Crime News

വധക്കേസ് പ്രതി വിചാരണത്തടവിനിടെ മരിച്ചു

Posted on: 02 Aug 2015


തൃശ്ശൂര്‍: വിയ്യൂര്‍ ജയിലില്‍ വിചാരണത്തടവില്‍ കഴിയുന്ന വെള്ളിക്കുളങ്ങര റോസിലി വധക്കേസിലെ പ്രതി മരിച്ചു. വെള്ളിക്കുളങ്ങര സ്വദേശി മലയന്‍ വീട്ടില്‍ സതീഷ് (36) ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു മരണം.

കടുത്ത നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ശനിയാഴ്ച ഒരുമണിയോടെയാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്. 2.30ന് മരിക്കുകയും ചെയ്തു.വെള്ളിക്കുളങ്ങര രണ്ടുകൈയ്യിലെ റോസിലിയെ വധിച്ച കേസിലെ ഒന്നാംപ്രതിയാണ് സതീഷ്. 2003 ജനവരി നാലിനാണ് റോസിലിയുടെ മൃതദേഹം രണ്ടുകൈ വനത്തിലെ മരുതുകുഴി തേക്കുതോട്ടത്തില്‍ കണ്ടത്. പശുവിനെ തീറ്റാന്‍ പോയ റോസിലി പശുവിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി മരിെച്ചന്നായിരുന്നു കേസ് അന്വേഷിച്ച ലോക്കല്‍ പൊലീസ് കണ്ടെത്തിയത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവില്‍ 2013 ജനവരി 30നാണ് സതീഷിനെ അറസ്റ്റ് ചെയ്യുന്നത്.

ഭര്‍ത്താവ് ഫ്രാന്‍സിസ് ഹൈക്കോടതിയില്‍ റിട്ട് നല്‍കുകയും ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് നാട്ടുകാര്‍ രംഗത്തെത്തുകയും ചെയ്തതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. ക്രൈംബ്രാഞ്ച് എറണാകുളം യൂണിറ്റിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ റോസിലിയുടേത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

പശുവിനെ തീറ്റുകയായിരുന്ന റോസിലിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. എതിര്‍ത്ത് ബഹളംവെച്ച റോസിലിയെ പശുവിന്റെ കയര്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു.
കേസിലെ രണ്ടാംപ്രതി അയ്യപ്പനെ 2008 മാര്‍ച്ചില്‍ പിള്ളപ്പാറ കാടിനുള്ളിലെ തോടരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.



 

 




MathrubhumiMatrimonial