തവളക്കാഴ്ച!
ഡോ.കെസി.കൃഷ്ണകുമാര്‍



നഗരത്തിലെ സ്ഥിരതാമസത്തിനുശേഷം നാട്ടിലെത്തുമ്പോഴാണ് തവളകളുടെ കരച്ചിലിന്റെ ഒച്ച എനിക്ക് ബോദ്ധ്യപ്പെട്ടത്. പക്ഷേ, കുട്ടിക്കാലത്തുണ്ടായിരുന്നതിലും എത്രയോ കുറവാണ് അത്. എങ്കിലും വഴിവക്കത്തും പറമ്പുകളിലുമൊക്കെ അവ കൂട്ടം കൂടിയിരുന്ന് പേക്രോം..പേക്രോം.. കരയാറുണ്ട്. ചെറുപ്പത്തില്‍ എന്നും പച്ചത്തവളകളെ കാണും. താമരയുടെയോ ആമ്പലിന്റെയോ ഇലയില്‍ ഗമയില്‍ ഇരിക്കുന്നതോ, പായലിനിടയില്‍ പതുങ്ങി ഇരിക്കുന്നതോ ഒക്കെ. കുളിക്കാനായി കുളത്തിലും കൈത്തോട്ടിലുമൊക്കെ ഇറങ്ങുമ്പോള്‍ ഇടയ്ക്കിടെ ഓരോ പച്ചത്തവളയെ പിടിക്കും. ചന്ദ്രികസോപ്പ് കൈയിലെടുത്തതുപോലെ തോന്നും. നല്ല തണുപ്പും വഴുവഴുപ്പും. പിന്നെ ചങ്ങാതിയെപ്പോലെ, ചിരിക്കുന്ന മട്ടിലുള്ള നോട്ടവും. അങ്ങനെ കുറച്ചുനേരം തവളയെ കൈയ്യില്‍ വയ്ക്കും. പിന്നെ പായലിന്റെ പുറത്തേക്കുതന്നെ വിടും. മിക്ക ദിവസവും കുളിക്കുമ്പോള്‍ രണ്ടോ മൂന്നോ തവളകളെ പിടി കൂടുകയും വിട്ടയയ്ക്കുകയും ചെയ്യും. തവളകളോടുള്ള ഈ ചങ്ങാത്തം കൊണ്ടാവണം കുട്ടനാട്ടിലെ എല്ലാ കുട്ടികളും നാലുവയസ്സാവുമ്പോഴേയ്ക്കു നീന്തല്‍ പഠിക്കുന്നത്.

