goodnews head

സത്യസന്ധതാ പാഠവുമായി ജനാര്‍ദ്ദനന്‍ മാഷിന്റെ ആളില്ലാക്കടയ്ക്ക് 17 വയസ്‌

Posted on: 28 Oct 2007


പിലാത്തറ: ഡി.പി.ഇ.പി യും വിദ്യാഭ്യാസ പരിഷ്‌കരണവുമൊക്കെ വരുന്നതിനു മുമ്പ് സത്യസന്ധത പഠിപ്പിക്കാന്‍ ജനാര്‍ദ്ദനന്‍ മാഷ് നടത്തിയ ആളില്ലാക്കടയ്ക്ക് 17 വയസ്. എടനാട് ഈസ്റ്റ് എല്‍.പി.സ് കൂള്‍ മാനേജരും സ്‌കൗട്ട് അസിസ്റ്റന്റ് ലീഡര്‍ ട്രെയിനിയുമായ പി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ 1990 ല്‍ തുടങ്ങിയ ആളില്ലാക്കടയാണ് ഇപ്പോഴും സക്രിയമാകുന്നത്.
സ്‌കൂള്‍ വരാന്തയിലിട്ട ഡസ്‌കില്‍ തുണിവിരിച്ച് നോട്ട്ബുക്ക്, കോപ്പിബുക്ക്, ചായപ്പെന്‍സില്‍, സ് കീയില്‍, പേന,കടലാസ് പെന്‍സില്‍, കട്ടര്‍, റബ്ബര്‍ തുടങ്ങിയവ വൃത്തിയായി അടുക്കിവച്ചതാണ് കട. ഇവിടെ വില്‍പ്പനക്കാരില്ല. ഭിത്തിയില്‍ വിലവിവരപ്പട്ടിക തൂക്കിയിട്ടുണ്ട്. സമീപത്ത് ലഡ്ജര്‍ ബുക്കും പണമിടാനുള്ള തുറന്ന പെട്ടിയും. സാധനം ആവശ്യമുള്ളവര്‍ ബുക്കില്‍ പേരും വാങ്ങുന്ന സാധനത്തിന്റെ വിലയും രേഖപ്പെടുത്തി തുക പെട്ടിയിലിടണം, ബാക്കി അവിടെനിന്നെടുക്കാം.
മികച്ച സ്‌കൗട്ടിനുള്ള അവാര്‍ഡ് ജേതാവും പരിസ്ഥിതി മാസികയായാ 'സൂചിമുഖി'യുടെ പത്രാധിപരും ഗാന്ധിയനുമൊക്കെയായ ജനാര്‍ദ്ദനന്‍ മാസ്റ്ററുടെ ആശയവും ലക്ഷ്യവും പിഴച്ചില്ലെന്ന് അറിയുന്നത് ഇതുവരെ ഒരു സാധനവും പണവും കുട്ടികള്‍ മോഷ് ടിച്ചിട്ടില്ലെന്ന് അറിയുമ്പോഴാണ്. സ്‌കൂളിലെ അധ്യാപകര്‍ക്കാണ് ഇപ്പോള്‍ കടയുടെ മേല്‍നോട്ടം. വളപട്ടണം ആര്‍.കെ.യു.പി. സ്‌കൂളില്‍ അധ്യാപകനായിരുന്ന ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ സാമൂഹിക പ്രവര്‍ത്തനത്തിലൂടെയും സ്‌കൗട്ട് പ്രവര്‍ത്തനത്തിലൂടെയും കുട്ടികളുടെയും നാട്ടുകാരുടെയും പ്രിയങ്കരനായിരുന്നു. അവിടെനിന്ന് വിരമിച്ചശേഷവും പയ്യന്നൂരിലെ വീടിനടുത്തുള്ള എടനാട് സ്‌കൂളില്‍ അദ്ദേഹം ഏറെക്കാലം വിദ്യാര്‍ത്ഥികളുടെ മാതൃകാധ്യാപകനായി. അപ്പോഴാണ് ആളില്ലാക്കട തുടങ്ങുന്നത്. ശാരീരീകാസ്വാസ്ഥ്യംമൂലം ഇപ്പോള്‍ പഠിപ്പിക്കാന്‍ വയ്യെങ്കിലും മാഷിലെ അധ്യാപകന്‍ ഉണര്‍ന്നിരിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് ജില്ലാ ഗാന്ധി ശദാബ്ദി സ്മാരക പുരസ്‌കാരം മാഷിന് ലഭിച്ചിരുന്നു.
എടനാട് സ്‌കൂള്‍ വരാന്തയില്‍ ഒന്നര പതിറ്റാണ്ട് മുമ്പ് രൂപംകൊണ്ട ആശയം കഴിഞ്ഞവര്‍ഷം സംസ്ഥാന തലത്തില്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും നാമമാത്രമായ നിലയിലായിരുന്നു നടപ്പിലായത്.

 

 




MathrubhumiMatrimonial