goodnews head

വഴിയാത്രക്കാര്‍ക്ക് കുടിവെള്ളമൊരുക്കി സുബൈര്‍

Posted on: 27 Mar 2008


നാദാപുരം: വീട് നിര്‍മാണത്തിന് മുമ്പെ സുബൈറിന്റെ മനസ്സിലുദിച്ച ആശയമായിരുന്നു വഴിയാത്രക്കാര്‍ക്കും കുട്ടികള്‍ക്കും സൗകര്യമായി വെള്ളം കുടിക്കാനൊരിടം. സ്വന്തം ചെലവില്‍ വീടിന്റെ മതിലില്‍ ഒരുവശത്ത് സൗകര്യമൊരുക്കിയാണ് വാണിമേല്‍ ചാത്തോത്ത് സുബൈര്‍ ഈ ആശയം പ്രാവര്‍ത്തികമാക്കിയത്. വഴിയാത്രക്കാര്‍ക്ക്, ദാഹമകറ്റാന്‍ ടാപ്പ് തുറന്നാല്‍ കുടിവെള്ളം ലഭിക്കും. അടുത്തുതന്നെ ഗ്ലാസുകളുമുണ്ട്.

വിലയ്ക്കുവാങ്ങിയ പറമ്പില്‍ നീരുറവ നന്നായി കണ്ടതോടെയാണ് അത് പൊതുജനങ്ങള്‍ക്ക് കൂടി ഉപകാരമാകട്ടെ എന്ന് സുബൈറിന് തോന്നിയത്. ഗൃഹപ്രവേശനത്തിന്റെ രണ്ടാഴ്ച മുമ്പ് വീടിന്റെ മതില്‍നിര്‍മാണം ആരംഭിച്ചതോടെ കുടിവെള്ളം നല്‍കാനുള്ള പദ്ധതിയും തയ്യാറാക്കി.

കിണറില്‍ നിന്ന് മോട്ടോര്‍ വഴി നേരിട്ട് കുടിവെള്ളമെത്തിക്കുകയാണ്. ടാപ്പ് സംരക്ഷിക്കുന്നതിന് വലിയ ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. തുടക്കത്തില്‍ സ്ലാബിടാത്തത് മൂലം വഴിയാത്രക്കാര്‍ക്ക് വെള്ളം എടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഓവുചാലിന് സ്ലാബും ഇട്ടു. ആറ് ജോലിക്കാരെ വെച്ചാണ് പണി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞാഴ്ചയായിരുന്നു സുബൈറിന്റെ ഗൃഹപ്രവേശനമെങ്കിലും അതിന് മുമ്പെ കുടിവെള്ള വിതരണം തുടങ്ങിയിരുന്നു. ധാരാളം പേര്‍ ഇപ്പോള്‍ ഈ ടാപ്പിനെ ആശ്രയിക്കുന്നുണ്ട്. പരേതനായ നെല്ലിക്കുന്നുമ്മല്‍ സൂപ്പിഹാജിയുടെയും ആയിശയുടെയും മകനാണ് സുബൈര്‍. കാര്‍ഷികവൃത്തിയില്‍ ഏറെ തത്പരനാണ് സാഹിദയാണ് ഭാര്യ.

 

 




MathrubhumiMatrimonial