എഴുത്ത്: സുള്‍ഫി
മാതൃഭൂമി ഫോട്ടോഗ്രാഫേഴ്‌സ് എടുത്ത സ്‌കൂള്‍ദൃശ്യങ്ങള്‍ ...
നല്ല ദിവസം/പി. കുഞ്ഞിരാമന്‍നായര്‍
''ആഹ്ലാദമേറുന്നു നാളെ -പ്പാഠ-
ശാല തുറക്കും ദിവസം
ഏറിവരുന്നൊരാനന്ദത്തിന്റെ
വാതില്‍ തുറക്കും ദിവസം.
കൊച്ചുതലമുടി ചീകി-യമ്മ-
യുമ്മവെയ്ക്കുന്ന ദിവസം
ഓണത്തിനച്ഛനെടുത്ത -പാവു-
മുണ്ടുടുക്കുന്ന ദിവസം
പുസ്തകസ്സഞ്ചിയുമായി-തങ്ക-
മൊത്തിറങ്ങുന്ന ദിവസം
പാടത്തിന്‍വക്കത്തു നില്ക്കും - ഓണ-
പ്പൂവുമായ് കൊഞ്ചും ദിവസം.
മാന്തളിരുണ്ട കുയിലിന്‍-പാട്ടി-
ങ്ങേറ്റുപാടുന്ന ദിവസം
അച്ഛനെപ്പോലോമനിക്കും- ഗുരു-
നാഥനെ കാണും ദിവസം.
ആഹ്ലാദമേറുന്നു നാളെ-പ്പാഠ-
ശാല തുറക്കും ദിവസം.'' (ബാലാമൃതം)
|
മണി മുഴങ്ങുന്നു; ഒരു തലമുറ ഉണരുന്നു |
|
വേനലവധി കഴിഞ്ഞു. ആലസ്യത്തില്‍നിന്നുണരുന്ന സ്‌കൂളുകള്‍ ഇനി ബഹളമയം. ഒന്നാം ക്ലാസില്‍ ആദ്യമായി വന്നവരുടെ അലമുറകള്‍... റെയില്‍പ്പാളക്കഷണത്തില്‍ ആഞ്ഞടിക്കുന്ന ബെല്ല്... പ്രകൃതിക്കുപോലും പൊടുന്നനെ ഒരു മാറ്റം... പൊട്ടിവീണപോലെ മഴ... കുടചൂടിയിട്ടും കുതിര്‍ന്ന്...
|
|
എത്രവേഗം തീര്‍ന്നു വേനലവധി! ഉള്ളിലെ അടങ്ങാത്ത ഖേദം സങ്കടമാകുന്നുണ്ട്. മനസ്സിനൊരു മൂകത. വിമൂകമായ രാത്രി. ''വേഗം കെടന്നൊറങ്ങിക്കോളീന്‍, നേര്‍ത്തെണീക്കണം; രാവിലെ സ്‌കൂള്‌പ്പോവാന്ള്ളതാ.'' ആ വാക്കുകളില്‍ വല്ലാത്തൊരാശ്വാസമുള്ളതുപോലെ. പക്ഷേ, കേള്‍ക്കുന്നതോ കരള്‍ പിളര്‍ന്നും. |
|
പകല്‍മേളം. പുതിയ യൂണിഫോമിന്റെ തുണിപ്പശിമയുടെ നനുനനുപ്പ്. നോട്ടുബുക്കുകളും പേനയും പെന്‍സിലുമെല്ലാം പുതിയത്. ടെക്സ്റ്റ് പുസ്തകങ്ങള്‍ പഴയതാണ്; ജയിച്ചവരില്‍ നിന്ന് വാങ്ങിയത്. പുസ്തകങ്ങള്‍ ചേര്‍ത്തുവെച്ച് കുറുകെ കൊളുത്തുന്ന ഇലാസ്റ്റിക്കും പഴയതുതന്നെ. അതില്‍ ബോള്‍പെന്നുകള്‍കൊണ്ട് കടുപ്പിച്ചെഴുതിയ പേരിന്റെ അക്ഷരങ്ങള്‍ ഇലാസ്റ്റിക് വലിയുമ്പോള്‍ വലുതായിവരും. ഹോംവര്‍ക്കുകള്‍, കാണാതെ പഠിക്കാനുള്ള പദ്യങ്ങള്‍. |
|
