേര്‍ക്കാനും അക്ഷരങ്ങളുടെ ആകൃതി, നിറം, വലുപ്പം തുടങ്ങിയവയില്‍ മാറ്റം വരുത്താനും സാധിക്കും.

ആവശ്യമെങ്കില്‍ ചിത്രങ്ങളും ചാര്‍ട്ടുകളും പട്ടികകളും ഗ്രാഫുമൊക്കെ ഇതില്‍ ഉള്‍പ്പെടുത്താം. പണികള്‍ പൂര്‍ത്തിയായാല്‍ ആ പേജിനെ സേവ് ചെയ്യാം. ഈ ഫയല്‍ സേവാകുന്നത് .odt എന്ന എക്സ്റ്റന്‍ഷനോടെയാവും. (ഉദാ. vidya.odt). ഇതിനെ കുറച്ചുകൂടി സൗകര്യപ്രദമായ പോര്‍ട്ടബിള്‍ ഡോക്യുമെന്റ് ഫോര്‍മാറ്റ് അഥവാ പി.ഡി.എഫ്. രൂപത്തിലാക്കാനും സൗകര്യമുണ്ട്. മെനുബാറിനു കീഴിലായുള്ള ടൂള്‍ബാറിലെ എക്‌സ്‌പോര്‍ട്ട് ഡയറക്ട്‌ലി ആസ് പി.ഡി.എഫ്. എന്ന ബട്ടണില്‍ ക്ലിക് ചെയ്താല്‍ മതി. ഈ രൂപത്തിലുള്ള ഫയലുകള്‍ പി.ഡി.എഫ്. ദര്‍ശിനികളിലൂടെയാണ് തുറന്നുവായിക്കുക. നമ്മള്‍ എങ്ങനെയാണോ തയ്യാര്‍ ചെയ്തത് അതേ പടി ഏതു കമ്പ്യൂട്ടറിലും ഏത് ഓപ്പറേറ്റിങ് സിസ്റ്റത്തിലും കാണാനാവും എന്നതാണ് പി.ഡി.എഫിന്റെ ഗുണം. വൈറസ് ആക്രമിക്കാനുള്ള സാധ്യതയും കുറവാണ്.
എന്നാല്‍ ലിനക്‌സിനു പകരം വിന്‍ഡോസ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലാണെങ്കില്‍ ഓപ്പണ്‍ ഓഫീസ് റൈറ്ററിനു പകരം, എം.എസ്. വേഡ് എന്ന വേഡ് പ്രൊസസ്സറാവും കാണുക. ഇതില്‍ പേജ് സേവ് ആകുന്നത് .docx എന്ന എക്സ്റ്റന്‍ഷനോടെയാണ് (vidya.docx) നേരിട്ട് പി.ഡി.എഫ്. ആക്കാന്‍ പ്രയാസവുമാണ്.



ഒന്നെടുത്താല്‍ നാല്!


ഓപ്പണ്‍ ഓഫീസ് റൈറ്ററെപ്പോലെതന്നെ പഠനപ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന മറ്റു ചില സോഫ്റ്റ്‌വെയറുകളാണ് ഓപ്പണ്‍ ഓഫീസ് കാല്‍ക്, ഓപ്പണ്‍ ഓഫീസ് ഇമ്പ്രെസ്, ഓപ്പണ്‍ ഓഫീസ് ഡ്രോ എന്നിവ.

വിവരങ്ങളും കണക്കുകളും ക്രോഡീകരിക്കാനും വിശകലനം ചെയ്യാനുമൊക്കെയാണ് കാല്‍ക് ഉപയോഗിക്കുക. ഏതു വിഷയത്തെപ്പറ്റിയും ഒരു സചിത്ര പ്രസന്റേഷന്‍ തയ്യാറാക്കാന്‍ ഇമ്പ്രെസ് സഹായിക്കും. ചിത്രങ്ങളും മറ്റും വരച്ചുണ്ടാക്കാന്‍ സഹായിക്കുന്നതാണ് ഡ്രോ. ഈ നാലും ചേര്‍ന്നാല്‍ പ്രോജക്റ്റും, നോട്ടീസും, പോസ്റ്ററുമെല്ലാം രസകരമായി തയ്യാറാക്കാം.

ഇവയെല്ലാം കൂടി ഒരുമിച്ച് കിട്ടിയിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ തോന്നുന്നില്ലേ? അതിനാണ് ഓപ്പണ്‍ ഓഫീസ് സ്യൂട്ട്. എന്നുവെച്ചാല്‍ നേരത്തേ പറഞ്ഞ നാലു സോഫ്റ്റ് വെയറുകളും ഉള്‍പ്പെടുന്ന ഒരു പെട്ടി (ആപ്ലിക്കേഷന്‍ സ്യൂട്ട്).

ഇത് ഇന്റര്‍നെറ്റില്‍ നിന്ന് സൗജന്യമായെടുത്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. വിന്‍ഡോസിലെ എം.എസ്.വേഡ് നിങ്ങള്‍ക്ക് ഇങ്ങനെ എടുക്കാന്‍ കഴിയില്ല കേട്ടോ. അതിന്റെ ഉടമസ്ഥാവകാശം വിലകൊടുത്തു വാങ്ങേണ്ടിവരും. ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ വിന്‍ഡോസിലും ലിനക്‌സിലും പ്രവര്‍ത്തിപ്പിക്കാനും കഴിയും.

പോക്കറ്റില്‍ ഒരു വേഡ് പ്രോസസ്സര്‍


സാധാരണഗതിയില്‍ നമ്മള്‍ വേഡ് പ്രോസസ്സറിനെ ഒരു സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം അതില്‍ ഒരു ഡോക്യുമെന്റ് തയ്യാറാക്കുകയും സേവ് ചെയ്യുകയുമാണ് ചെയ്യുക. ഈ ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറിലാണ് ഉണ്ടാവുക. മറ്റൊരു കമ്പ്യൂട്ടറില്‍ ഈ പേജ് ഉപയോഗിക്കണമെങ്കില്‍ നിങ്ങളിതിനെ ഒരു സി.ഡി.യിലോ പെന്‍ഡ്രൈവിലോ പകര്‍ത്തി പുതിയ സിസ്റ്റത്തില്‍ ഇടണം. അങ്ങനെ ഇട്ടാല്‍ത്തന്നെ അത് തുറന്ന് പ്രവര്‍ത്തിക്കാന്‍ ആദ്യത്തെ സിസ്റ്റത്തിലുണ്ടായിരുന്ന വേഡ് പ്രോസസ്സര്‍ ഇതിലും ഉണ്ടാവണം. ഈ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഒരെളുപ്പവഴിയുണ്ട്. 'പോര്‍ട്ടബിള്‍ ഓപ്പണ്‍ ഓഫീസ് സ്യൂട്ട്'. ഇത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുപകരം പെന്‍ഡ്രൈവില്‍ തന്നെ സൂക്ഷിക്കാം. ആവശ്യമുള്ള ഏതു കമ്പ്യൂട്ടറുമായും കണക്ട് ചെയ്ത് ഉപയോഗിക്കുകയും ചെയ്യാം. വിദ്യാര്‍ഥികള്‍ക്ക് ഇതാണ് കൂടുതല്‍ ഉപയോഗപ്രദം.