goodnews head

വിയന്നയില്‍നിന്ന് പെരുന്നാള്‍ സമ്മാനം; സുലൈഖയ്ക്ക് വീട് കൈമാറി

Posted on: 20 Jul 2015




കരുവാരകുണ്ട്:
റംസാന്റെ അര്‍ത്ഥഭേദങ്ങളില്‍ കാരുണ്യവും ഉള്‍പ്പെടുന്നുവെന്ന് സുലൈഖ അറിഞ്ഞു. പെരുന്നാള്‍ ദിനത്തിലെ കനത്ത മഴ വകവെയ്ക്കാതെ എത്തിയ നല്ല മനസ്സുകള്‍ക്കുമുന്നില്‍വെച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദില്‍നിന്ന് സുലൈഖ സ്വപ്‌നവീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. സ്വന്തമായി വീടില്ലാത്ത ഇവരുടെ വാര്‍ത്ത 'മാതൃഭൂമി' രണ്ടുമാസം മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു.

കുട്ടത്തിയിലെ കിഴക്കുംപറമ്പില്‍ സുലൈഖയും മകള്‍ ഷംനാ ഷെറിനും വര്‍ഷങ്ങളായി പ്ലൂസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കൂരയിലായിരുന്നു താമസം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച സുലൈഖ തൊഴിലുറപ്പുജോലി ചെയ്താണ് ജീവിച്ചുപോരുന്നത്. വീടിനായി നിരവധി അപേക്ഷകള്‍ നല്‍കിയെങ്കിലും അവഗണിക്കപ്പെട്ടു. കാറ്റിലും മഴയിലും അയല്‍വീടുകളില്‍ അഭയം തേടിയായിരുന്നു ഇവരുടെ ഉറക്കം.

സുലൈഖയുടെ ദുരിതത്തെക്കുറിച്ച് മാതൃഭൂമിയില്‍ വന്ന വാര്‍ത്ത കണ്ട് സമഗ്ര സാംസ്‌കാരികവേദി ഇവരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങി. തുടര്‍ന്ന് വിയന്നയിലെ വ്യാപാരി പ്രിന്‍സ് പള്ളിക്കുന്നേല്‍ സുലൈഖക്ക് വീട് നിര്‍മിച്ചുനല്‍കുകയായിരുന്നു. അഞ്ചുലക്ഷം രൂപ ചെലവില്‍ രണ്ടുമാസം കൊണ്ടാണ് വീടിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. വീട്ടിലേക്ക് വൈദ്യുതിയും ലഭിച്ചു.



20 വര്‍ഷമായി ഓസ്ട്രിയയിലെ വിയന്നയില്‍ ബിസിനസ് നടത്തുന്ന പ്രിന്‍സ്, പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ഡയറക്ടര്‍ കൂടിയാണ്. പ്രോസി ഗ്ലോബല്‍ ചാരിറ്റിയുടെ സ്ഥാപകന്‍ കൂടിയായ പ്രിന്‍സ് ഈ വര്‍ഷം ഈ മേഖലയില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ വീടാണിത്. ചടങ്ങില്‍ നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ഡി.ടി.പി.സി. സെക്രട്ടറി വി. ഉമ്മര്‍കോയ, പ്രിന്‍സ് പള്ളിക്കുന്നേല്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പൊറ്റയില്‍ ആയിഷ, ബ്ലോക്ക് അംഗം മാത്യു സെബാസ്റ്റ്യന്‍, ഒ.പി. ഇസ്മായില്‍, റഷീദ് കുട്ടത്തി, പി.കെ. കരീം, രാജീവ് കല്‍ക്കുണ്ട് എന്നിവര്‍ പ്രസംഗിച്ചു.

 

 




MathrubhumiMatrimonial