ഇനി എത്ര ദിവസങ്ങളും ആഴ്ചകളും മാസങ്ങളും... മനസ്സുമാത്രമല്ല മാനവും മൂടിക്കെട്ടി പെയ്തുതുടങ്ങിയിട്ടുണ്ട്. ഇന്നലെവരെ പ്രസന്നമായിരുന്ന പ്രകൃതിക്കും പൊടുന്നനെ ഒരു മനംമാറ്റം! പൊട്ടിവീണപോലെ മഴ! കുടചൂടിയിട്ടും കുതിര്‍ന്ന്... |
|
ആകെയും ബഹളമയം. ഒന്നാം ക്ലാസില്‍ ആദ്യമായി വന്നവരുടെ അലമുറകള്‍. ക്ലാസിലിരുത്തി തഞ്ചത്തില്‍ പുറത്തുചാടിയ അമ്മമാരുടെയും ചേച്ചിമാരുടെയും പിന്നാലെ ആക്രാന്ദനത്തോടെ പായുന്ന കുട്ടികള്‍. രക്ഷിതാക്കളുടെ മുഖത്തുമുണ്ടൊരു ദൈന്യത. ഓഫീസ്മുറിയുടെ മുമ്പില്‍ തൂങ്ങുന്ന റെയില്‍പ്പാളക്കഷണത്തില്‍ ആഞ്ഞടിക്കുന്ന ബെല്ല്. 'ചന്തമേറിയ പൂവിലും ശബളമാം ശലഭത്തിലും' വീണ്ടും കേള്‍ക്കുകയാണ്. ഇനിയും ഒരു കൊല്ലം!
|
|
ലീലാമണി ടീച്ചറുടെ ഹാജര്‍വിളി കഴിഞ്ഞ് സ്റ്റേജിന്റെ മുകളിലെ ക്ലാസിലേക്ക് വരിവരിയായി പോകുമ്പോള്‍ ഉള്ളില്‍ സന്തോഷം, ഓഫീസില്‍ നിന്ന് ഹെഡ്മാഷ് നോക്കിയാല്‍ കാണാത്തിടത്താണല്ലോ പുതിയ ക്ലാസ്. |
|
അസംബ്ലിയില്‍ അച്ചടക്കത്തോടെ നില്‍ക്കണം. രാവിലത്തെ ചരിഞ്ഞ് പതിക്കുന്ന വെയിലില്‍ വിയര്‍ത്ത് കുപ്പായം ദേഹത്തോടൊട്ടും പലപ്പോഴും. അപ്പോള്‍ മേലാകെ ഒരുതരം അരിക്കലും ചൊറിച്ചിലുമാണ്. കുളിക്കാതെ വരുന്ന ദിവസമാണെങ്കില്‍ പറയാനുമില്ല. ഹെഡ്മാഷ് ഉപദേശങ്ങളും വികൃതിക്കാരെ ലക്ഷ്യംവെച്ച് ഭീഷണിയും നിറച്ച് പ്രസംഗിച്ചുകൊണ്ടിരിക്കും. |
|
'ജനഗണമന' ചൊല്ലാന്‍ തുടങ്ങുമ്പോഴാണ് ശ്വാസം നേരെയാവുക. അസംബ്ലി തുടങ്ങിയിട്ടാണ് എത്തുന്നതെങ്കില്‍ ബേജാറാണ്. തെക്കേപ്പുറത്തെ പൊളിഞ്ഞ വേലിക്കെട്ടിലൂടെ കടന്ന് മാഷമ്മാരുടെയും ടീച്ചര്‍മാരുടെയും കണ്ണില്‍പ്പെടാതെ ക്ലാസില്‍കേറി പതുങ്ങിയിരിക്കണം. |
|
കളിക്കാന്‍ വിട്ടപ്പോള്‍ പലരുടെയും കൈയിലെ കളിസാധനങ്ങളുടെ ശേഖരങ്ങള്‍ പുറത്തുചാടി. തീപ്പെട്ടിച്ചിത്രത്തിന്റെ കെട്ടുകള്‍ത്തന്നെയുണ്ട് ചിലരുടെ കൈയില്‍. പുതിയ ചില കളികള്‍ ചിലര്‍ കൊണ്ടുവന്നിരിക്കുന്നു. മനസ്സില്‍ വിചാരിച്ച സംഖ്യ കണ്ടുപിടിക്കുന്ന വിദ്യ, എത്ര ആലോചിച്ചിട്ടും അതിന്റെ സൂത്രം പിടികിട്ടിയില്ല. കടിച്ചാപൊട്ടി മിഠായി