goodnews head

പരാശ്രയ ചിന്തയെ പരാജയപ്പെടുത്തി ശാന്തിഗിരി ആശ്രമം

Posted on: 13 Apr 2008


അരൂര്‍: ആവശ്യമുള്ളതെല്ലാം സ്വയം ഉല്‍പ്പാദിപ്പിച്ച് ശാന്തിഗിരി ആശ്രമം സ്വാശ്രയത്വത്തിന്റെ പുതിയ സന്ദേശം പകരുന്നു. നെല്ലും തേങ്ങയും പച്ചക്കറികളുമെന്നു വേണ്ട മരുന്നിന് പോലും ആശ്രമവാസികള്‍ പുറത്തുപോകേണ്ടതില്ല. നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ ജന്മഗൃഹമായ ചന്തിരൂര്‍ ചിറ്റേക്കാട് ആശ്രമമാണ് ഗുരുവിന്റെ സന്ദേശത്തിലൂന്നി പരാശ്രയത്വത്തെ പരാജയപ്പെടുത്തുന്നത്.

ആശ്രമത്തിന് മുന്നിലെ 12 ഏക്കര്‍ പാടശേഖരത്തില്‍ പൊക്കാളി കൃഷി മുടങ്ങാതെയുണ്ട്. വിതയും കൊയ്ത്തുമെല്ലാം നടത്തുന്നത് ഗുരുവിശ്വാസികള്‍ തന്നെയാണ്. ആശ്രമത്തിന്റെയും മറ്റ് ഉപാശ്രമങ്ങളുടെയും ആവശ്യങ്ങള്‍ക്കാണ് നെല്ല് ഉപയോഗിക്കുന്നത്. പാടത്തെ 'കച്ചി' ഗോശാലയിലെ പശുക്കള്‍ക്ക് തീറ്റയാണ്. പത്തോളം പശുക്കളുണ്ട് ഗോശാലയില്‍. പരിപാലനം ഗുരുഭക്തര്‍ തന്നെ. ആശ്രമത്തില്‍ പരക്കെ വാഴ കൃഷിയും പച്ചക്കറി കൃഷികളുമുണ്ട്. വിവിധതരം പൂക്കളും കൃഷി ചെയ്യുന്നുണ്ട്.

ആശ്രമത്തിന് കീഴിലെ സ്നേഹ ഓയില്‍ മില്‍സില്‍ നാളികേര സംസ്‌കരണമാണ് നടക്കുന്നത്. മുപ്പതിലേറെ തൊഴിലാളികളുടെ ഉപജീവന മാര്‍ഗമാണ് ഈ സംസ്‌കരണ യൂണിറ്റ്. എണ്ണ സുലഭം, പിണ്ണാക്ക് ഗോശാലയിലേക്ക്, ബാക്കി വില്‍ക്കുന്നു. ശാന്തിഗിരി കൂട്ടുകുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കയര്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്നു. കയറിന്റെ എല്ലാ ഉല്പന്നങ്ങളും ഇവിടെയുണ്ട്.

ചികിത്സയും ഔഷധ വിതരണവും ശാന്തിഗിരി ആശ്രമത്തിന്റെ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായതിനാല്‍ മരുന്നിനും ആശ്രമത്തില്‍ പഞ്ഞമില്ല. പ്രകൃതിയോടിണങ്ങുന്ന വ്യവസായങ്ങളുടെ വന്‍നിരതന്നെ നവജ്യോതി കരുണാകര ഗുരുവിലുണ്ടെന്നും അതിനുള്ള ബൃഹദ്പദ്ധതികളുടെ ആലോചനയിലാണ് ആശ്രമമെന്നും ജന്മഗൃഹം കാര്യദര്‍ശി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി പറയുന്നു. ഇത്തിരി സ്ഥലമേയുള്ളൂവെങ്കിലും അവിടെപ്പോലും പലതും നമുക്കു ചെയ്യാനാകുമെന്നും സ്വാശ്രയത്വത്തിന്റെ ഈ പാതയാണ് നമുക്കാവശ്യമെന്നും തപസ്വി കൂട്ടിച്ചേര്‍ക്കുന്നു.

 

 




MathrubhumiMatrimonial