budget head

എകൈ്‌സസ് തീരുവയില്‍ വര്‍ധന

Posted on: 26 Feb 2010


ന്യൂഡല്‍ഹി: നിരക്ക് വര്‍ധനയിലൂടെയും ഏകീകരണത്തിലൂടെയും പരോക്ഷ നികുതി വരുമാനം വര്‍ധിപ്പിക്കുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. കേന്ദ്ര എകൈ്‌സസ് തീരുവയിലെ പൊതുനിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമാക്കി വര്‍ധിപ്പിക്കുമെന്നതാണ് സുപ്രധാന നിര്‍ദേശം. ഫലത്തില്‍ സാമ്പത്തിക ഉത്തേജക പാക്കേജ് ഇതുവഴി ഭാഗികമായി പിന്‍വലിക്കുകയാണ്. എങ്കിലും മാന്ദ്യകാലത്തിന് മുമ്പത്തെ 14 ശതമാനത്തിലേക്ക് തീരുവ കൂട്ടിയില്ലെന്ന് ആശ്വസിക്കാം. പ്രത്യക്ഷ നികുതി നിരക്കില്‍ വരുത്തിയ ഏറ്റക്കുറച്ചിലുകള്‍ ഖജനാവിന് 26,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കും. എന്നാല്‍ പരോക്ഷ നികുതി നിരക്കില്‍ വരുത്തിയ വ്യത്യാസം വഴി 46,500 കോടി രൂപ അധികവരുമാനമുണ്ടാക്കാം. രണ്ടിനങ്ങളും കൂട്ടിക്കിഴിക്കുമ്പോള്‍ മൊത്തം നികുതി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20,500 കോടി രൂപ അധികം സമാഹരിക്കാമെന്നാണ് കണക്കുകൂട്ടല്‍.
സിമന്റ്, വാഹനങ്ങള്‍, പുകയില ഉത്പന്നങ്ങള്‍, സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, ടൈലുകള്‍, കണ്ണടകള്‍, കൊതുകുവലകള്‍, ക്ലിനിക്കല്‍ ഡയപ്പറുകള്‍, നാപ്കിനുകള്‍ തുടങ്ങിയവയുടെ വില കൂടും. ഊര്‍ജക്ഷമതയുള്ള എല്‍.ഇ.ഡി. ലൈറ്റുകള്‍, തിളക്കമുള്ള തുണിത്തരങ്ങള്‍, കുടകള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വില കുറയും.
സിമന്റ് നികുതി എട്ട് ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമാക്കി വര്‍ധിപ്പിച്ചത് കെട്ടിട നിര്‍മാണ മേഖലയില്‍ ചെലവ് വര്‍ധിപ്പിക്കും. ചെറുകിട പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന വിവിധയിനം സിമന്റുകള്‍ക്ക് ടണ്ണിന് 145 രൂപയില്‍ നിന്ന് 185 രൂപയായും 250 രൂപയില്‍ നിന്ന് 315 രൂപയായും 170 രൂപയില്‍ നിന്ന് 215 രൂപയായും നികുതി കൂട്ടും. വലിയ കാറുകള്‍, വിവിധോദ്ദേശ്യ(എം.യു.വി.) വാഹനങ്ങള്‍, എസ്.യു.വി.കള്‍ എന്നിവയുടെ നികുതി 20 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി വര്‍ധിപ്പിച്ചു. വിവിധ പുകയില ഉത്പന്നങ്ങള്‍, ഹുക്ക എന്നിവയുടെ നികുതി എട്ടുമുതല്‍ പത്ത് ശതമാനം വരെ കൂട്ടി.
പത്ത് ഗ്രാം സ്വര്‍ണത്തിനുള്ള നികുതി 500 രൂപയില്‍ നിന്ന് 750 രൂപയാക്കി വര്‍ധിപ്പിച്ചു. ഒരു കിലോ വെള്ളിക്കുള്ള നികുതി ആയിരം രൂപയില്‍ നിന്ന് 1500 രൂപയാക്കി. കുടകള്‍ക്കും അതിന്റെ അസംസ്‌കൃത വസ്തുക്കള്‍ക്കുമുള്ള നികുതി നാല് ശതമാനമായി നിജപ്പെടുത്തി. കാഴ്ചക്കുറവിനല്ലാതെ ഉപയോഗിക്കുന്ന കണ്ണടകളുടെ നികുതി പത്ത് ശതമാനമായി കൂട്ടി. നേരത്തേ ഇവയ്ക്ക് നികുതിയിളവുണ്ടായിരുന്നു. എല്‍.ഇ.ഡി. ലൈറ്റുകള്‍ക്കുള്ള നികുതി എട്ട് ശതമാനത്തില്‍ നിന്ന് നാലാക്കി കുറച്ചു. കേന്ദ്ര എകൈ്‌സസ് തീരുവയില്‍ നിന്ന് 1,32,000 കോടി രൂപയും കസ്റ്റംസ് ഇനത്തില്‍ 1,15,000 കോടി രൂപയും വരുമാനമുണ്ടാക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു.

കെ.കെ. സുബൈര്‍






MathrubhumiMatrimonial