വാങ്ങിക്കൊടുത്ത് കൈക്കലാക്കണം. ചില്ലുകൂട്ടിനുള്ളില്‍ വളപ്പൊട്ടിട്ട് നോക്കുന്ന അത്ഭുതമുണ്ട്. ഒറ്റക്കണ്ണടച്ച് നോക്കിയാല്‍ വളപ്പൊട്ടുകള്‍ നൂറായിരമായി കാണാം! പലതുണ്ടായിട്ടുണ്ട്. അതിലൊന്ന്, നെറ്റിയില്‍ തള്ളവിരലിന്റെ നഖംകൊണ്ട് നൂറ്റൊന്ന് പ്രാവശ്യം താഴോട്ടും മേലോട്ടും കണ്ണടച്ച് ഉരസിയാല്‍ പടച്ചോനെ കാണാമെന്ന് ചിലര്‍. തോലുരഞ്ഞത് മിച്ചം; പുസ്തകത്തില്‍ മയില്‍പ്പീലിവെച്ച്, ആകാശം കാട്ടാതെ, അത് പ്രസവിക്കുന്നതും കാത്തിരുന്നതുപോലെ വിഡ്ഢിത്തം. പുതിയ പുസ്തകത്തിന്റെ മണം; സരസ്വതി ടീച്ചര്‍ ക്ലാസില്‍ വായിച്ചുതരുമ്പോഴും ചിത്രക്കലണ്ടര്‍കൊണ്ട് ചട്ടയിട്ട പുസ്തകം മൂക്കിനോടടുപ്പിച്ചാല്‍ ഒരു സുഖം.
|
|
സ്‌കൂളിലേക്ക് പോകുന്നത് തോട്ടിന്‍കരയിലൂടെയാണ്. തെങ്ങിന്‍ചോട്ടില്‍ 'നൊട്ടാരങ്ങാ' ചെടിനിറയെ പഴുത്ത കായയുണ്ടാകും. അത് വേറെയാരും കാണാതിരിക്കാന്‍ പുല്ലുകൊണ്ട് മറച്ച് വെക്കണം. തട്ടിയും തടഞ്ഞുമാണ് യാത്ര. പാടം കിളച്ച് തെങ്ങുവെച്ച ഏരുകള്‍ക്കിടയ്ക്ക് ചോരക്കണ്ണന്‍ 'ബിരാല്‍' മീനും മക്കളും നീന്തിത്തുടിക്കുന്നത് കണ്ടുനിന്നുപോയി. നീര്‍ച്ചാലുകളിലെ വെള്ളം തട്ടിത്തെറിപ്പിച്ച് നെറ്റിമാനെയും പൂട്ടയെയും പിടിച്ച് ചേമ്പിലയിലാക്കിയും നേരം പോയി. വൈകിവരുന്നവരെ ക്ലാസിന്റെ വാതില്‍ക്കല്‍നിന്ന് കൈപിടിച്ചാനയിക്കാന്‍ പെണ്‍കുട്ടികളെയാണ് ലീലാമണിടീച്ചര്‍ അയയ്ക്കുക. പെണ്‍കുട്ടികള്‍ വൈകിയാല്‍ ആണ്‍കുട്ടികളെയും. പക്ഷേ പെണ്‍കുട്ടികള്‍ വൈകാറില്ല. അതുപോലെ, അധ്യാപകരില്ലാത്തപ്പോള്‍ സംസാരിക്കുന്നവരെ രാമചന്ദ്രന്‍ മാഷ് പെണ്‍കുട്ടികളുടെ ഇടയിലിരുത്തും. ദേഹത്ത് തട്ടാതെ മുട്ടാതെ നാണംകൊണ്ട് ഉരുകും. എന്നിട്ടും തട്ടിയും തടഞ്ഞും മീന്‍ പിടിച്ചും നേരം വൈകിപ്പോകും; ക്ലാസില്‍ എന്തെങ്കിലും പറഞ്ഞോ ചിരിച്ചോ പോകും. ചുണ്ടനങ്ങിയാല്‍ പേരെഴുതുന്ന ലീഡറെ മറന്നുപോകും. |
|
