കേരളത്തിന് കയ്‌പും മധുരവും

Posted on: 24 Feb 2010

പി.എസ്. നിര്‍മല



ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റില്‍ കേരളത്തിന് എട്ട് പുതിയ തീവണ്ടികള്‍ അനുവദിച്ചു. തിരുവനന്തപുരത്ത് ഒരു ശുദ്ധജല ബോട്ടിലിങ് പ്ലാന്റും ബജറ്റ് സംസ്ഥാനത്തിന് സമ്മാനിച്ചു.
എന്നാല്‍, നിര്‍ദിഷ്ട അതിവേഗ ചരക്ക് ഇടനാഴികളില്‍ കേരളത്തിന് സ്ഥാനമില്ല. പാലക്കാട് കോച്ച് ഫാക്ടറി നടപ്പില്‍ വന്നുകൊണ്ടിരിക്കുകയാണ് എന്നാണ് റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി പറഞ്ഞത്. ഭക്ഷ്യധാന്യങ്ങളുടെ കടത്തുകൂലിയില്‍ റെയില്‍വേ പ്രഖ്യാപിച്ച കിഴിവ് കേരളത്തിന് ഗുണകരമാകും- ഒരു വാഗണ് 100 രൂപ വെച്ചാണ് കിഴിവ്.

കേരളത്തിലെ ആദ്യത്തെ നോണ്‍സ്റ്റോപ്പ് (തുരന്തോ) തീവണ്ടി ആഴ്ചയില്‍ രണ്ടുദിവസം എറണാകുളം-മുംബൈ ലൈനില്‍ തുടങ്ങും. രാജധാനിയേക്കാള്‍ വേഗമുണ്ടാകും. പക്ഷേ, ചാര്‍ജ് കുറവാകും. ഇക്കൊല്ലം പുതുതായി തുടങ്ങുന്ന ആറ് തുരന്തോകളില്‍ ഒന്നാണിത്.
ടൂറിസ്റ്റ് പ്രാധാന്യമുള്ള പ്രദേശങ്ങളെ കൂട്ടിയിണക്കിക്കൊണ്ടുള്ള 'ഭാരത് തീര്‍ഥ്' ഗണത്തില്‍പ്പെട്ട 16 പുതിയ തീവണ്ടികളില്‍ ഒന്നും കേരളത്തിനുണ്ട്.
കേരളത്തില്‍ ഇക്കൊല്ലം പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നത് എറണാകുളം-കുമ്പളം ദൂരം മാത്രമായിരിക്കും. നിലവിലുള്ള നാല് സര്‍വേകള്‍ വീണ്ടും പുതുക്കി ആസൂത്രണക്കമ്മീഷന് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടൂര്‍-കൊട്ടരക്കര വഴി ചെങ്ങന്നൂര്‍-തിരുവനന്തപുരമാണ് പുതുതായി സര്‍വേ നടത്തുന്ന ലൈന്‍.

എറണാകുളം ഇനി ലോക നിലവാരത്തിലുള്ള റെയില്‍വേ സ്റ്റേഷനാക്കി മാറ്റും. റെയില്‍വേ ഭൂമിയില്‍ വാണിജ്യ സംരംഭങ്ങള്‍ തുടങ്ങാനുള്ള പദ്ധതിപ്രകാരം കാസര്‍കോടും മാവേലിക്കരയും വിവിധോദ്ദേശ്യ കോംപ്ലക്‌സുകള്‍ വരും. കേരളത്തിലെ പതിനൊന്ന് സ്റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനുകളായും പ്രഖ്യാപിച്ചിട്ടുണ്ട്. മംഗലാപുരം- കൊച്ചുവേളി എക്‌സ്​പ്രസ് എല്ലാ ദിവസവുമാക്കി മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം-എറണാകുളം ഇന്റര്‍സിറ്റി ഗുരുവായൂരിലേക്കും കൊച്ചുവേളി-യശ്വന്ത്പുര്‍ തീവണ്ടി ഹുബ്ലിയിലേക്കും മംഗലാപുരം-കണ്ണൂര്‍ കോഴിക്കോട്ടേക്കും നീട്ടി.

സ്വകാര്യ-പൊതു പങ്കാളിത്തത്തോടെയാണ് പദ്ധതികള്‍ റെയില്‍വേ നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് മന്ത്രി മമത വ്യക്തമാക്കി. തുറമുഖങ്ങളും റെയില്‍വേയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതി ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇതിനായി കേരളത്തിലെ അഴീക്കല്‍, ബേപ്പൂര്‍, തലശ്ശേരി എന്നീ തുറമുഖങ്ങളെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


പുതിയ തീവണ്ടികള്‍


Qഭാരത്തീര്‍ഥ്: ഭോപ്പാല്‍-തിരുപ്പതി-കാഞ്ചീപുരം-രാമേശ്വരം-മധുര- കന്യാകുമാരി-തിരുവനന്തപുരം-കൊച്ചി-ഭോപ്പാല്‍.
Qതുരന്തോ: മുംബൈ-എറണാകുളം (ആഴ്ചയില്‍ രണ്ട്)
Qകോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (ആഴ്ചയില്‍ അഞ്ച്)
Qപുണെ-എറണാകുളം സൂപ്പര്‍ഫാസ്റ്റ് (പനവേല്‍വഴി: ആഴ്ചയില്‍ രണ്ട്)
Qനിലമ്പൂര്‍ റോഡ്-ഷൊര്‍ണൂര്‍ പാസഞ്ചര്‍.
Qകോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍
Qഎറണാകുളം-കൊല്ലം പാസഞ്ചര്‍ (മെമു)
Qമംഗലാപുരം-തിരുച്ചിറപ്പള്ളി പ്രതിവാര തീവണ്ടി

സര്‍വേ പുതുക്കുന്ന ലൈനുകള്‍


Qമധുര-കോട്ടയം
Qഡിണ്ടിഗല്‍-കുമളി
Qഎരുമേലി-പുനലൂര്‍-തിരുവനന്തപുരം
Qതലശ്ശേരി-മൈസൂര്‍

പുതിയ സര്‍വേ


Qഅടൂര്‍-കൊട്ടാരക്കര വഴി ചെങ്ങന്നൂര്‍-തിരുവനന്തപുരം.
Qകോഴിക്കോട്-അങ്ങാടിപ്പുറം-മലപ്പുറം പുതിയ പാതയ്ക്ക് സാധ്യതാ സര്‍വേ

'ആദര്‍ശ്' സ്റ്റേഷനുകള്‍


ആലപ്പുഴ, അമ്പലപ്പുഴ, ചങ്ങനാശ്ശേരി, ചേര്‍ത്തല, ധനുവെച്ചപുരം, കരുവാറ്റ, കായംകുളം, മാവേലിക്കര, കൊച്ചുവേളി, ഓച്ചിറ, വയലാര്‍.






MathrubhumiMatrimonial