Crime News

മനോജ് വധം: പി.ജയരാജനെ പ്രതിയാക്കിയിട്ടില്ലെന്ന് സി.ബി.ഐ.

Posted on: 17 Jul 2015


തലശ്ശേരി: ആര്‍.എസ്.എസ്. നേതാവ് കിഴക്കെ കതിരൂരിലെ എളന്തോടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പ്രതിയാക്കിയിട്ടില്ലെന്ന് സി.ബി.ഐ. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ ജയരാജന്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദത്തിനിടെ സി.ബി.ഐ. പ്രോസിക്യൂട്ടര്‍ എസ്.കൃഷ്ണകുമാര്‍ ജഡ്ജി ആര്‍.നാരായണ പിഷാരടി മുമ്പാകെയാണ് ഇക്കാര്യം അറിയിച്ചത്.

കേസില്‍ 19 പേരെ പ്രതിചേര്‍ത്ത് കോടതിയില്‍ കുറ്റപത്രം നല്കി. അതിനുശേഷം അഞ്ചുപേരെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തി. അതില്‍ നാലുപേരെ അറസ്റ്റുചെയ്തതായി സി.ബി.ഐ. കോടതിയെ അറിയിച്ചു. ജൂലായ് ഒമ്പതിനാണ് അഞ്ചുപേരുടെ പ്രതിപ്പട്ടിക നല്കിയത്. അതില്‍ പി.ജയരാജന്റെ പേരില്ല.

കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മിനെ ഇല്ലാതാക്കുമെന്ന് സി.ബി.ഐ. ഉദ്യോഗസ്ഥനായ സലീം സായിബ് പറഞ്ഞെന്ന ആരോപണം ശരിയല്ലെന്ന് സി.ബി.ഐ. അഭിപ്രായപ്പെട്ടു. സലീം സായിബ് ഇന്‍സ്‌പെക്ടര്‍ മാത്രമാണ്. എന്നാല്‍, സി.ബി.ഐ. വലിയൊരു അന്വേഷണസംവിധാനമാണ്.

കേസില്‍ പതിനൊന്നാം പ്രതിയായ കൃഷ്ണനോട് സി.പി.എമ്മിനെ ഇല്ലാതാക്കുമെന്ന് സലീം സായിബ് പറഞ്ഞതായി ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു.
ബി.ജെ.പി. നേതൃത്വത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് രാഷ്ട്രീയപ്രേരിതമായ നീക്കമാണ് സി.ബി.ഐ. നടത്തുന്നതെന്ന് ജയരാജന്റെ അഭിഭാഷകന്‍ കെ.വിശ്വന്‍ അഭിപ്രായപ്പെട്ടു.

കേസില്‍ ജയരാജന്‍ പ്രതിയല്ലെങ്കില്‍ ആകാര്യം രേഖാമൂലം അറിയിക്കണം. ജൂണ്‍ രണ്ടിനുശേഷമുള്ള സി.ബി.ഐ.യുടെ നീക്കമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കാനിടയാക്കിയത്.
ഫസല്‍ വധക്കേസില്‍ നിരപരാധികളായ സി.പി.എം. നേതാക്കളെ സലീം സായിബിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളാക്കിയതായി വിശ്വന്‍ പറഞ്ഞു.

കുറ്റപത്രത്തിലോ സി.ബി.ഐ. റിപ്പോര്‍ട്ടിലോ ജയരാജനെക്കുറിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ കോടതിക്കുമുമ്പിലുള്ള തെളിവ് മുന്‍നിര്‍ത്തി ജയരാജന് മുന്‍കൂര്‍ജാമ്യം നല്കണമെന്ന് വിശ്വന്‍ വാദിച്ചു. മുന്‍കൂര്‍ജാമ്യം അനുവദിച്ചാലും യു.എ.പി.എ. വകുപ്പുപ്രകാരം പ്രതിയാക്കി അറസ്റ്റ്‌ചെയ്താല്‍ മുന്‍കൂര്‍ ജാമ്യം കെണ്ടെന്താണ് കാര്യമെന്ന് വാദത്തിനിടെ ജഡ്ജി ചോദിച്ചു. കേസ് തുടര്‍വാദത്തിനായി 22-ലേക്ക് മാറ്റി.
സി.പി.എം. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ.മധുസൂദന്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ 20-ന് പരിഗണിക്കും.

 

 




MathrubhumiMatrimonial