ഒറ്റമൈനയെ കണ്ടാല്‍ ദുഃഖമാണ് ഫലം. ഇരട്ടമൈന സന്തോഷവും. സന്തോഷത്തിനും ദുഃഖത്തിനും മൈനക്കാഴ്ച കാരണമായി കരുതി! ഹോംവര്‍ക്ക് ശരിയാവാത്തതിന് നമ്പീശന്‍മാഷ്‌ടെ കൈയില്‍നിന്ന് അടികിട്ടുമോ? സൂസമ്മടീച്ചറ് വന്നിട്ടുണ്ടാകുമോ? എന്നൊക്കെ അറിയാന്‍ പച്ചില 'ചൊട്ടി'നോക്കാം. ഇലയുടെ അകംപുറം ഉത്തരങ്ങളായി കരുതി മുകളിലേക്ക് ഒറ്റയൂത്താണ്. ഫലം അപൂര്‍വമായി മാത്രം ശരിയായി. ഫലിച്ചതുമാത്രം ഓര്‍ക്കുന്ന മനസ്സിന്റെ മറിമായത്തില്‍ പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. സ്‌കൂള്‍വിട്ട് മടങ്ങുമ്പോഴാണ്, പൈന്‍മര വടി തോലുരച്ച്, വഴിയോരത്തെ കമ്യൂണിസ്റ്റപ്പയുടെ തളിര്‍പ്പുകള്‍, മാഷ് അടിക്കുമ്പോലെ അടിച്ച് അനുകരിച്ചു. |
|
രവീന്ദ്രന്‍ മാഷ് നല്ല ഈണത്തില്‍ പദ്യംചൊല്ലും. 'ചെറുപുള്ളിച്ചിറകുള്ള ചങ്ങാലിപ്രാവി'ന്റെ കദനകഥ ചൊല്ലിപ്പറയുന്ന ക്ലാസില്‍ നിശ്ശബ്ദത തളംകെട്ടി. തലതല്ലിക്കരയുന്ന പ്രാവിന്റെ സങ്കടക്കഥ കേട്ടുതീരുമ്പം സങ്കടംകൊണ്ട് നിറഞ്ഞ കണ്ണുകള്‍ ആരും കാണാതെ തുടച്ചു. |
|
മീനാക്ഷിടീച്ചറുടെ അക്ഷരപ്പാട്ടുകള്‍ മാറുന്നേയില്ല. പക്ഷേ, ഒരിക്കലും വിരസവുമാകുന്നില്ല. മേല്‍ഭാഗം പകുതി ചെരിഞ്ഞ മേശയില്‍ അമ്മിണിടീച്ചര്‍ മഞ്ചാടിക്കുരുവും കുന്നിക്കുരുവും പുളിങ്കുരുവും ഗോട്ടികളും കരുതിവെക്കുന്നു. അതുകൊണ്ടാണ് എണ്ണലും കൂട്ടലും കിഴിക്കലുമെല്ലാം പഠിപ്പിക്കുന്നത്. |
|
നെപ്പോളിയന്‍ മാഷ് വടിയെടുക്കാറില്ല. ആ നോട്ടം തന്നെ ഏറെ! ഇടയ്ക്ക് അതിവികൃതിയന്മാരെ 'ചാവി' കൊടുക്കുമ്പോലെ ചെവിക്കുപിടിച്ച് തിരുമ്മുമ്പോള്‍ കാലിലെ ചൂണ്ടുവിരലില്‍ നിന്നിടത്തുനിന്ന് പൊന്തിപ്പോകും. വടിയൊടിക്കാന്‍ കുട്ടികളെ വിട്ടാല്‍ സ്‌കൂള്‍മൈതാനത്തിന്റെ മൂലയിലെ പൈന്‍മരത്തിന്റെ തളിര്‍ത്തുനില്‍ക്കുന്ന ചില്ല പറിച്ച് ഇലയും തോലും കളഞ്ഞാണ് കൊണ്ടുവരിക. ആദ്യമാദ്യം അടികിട്ടുന്നവരുടെ കൈയില്‍ മരത്തൊലി ഉരിഞ്ഞതിന്റെ പശിമയുണ്ടാകും. അടി ഉറപ്പായവര്‍ വെട്ടിക്കൊണ്ടുവരാന്‍ നിയോഗിക്കപ്പെട്ടവരെ ദീനമായി നോക്കും. |
|
