Crime News

ഹനീഫ വധം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആര്‍!.; ഒരാള്‍കൂടി പിടിയില്‍.

Posted on: 12 Aug 2015


ചാവക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയുടെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കാണെന്നും ഇത് രാഷ്ട്രീയ കൊലപാതകമാണെന്നുമുള്ള ദൃക്‌സാക്ഷിമൊഴി പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തി. കേസിലെ ഒരു പ്രതികൂടി ചൊവ്വാഴ്ച പിടിയിലായി. തിങ്കളാഴ്ച അറസ്റ്റ് ചെയ്ത പുതുവീട്ടില്‍ ഷംസീറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ദൃക്‌സാക്ഷിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഫൈസലിന്റെ മൊഴി പ്രകാരമാണ് എഫ്.ഐ.ആര്‍. തയ്യാറാക്കിയത്. ഹനീഫയെ കുത്തിയത് തിരുവത്ര പുത്തന്‍കടപ്പുറം കേണ്ണങ്കര ഷെമീറാണെന്നും മൊഴിയുണ്ട്.

ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാല്‍, രാഷ്ട്രീയ കൊലപാതകമാണെന്ന അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഗ്രൂപ്പുവഴക്ക് ഉണ്ടാകാറുണ്ടെന്നും അത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നുമാണ് ഫൈസല്‍ മൊഴി നല്‍കിയിരിക്കുന്നത്. കൊലപ്പെടുത്തിയത് താനാണെന്ന് അറസ്റ്റിലായ ഷെമീര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കൊലപാതകശേഷം പ്രതികളെ സഹായിച്ചവരില്‍ ഒരാളാണ് ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്. കേസിലെ മുഖ്യപ്രതി പുത്തന്‍ കടപ്പുറം കണ്ണന്‍കേരന്‍ ഷെമീറിനെ തിങ്കളാഴ്ച കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇതോടെ കേസിലെ രണ്ട് പ്രതികള്‍ അറസ്റ്റിലാവുകയും ഒരു പ്രതികൂടി കസ്റ്റഡിയിലാവുകയും ചെയ്തു. ഷാഫി, അന്‍സാര്‍, സച്ചിന്‍, അഫ്‌സല്‍, ഫസലു, തുടങ്ങി എട്ട് പ്രതികളെക്കൂടി പിടികൂടാനുണ്ട്.

 

 




MathrubhumiMatrimonial