SCIENCE CONGRESS

രോഗിയെ കേന്ദ്രമാക്കുന്ന ഡക്കോട്ട

Posted on: 05 Jan 2010


തിരുവനന്തപുരം: ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള കലാലയമാണ് അമേരിക്കയിലെ നോര്‍ത്ത് ഡക്കോട്ട സര്‍വകലാശാല. കാര്‍ഷിക ഗവേഷണത്തിനായി തുടങ്ങിയ ഈ സ്ഥാപനം വൈദ്യശാസ്ത്ര പഠനത്തില്‍ ധാര്‍മികതയ്ക്കുവേണ്ടി നിലകൊള്ളുന്ന ശ്രേഷ്ഠമായ കലാലയമായി അറിയപ്പെടുന്നതിനുപിന്നില്‍ ധീരമായ പരീക്ഷണങ്ങളുണ്ട്. ദേശീയ സയന്‍സ് കോണ്‍ഗ്രസ്സില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തെക്കുറിച്ച് നടന്ന പ്ലീനറി സമ്മേളനത്തില്‍ കന്‍സസ് സര്‍വകലാശാല ഡീന്‍ ഡോ.ഡേവിഡ് വില്‍സനാണ് ഡക്കോട്ടയിലെ പരീക്ഷണങ്ങളെക്കുറിച്ച് അറിയിച്ചത്.

രോഗിയെ കേന്ദ്രീകരിച്ചുള്ള മെഡിക്കല്‍ വിദ്യാഭ്യാസമാണ് ഡക്കോട്ട സര്‍വകലാശാലയില്‍. ക്ലിനിക്കല്‍ വിഷയങ്ങള്‍ക്കൊപ്പം അടിസ്ഥാന ശാസ്ത്രവിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കി മെഡിക്കല്‍ പഠനം നടത്തുന്ന അപൂര്‍വ സ്ഥാപനങ്ങളില്‍ ഒന്നാണിത്. ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകനുണ്ടാകും. എല്ലാദിവസവും ഉച്ചയ്ക്കുശേഷം ഓരോരുത്തരുടെയും രോഗനിര്‍ണയ രീതികള്‍ ചര്‍ച്ചചെയ്യും. എല്ലാ വെള്ളിയാഴ്ചയും ഡോക്ടറും രോഗികളും അധ്യാപകരും അടങ്ങുന്ന ചര്‍ച്ചാവേദികള്‍ ഉണ്ടാകും. രോഗികേന്ദ്രീകൃതമായ മെഡിക്കല്‍ വിദ്യാഭ്യാസമാണ് കാലഘട്ടത്തിനാവശ്യമെന്ന്, ഡക്കോട്ട സര്‍വകലാശാലയില്‍ നിന്ന് പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ധാര്‍മിക നിലവാരം ചൂണ്ടിക്കാട്ടി ഡോ.ഡേവിഡ് വില്‍സണ്‍ പറയുന്നു. പ്രശസ്തന്യൂറോ സര്‍ജന്‍ ഡോ. ഇര്‍വിങ് സൂക്കര്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. ഗാരി സീക്ക്, ഡോ. കൃഷ്ണ അഗര്‍വാള്‍, ഡോ. ഹരീഷ് പന്ത് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.




MathrubhumiMatrimonial