വഴിനീളെ പറിച്ചുശേഖരിച്ച വെള്ളത്തണ്ടുകൊണ്ട് മായ്ച്ച സ്ലേറ്റിന്റെ നീലിച്ച നിറം കൈയിലും കുപ്പായത്തിലുമെല്ലാമായി പറ്റിപ്പിടിച്ചു. പെണ്‍കുട്ടികള്‍ വെള്ളത്തണ്ടിന്റെ നീര് കളഞ്ഞ്, അതില്‍ ഊതി കാറ്റുനിറച്ച് നെറ്റിയില്‍കുത്തി പൊട്ടിച്ചു. ഇടയ്ക്ക് സ്റ്റാമ്പ് വിതരണമുണ്ടാകും. പുസ്തകത്തില്‍ സൂക്ഷിച്ച സ്റ്റാമ്പുകള്‍ എപ്പഴോ കളഞ്ഞുപോയെങ്കിലും മരച്ചോട്ടിലിരിക്കുന്ന ഗുരുവിന്റെയും ശിഷ്യന്മാരുടെയും ചിത്രമുള്ള സ്റ്റാമ്പ് കുറെക്കാലം ഉണ്ടായിരുന്നു. ഏതോ ധനശേഖരണാര്‍ഥം ശോഭാ ടാക്കീസില്‍വെച്ച് 'ചെമ്മീന്‍' പ്രദര്‍ശിപ്പിച്ചപ്പോള്‍, സിനിമകണ്ട് കരഞ്ഞ് കണ്ണ് കലങ്ങിയത് ആരും കാണാതിരിക്കാന്‍ പണിപ്പെടുമ്പോഴാണ് മനസ്സിലായത്, എല്ലാവരും കരഞ്ഞിട്ടുണ്ട്. അധ്യാപകരുടെ മുഖത്തുമുണ്ട് ഒരു വിഷാദം. |
|
മാജിക്കുകാരന്‍ വരുന്ന ദിവസം ഉച്ചയ്ക്കുശേഷം സ്‌കൂളുണ്ടാവില്ല. ക്ലാസുകള്‍ക്കിടയിലെ പരമ്പുമറകള്‍ മാറ്റി ഒരു ഹാള്‍ ആക്കിയിട്ടുണ്ട്. ചെറിയ കുട്ടികള്‍ മുന്നില്‍, വലിയവരൊക്കെ പിന്നിലുമെന്ന് അബൂബക്കര്‍ മാഷ് വിളിച്ചുപറഞ്ഞെങ്കിലും ചിലരൊക്കെ കൂനിക്കൂടി, സൂത്രത്തില്‍ അവിടെത്തന്നെ ഇരുന്നു. |
|
പൂവുണ്ടാക്കുന്നത് പഠിപ്പിക്കുന്ന ഒരു പുസ്തകമുണ്ട്. അതുനോക്കി എത്ര ശ്രമിച്ചിട്ടും മാജിക്കുകാരനുണ്ടാക്കിയ പൂപോലായില്ല. കടലാസുകൊണ്ട് നോട്ടുണ്ടാക്കിയതും മാഷ്‌ടെ വാച്ച് ടവ്വലില്‍കെട്ടി ചതച്ചശേഷം കീശയില്‍ നിന്ന് കേടാവാതെ തിരിച്ചെടുത്തതും അത്ഭുതമായി. |
|
'മെയ്ഡ് ഇന്‍ ചൈന'യുടെ സ്വര്‍ണനിറ ടോപ്പുള്ള ഹീറോ പെന്‍ മിക്കവരുടെയും ഒരു സ്വപ്നമാണ്. പക്ഷേ, പലരും സ്വന്തമാക്കിയ ശേഷമാണ് ഒരു 'ഹീറോ' സ്വന്തമായി കിട്ടിയത്. നാടന്‍ പേനകളെ അപേക്ഷിച്ച് അതിന് ലീക്കുണ്ടാവില്ല. പേനയുടെ ലീക്ക് സോപ്പുകൊണ്ട് അടയ്ക്കുന്ന വിദ്യയുണ്ട്. |
|
സ്‌കൂളിന്റെ മേല്‍ക്കൂര നിറയെ അമ്പലപ്രാവുകളാണ്. ടീച്ചറുടെ പദ്യത്തിന്റെ പശ്ചാത്തല സംഗീതം പോലെ പ്രാകുറുകല്‍ കേള്‍ക്കാം. ഗ്രൗണ്ടിന്റെ തെക്കേമൂലയിലാണ് നെല്ലിമരം. നെല്ലിക്ക എറിഞ്ഞോ കയറിയോ പറിക്കാന്‍ പാടില്ലെങ്കിലും ചില വിരുതന്മാര്‍ എങ്ങനെയെങ്കിലും ഒപ്പിക്കും. |
|
