Crime News

കുട്ടിക്കടത്ത്: സി.ബി.ഐ. അന്വേഷണം തുടങ്ങി, ക്രൈംബ്രാഞ്ച് കേസ് രേഖകള്‍ കൈമാറി

Posted on: 01 Aug 2015


പാലക്കാട്: സംസ്ഥാനത്തേക്കുള്ള കുട്ടിക്കടത്തുകേസില്‍ സി.ബി.ഐ. അന്വേഷണം തുടങ്ങി. പ്രാരംഭനടപടികളുടെ ഭാഗമായി ക്രൈംബ്രാഞ്ചില്‍നിന്ന് ഉദ്യോഗസ്ഥര്‍ കേസ് രേഖകള്‍ ഏറ്റുവാങ്ങി. സി.ബി.ഐ.യുടെ ഡല്‍ഹി ആസ്ഥാനത്തെ ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ് സെല്ലാണ് കേസന്വേഷിക്കുന്നത്.
2014 മെയ് 24, 25 തീയതികളില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ രണ്ട് കേസുകളുടെ രേഖകളാണ് ക്രൈംബ്രാഞ്ച് കൈമാറിയത്.
കേസുകളുടെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സി.കെ. രാമചന്ദ്രന്‍ സി.ബി.ഐക്ക് കൈമാറി. ഡല്‍ഹി യൂണിറ്റിനെ പ്രതിനിധാനംചെയ്ത് സി.ബി.ഐ. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് കെ. പാണ്ഡെ, ഹെഡ് കോണ്‍സ്റ്റബിള്‍ വിനോദ് എന്നിവരാണ് കേസ്ഡയറി വാങ്ങുന്നതിനായി പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. സി.ബി.ഐ. ഓഫീസര്‍ രഞ്ജിത്ത് പാണ്ഡെയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെയാണ് ഡല്‍ഹിയില്‍നിന്നുള്ള സംഘം നഗരത്തിലെത്തിയത്. പാലക്കാട് റെയില്‍വേ പോലീസ് രജിസ്റ്റര്‍ചെയ്ത രണ്ട് കേസുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ കുട്ടിക്കടത്തുസംഭവങ്ങളും സി.ബി.ഐ. അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവ്.
കേസ്ഡയറി പരിശോധിച്ച് ആവശ്യമെങ്കില്‍ സി.ബി.ഐ. പുതിയ എഫ്‌.െഎ.ആര്‍. രജിസ്റ്റര്‍ ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സി.കെ. രാമചന്ദ്രന്‍ പറഞ്ഞു. കേരളത്തിനുപുറമേ, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. അറസ്റ്റിനുശേഷം ജാമ്യത്തിലുള്ള ഇതരസംസ്ഥാനക്കാരടക്കമുള്ള പ്രതികളില്‍നിന്ന് സംഘം വിശദമൊഴി രേഖപ്പെടുത്തും. പ്രാഥമികനടപടികള്‍ പൂര്‍ത്തീകരിച്ച് വെള്ളിയാഴ്ചരാത്രി മടങ്ങുന്ന ഉദ്യോഗസ്ഥര്‍ അടുത്തമാസം വീണ്ടും കേരളത്തിലെത്തും.
കേസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സംഘം സന്ദര്‍ശിക്കും. ജൂലായ് ആറിനാണ് കുട്ടിക്കടത്തുകേസ് സി.ബി.ഐ.ക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

 

 




MathrubhumiMatrimonial