Crime News

ലോറിഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ റിമാന്‍ഡ്‌ചെയ്തു

Posted on: 16 Sep 2015


കൊണ്ടോട്ടി: ലോറിഡ്രെവര്‍ ചങ്ങനാശ്ശേരി സ്വദേശി സിജി തോമസിനെ(48) കൊലപ്പെടുത്തി കൊക്കയിലെറിഞ്ഞ കേസിലെ മുഖ്യപ്രതിയെ കോടതി റിമാന്‍ഡ്‌ചെയ്തു. ചക്കിട്ടപ്പാറ മറുമണ്ണ് വരയനാടുവീട്ടില്‍ ജെറിന്‍ മാത്യു(ജോബി-34)വിനെയാണ് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ്‌ചെയ്തത്.

കേസിലെ കൂട്ടുപ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലപ്പെട്ട സിജി തോമസിന്റെ മൊബൈല്‍ഫോണ്‍ പ്രതികള്‍ നശിപ്പിച്ചതായി കണ്ടെത്തി. എന്നാല്‍ വസ്ത്രങ്ങളും മറ്റും കണ്ടെത്താനുണ്ട്. തെളിവെടുപ്പിനായി ഇയാളെ ഉടന്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

സിജിയുടെ ലോറി കവര്‍ന്ന് അടവുതെറ്റിയ ലോറി സംരക്ഷിക്കാനാണ് ജെറിന്‍ സുഹൃത്തിനെ കൂട്ടി കൊലപാതകം നടത്തിയത്. പതിമൂന്നുതവണ അടവുതെറ്റിയ ജെറിന്‍ മാത്യുവിന്റെ ലോറി പൊളിക്കാനായി ഏല്പിച്ചവര്‍ക്കുമുന്നില്‍ കൊല്ലപ്പെട്ട സിജി തോമസിന്റെ ലോറി രൂപംമാറ്റി എത്തിക്കാനായിരുന്നു പദ്ധതി. ഇതിനായി ജെറിന്‍ മാത്യു സ്വന്തം ലോറി പൊളിക്കാന്‍ കേരളത്തിനുപുറത്തുള്ളവരുമായി കരാറില്‍ ഏര്‍പ്പെട്ടു. ഇതുവഴി ലഭിക്കുന്ന പണംകൊണ്ട് തവണയടച്ച് ബാധ്യത തീര്‍ത്തശേഷം സ്വന്തം ലോറി വില്‍ക്കാമെന്നും ഇയാള്‍ കണക്കുകൂട്ടി.

സിജി തോമസിനെ കൊലപ്പെടുത്തിയശേഷം തട്ടിയെടുത്ത ലോറി നമ്പര്‍പ്ലേറ്റ് ചുരണ്ടി കക്കാടംപൊയില്‍ കരിമ്പ് ജങ്ഷനു സമീപമെത്തിച്ചു. വാഹനം പൊളിക്കാനെത്താമെന്നേറ്റവര്‍ സമയത്തിന് എത്താതിരുന്നതോടെ ലോറി ഇവിടെനിന്ന് മാറ്റാന്‍ കഴിഞ്ഞില്ല. ഉടമസ്ഥനില്ലാതെ കിടക്കുന്ന ലോറിയെക്കുറിച്ച് നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു. ഇതോടെ ഇവരുടെ തന്ത്രം പാളി.

സിജി തോമസിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ കഴിഞ്ഞ ശനിയാഴ്ച കൊണ്ടോട്ടി പോലീസില്‍ പരാതിനല്‍കിയിരുന്നു. സിജിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുനടത്തിയ പരിശോധനയിലാണ് ജെറിന്‍ മാത്യുവിനെ പിടികൂടാനായത്. അതിനിടെ പങ്കാളി രക്ഷപ്പെട്ടു.
കോഴിക്കോട് മെഡിക്കല്‍കോളേജില്‍നിന്ന് പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ നാട്ടിലേക്കു കൊണ്ടുപോയി.

 

 




MathrubhumiMatrimonial