'മോഹ'മെന്ന ഒ.എന്‍.വി. കവിത മാഷ് ചൊല്ലിത്തന്നപ്പോള്‍, നെല്ലിമരവും തൊടിയില്‍ കിണറുമുള്ള ഈ സ്‌കൂളില്‍ത്തന്നെയാണ് ഒ.എന്‍.വി. കുറുപ്പും പഠിച്ചതെന്നൊരു തെറ്റിദ്ധാരണ കുറെക്കാലം കൊണ്ടുനടന്നു. |
|
അഞ്ചാം ക്ലാസിന്റെ മൂലയിലാണ് ഉപ്പുമാവുപുര. ഉപ്പുമാവ് വെന്ത മണം പരക്കുമ്പോള്‍ ഇരിക്കപ്പൊറുതിയുണ്ടാവില്ല. പ്ലേറ്റുകള്‍ കുറവാണ്. നേരത്തേ എത്തുന്നവര്‍ക്ക് പാത്രം കിട്ടും. പാത്രം കൊണ്ടുവരാന്‍ മടിയാണ്. പാത്രം ആദ്യം കിട്ടിയില്ലെങ്കില്‍ ആരുടെയെങ്കിലും ഒഴിയുന്നതുവരെ കാത്തിരിക്കണം. പാത്രംകിട്ടാതെ ക്ഷമകെട്ടപ്പോള്‍ ചിലര്‍ 'സാമൂഹിക പാഠാവലി'യുടെ അവസാനത്തെ പേജ് കീറി ഉപ്പുമാവ് വാങ്ങി. |
|
ആഗസ്ത് പതിനഞ്ചിന് പായസമാണ് വെക്കുക. ഉപ്പുമാവ് വിളമ്പുമ്പോള്‍ കുട്ടികളുടെയും കാക്കകളുടെയും ആരവവും പൂരവുമാണ്. ഉപ്പുമാവ് ചെറിയ ഉരുളയാക്കി മുകളിലേക്ക് എറിയുമ്പോള്‍ നിലത്തുവീഴുംമുമ്പേ കാക്കകള്‍ പാറിവന്ന് ക്യാച്ചെടുക്കുന്നത് രസമുള്ള കാഴ്ചയാണ്.
|
|
എത്രവേഗമാണ് വര്‍ഷങ്ങള്‍ കടന്നുപോകുന്നത്. പരീക്ഷയും കഴിഞ്ഞു. അടുത്തകൊല്ലം ഈ സ്‌കൂളിലില്ല. പറഞ്ഞറിയിക്കാനാവാത്ത ഒരു വിഷമവും വേദനയുമുണ്ട്. അഞ്ചുവര്‍ഷം കളിച്ചും കരഞ്ഞും പഠിച്ചുമൊക്കെ കഴിഞ്ഞുകൂടിയ ഇടം. പക്ഷേ, പോകണമല്ലോ. ഒക്കെ കാലത്തിന്റെ കവടിനിരത്തല്‍. 'ജനഗണമന... ജയജയജയ ജയഹേ' കൂട്ടബെല്‍ അടിക്കുന്നതിപ്പോള്‍ ഹൃദയത്തിലാണ്. |
|
ഇന്ന്, സീലു പതിച്ച യൂണിഫോമില്‍ പൊതിഞ്ഞ് പാവകളെപ്പോലെ വണ്ടിയും കാത്തിരിക്കുന്ന കുട്ടികള്‍ക്കെന്ത് വഴിക്കാഴ്ചകള്‍. 'കാര്യ'ങ്ങള്‍ കഴിഞ്ഞ് കളിക്കാനുമില്ല നേരം! സ്‌കൂളുകള്‍ കെട്ടിടങ്ങള്‍ മാത്രമായിത്തീര്‍ന്നിരിക്കുന്നു. കഠിന നിയന്ത്രണങ്ങളുമായി യന്ത്രംപോലൊരു ജീവിതം. ക്ലാസ് ഫോട്ടോയ്ക്കു പകരം ക്ലാസ് മൂവികള്‍ വന്നിരിക്കുന്നു. പക്ഷേ ഓര്‍ത്തുവെക്കാന്‍മാത്രം ഒന്നുമില്ലാത്തവരായിത്തീരുന്നില്ലേ ഈ തലമുറ എന്ന സംശയം ബാക്കി. ക്ലാസ്‌ഫോട്ടോ കാലംകൊണ്ട് മങ്ങിയെങ്കിലും ഓര്‍മകള്‍ക്ക് പണ്ടത്തേക്കാള്‍ മിഴിവേറിവരുന്ന പഴയ തലമുറ എത്ര സുകൃതികള്‍! |