കുളത്തില്‍നിന്ന് ഭംഗിയുള്ള രണ്ട് പച്ചത്തവളകളെ കൊണ്ടുവന്ന് കുപ്പിയിലിട്ടു. കുപ്പിയില്‍ പകുതി വരെയേ വെള്ളമുള്ളു. അതുകോണ്ട് തവളകള്‍ക്ക് ചാടി പുറത്തുപോകാനാവില്ല. കുപ്പിയിലെ തെളിഞ്ഞ വെള്ളത്തില്‍ തവളകള്‍ നീന്തിക്കളിക്കുന്നതുനോക്കി അങ്ങനെ ഇരിക്കും. ഒരുപാടുനേരം. പിന്നെയാണ് ഒരു പ്രശ്നം ശ്രദ്ധയില്‍പ്പെട്ടത്. കുപ്പിയിലിട്ട തവളകള്‍ ഒന്നും തിന്നുന്നില്ല. മണ്ണിരയെയും ചെറിയ പാറ്റയെയുമൊക്കെ കുപ്പിയില്‍ കൊണ്ടുവന്നിട്ടുനോക്കി. പക്ഷേ, ഒരു രക്ഷയുമില്ല. തവളകള്‍ നിരാഹാരസമരം തന്നെ. ഒടുവില്‍ ആ നിരാഹാരത്തിന് ഒരു പരിഹാരം കണ്ടുപിടിച്ചു. ഓരോ ദിവസവും പുതിയ തവളകളെ കൊണ്ടുവരിക, പഴയവയെ തിരികെ കുളത്തില്‍ വിടുക. അങ്ങനെ തവളകളുടെ നിരാഹാരം റിലേ നിരാഹാരമാക്കി മാറ്റി.
ഇതിനിടെ ഒരു ദിവസം അപ്രതീക്ഷിതമായി ഞാന്‍ അമ്മവീട്ടിലേക്ക് പോയി. അമ്മയുടെ വീടിനുചുറ്റും നല്ല പഞ്ചാരമണലാണ്. ഒരിക്കല്‍ വീണാല്‍ പിന്നെയും പിന്നെയും വീഴാന്‍ തേന്നുന്ന പഞ്ഞിക്കിടക്കപോലത്തെ മണല്‍. ആ മണല്‍ കുപ്പിയിലിട്ടുവച്ചാല് പഞ്ചസാരയല്ലെന്ന് ആരും പറയില്ല. അമ്മ വീട്ടില്‍ കളിക്കാന്‍ ഒരുപാടുപേരുണ്ട്. രണ്ടുദിവസത്തെ കളിയും തിമിര്പ്പുമൊക്കെകഴിഞ്ഞ് തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് കുപ്പിയിലിട്ടിരുന്ന തവളകളെക്കുറിച്ച് ഓര്‍ത്തത്. കുപ്പി വച്ചിരുന്ന സ്ഥലത്തേക്ക് ഓടിച്ചെന്നു. പക്ഷേ, തവളകള്‍ രണ്ടും വെള്ളത്തിനുമുകളില്‍ ചത്തുമലച്ചുകിടക്കുന്നു! ചത്തുകകഴിഞ്ഞാല് തവളകള്‍ വെള്ളത്തില്‍ മലര്‍ന്നാണ് കിടക്കുക. അപ്പോള്‍ പച്ചനിറം ഒട്ടും പുറത്തുകാണില്ല. വയറിനടിയിലെ വെള്ളനിറം മാത്രം. രണ്ടുദിവസത്തെ കളിയുടെ രസം മുഴുവന്‍ പോയി. വല്ലാത്ത കുറ്റബോധം. അതോടെ തവളയെ കുപ്പിയിലിടുന്ന പരിപാടി അവസാനിപ്പിച്ചു. പിന്നെ കുളത്തിലെത്തി തവളയെ പിടിക്കുമ്പോഴെല്ലാം അത് ദേഷ്യത്തോടെ നോക്കുന്നതുപോലെ എനിക്ക് തോന്നാറുണ്ടായിരുന്നു.

മഴക്കാലം തുടങ്ങിയാലുടനെ തവളകളെ പിടിക്കാന്‍ ആളുകള്‍ ഇറങ്ങും. ഒരു പെട്രോമാക്സും കുട്ടിച്ചാക്കുമായാണ് അവര്‍ വരുന്നത്. വലിയ തവളകളെനോക്കി പിടികൂടി അവര്‍ ചാക്കിലിട്ടുകൊണ്ടുപോകും. തവളക്കാല് പൊരിച്ചുതിന്നാനാണ്് ഈ തവളപിടിത്തം. തവളയുടെ പിന്നിലെ വലിയ കാലുകള്‍ മാത്രമേ ഇറച്ചിക്കായി ഉപയോഗിക്കൂ. തവളക്കാലിനുള്ളില് ചെറിയൊരു ഞരമ്പുണ്ട്. അത് എടുത്തുമാറ്റിയിട്ടുവേണം പാകം ചെയ്യാന്‍. നല്ല പരിചയമുള്ളവര്‍ക്കുമാത്രമേ അതിന് കഴിയൂ. ആ ഞരമ്പ് കഴിച്ചാല്‍ മനുഷ്യരുടെ കാല് തളര്‍ന്ന് പോകുമത്രേ!

തവളകളെ കൊണ്ടുപോകുന്നതല്ലാതെ അവയെ എങ്ങനെയാണ്് പാകപ്പെടുത്തി ഇറച്ചിയാക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ആറാം ക്ലാസിലോ മറ്റോ പഠിക്കുന്ന സമയത്ത് തവളകളെ പിടിച്ചുകൊണ്ട് പോകുന്ന ചേട്ടന്മാരുടെ കൂടെ ഞാനും പോയി. തവളച്ചാക്ക് പറമ്പിലൊരിടത്ത് വച്ചിട്ട് വലിയൊരു കുഴിയെടുക്കും. അവിടെ ഒരു മരപ്പലകയും കത്തിയും ഒരുക്കിവച്ചിട്ടുണ്ട്. വെളിച്ചത്തിന് പെട്രോമാക്സുണ്ട്. ചാക്കില്‍നിന്ന് ഓരോ തവളയെ പുറത്തെടുക്കണം. മറ്റുള്ളവ ചാടിപ്പോകാതെ ഓരോന്നിനെയായി പുറത്തെടുക്കാന്‍ പ്രത്യേക കഴിവുതന്നെ

