budget head

അഞ്ചുലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് 20,600 രൂപ നികുതി ലാഭിക്കാം

Posted on: 26 Feb 2010


ആദായ നികുതി അടിസ്ഥാന ഒഴിവുകളില്‍ മാറ്റം വരുത്താതെ സ്ലാബുകളുടെ പുനഃക്രമീകരണം വഴി വ്യക്തികളായ നികുതിദായകര്‍ക്ക് ആശ്വാസം പകര്‍ന്നിരിക്കുകയാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി. പുതിയ സമ്പ്രദായത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നികുതി നല്‍കുമ്പോള്‍ അഞ്ചുലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് 20,600 രൂപ ലാഭിക്കാനാവും. എട്ടുലക്ഷം വരുമാനമുള്ളവര്‍ക്ക് 51,500 രൂപയും.
നിലവിലുള്ള നികുതിനിരക്ക് പ്രകാരം 1.6 ലക്ഷം രൂപ മുതല്‍ 3 ലക്ഷംവരെ 10 ശതമാനവും അതിനുമുകളില്‍ 5 ലക്ഷം വരെ 20 ശതമാനവും 5 ലക്ഷത്തിനുമുകളില്‍ മുപ്പതുശതമാനവുമാണ്. പുതുക്കിയനിരക്ക് അനുസരിച്ച് 1.6 ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ 10 ശതമാനമായിരിക്കും നികുതി. അതിനുമുകളില്‍ 8 ലക്ഷം വരെ 20 ശതമാനവും എട്ട് ലക്ഷത്തിനുമുകളില്‍ 30 ശതമാനവുമായിരിക്കും. (പട്ടിക കാണുക)
വനിതകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള അടിസ്ഥാന ഒഴിവിലും മാറ്റം വരുത്തിയിട്ടില്ല. വിദ്യാഭ്യാസ സെസ്സും പഴയപോലെ 3ശതമാനം ആയി തുടരും.
ലളിതമായ സരള്‍ -2 എന്ന റിട്ടേണ്‍ ഫോറം ശമ്പളക്കാരായ വരുമാനക്കാര്‍ക്കായി ഏര്‍പ്പെടുത്തുന്നുണ്ട്. പുതുക്കിയ ആദായനികുതി സ്ലാബ് നിരക്കുകള്‍ 60 ശതമാനത്തോളം നികുതിദായര്‍ക്ക് പ്രയോജനമേകും.
വകുപ്പ് 80 സി, 80 സി.സി.സി, 80 സി.സി.ഡി എന്നിവയുടെ മൊത്തം പരിധിയായ ഒരുലക്ഷത്തിലുപരിയായി 20,000 രൂപ വരെ പുതിയതായി ഇറക്കാനുദ്ദേശിക്കുന്ന അടിസ്ഥാനസൗകര്യ ബോണ്ടുകളില്‍ നിക്ഷേപിച്ചാല്‍ ആ തുകയ്ക്കും വരുമാനത്തില്‍ നിന്ന് കിഴിവ് ലഭിക്കും.
കമ്പനികള്‍ നല്‍കിവന്നിരുന്ന സര്‍ച്ചാര്‍ജ് 10 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമാക്കി. എന്നാല്‍, മിനിമം ബദല്‍ നികുതി (വാറ്റ്) 15 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി.
നികുതി ഓഡിറ്റ് പരിധി ബിസിനസ്സുകാര്‍ക്ക് 40 ലക്ഷത്തില്‍ നിന്ന് 60 ലക്ഷമായും പ്രൊഫഷണലുകള്‍ക്ക് 10 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായും ഉയര്‍ത്തി.

കെ.സി. ജോസഫ് വര്‍ഗീസ്
















MathrubhumiMatrimonial