Crime News

നടുറോഡില്‍ മാധ്യമപ്രവര്‍ത്തകനു നേരെ എസ്.ഐ സിബ്ബഴിച്ചു

Posted on: 22 Jul 2015




കോല്ലം: പുനലൂരില്‍ പോലീസിനെതിരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എസ് ഐ കള്ളക്കെസെടുക്കുകയും
സ്റ്റേഷനില്‍ തടഞ്ഞു വയ്ക്കുകയും ചെയ്തുവെന്ന് ആരോപണം. പോലീസിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന് കാണേണ്ടിവന്നത് എസ്.ഐ തന്റെ പാന്‍സിന്റെ സിബ്ബ് അഴിച്ചുകാണിക്കുന്ന ചേഷ്ടയാണ്.

പുനലൂരില്‍ എസ് ഐയും, ജൂനിയര്‍ എസ് ഐയും അടക്കമുള്ള പോലീസുകാര്‍ എതിരായ വാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ കള്ള കേസില്‍ കൂടുക്കി പീഡിപ്പിക്കുന്നതായാണ് പരാതി. കഴിഞ്ഞ ദിവസം പുനലൂരിലുണ്ടായ വാഹന അപകടത്തെ തുടര്‍ന്ന് ബിജുവെന്ന വ്യക്തിയെ എസ് ഐ ശിവപ്രസാദും, ജൂനിയര്‍ എസ് ഐ വിമോദും ചേര്‍ന്ന് മര്‍ദ്ദിക്കുകയും, ഉടുതുണി അഴിച്ച് അപമാനിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ മുഹമ്മദ് റാഫിയാണ് പരാതിക്കാരന്‍.

സംഭവം ക്യാമയില്‍ പകര്‍ത്തിയത് കണ്ട ജൂനിയര്‍ എസ്‌ഐ വിനോദ് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ജൂലൈ 11ന് പുനലൂര്‍ പ്രൈവറ്റ് സ്റ്റാന്ഡില്‍ വച്ച് റാഫിയെ കസ്റ്റഡിയിലെടുക്കുകയും, പകര്‍ത്തിയ ദൃശ്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് വഴങ്ങാത്തതിനാല്‍ തനിക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കള്ളക്കേസെടുത്തുവെന്നും പരാതിപ്പെടുന്നു.

സമാനമായ വാര്‍ത്തയെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുന്‍പ് പുനലൂര്‍ എസ് ഐക്കും, ജൂനിയര്‍ എസ്‌ഐക്കുമെതിരെ നടപടിയുണ്ടായിരുന്നു. ഇത് ഭയന്ന് മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടല്‍ തുടരുകയാണെന്ന പരാതി ശക്തമാണ്.

 

 




MathrubhumiMatrimonial