Crime News

ഭിക്ഷാടനത്തിന് കുട്ടികള്‍; അഞ്ചുപേരെ മോചിപ്പിച്ചു

Posted on: 16 Jul 2015


കോട്ടയ്ക്കല്‍: ആന്ധ്രാപ്രദേശില്‍നിന്ന് ഭിക്ഷാടനത്തിന് കോട്ടയ്ക്കലില്‍ എത്തിച്ച നാലുപെണ്‍കുട്ടികളെയും മുണ്ടുപറമ്പില്‍ ഒരാണ്‍കുട്ടിയെയും മോചിപ്പിച്ചു.
കോട്ടയ്ക്കല്‍ പുതുപ്പറമ്പിലെ ചുടലപ്പാറയിലുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ ബുധനാഴ്ച പോലീസും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും നടത്തിയ പരിശോധനയിലാണ് നാലുകുട്ടികളെ മോചിപ്പിച്ചത്. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാറിന്റെ 'ഓപ്പറേഷന്‍ മുസ്‌കാന്റെ' ഭാഗമായിരുന്നു പരിശോധന. 24 കുട്ടികളെ പിടികൂടിയെങ്കിലും സ്ഥിരമായി ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന രക്ഷിതാക്കളില്ലാത്ത നാലുപേരെയാണ് ഏറ്റെടുത്തത്. ഇവരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിലേക്കു മാറ്റി. ആറിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ളവരാണിവര്‍. ബാക്കിയുള്ളവരെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. പെണ്‍കുട്ടികളാണേറെയും.
മുണ്ടുപറന്പ് ഗവ. കോളേജിനു സമീപം ഭിക്ഷാടനം നടത്തുന്ന 10 വയസ്സുകാരനെയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മോചിപ്പിച്ചത്. കുട്ടിയില്‍നിന്ന് 460 രൂപയും അച്ചടിച്ച കാര്‍ഡും കണ്ടെടുത്തു. രക്ഷിതാക്കളാണ് ഭിക്ഷാടനത്തിന് വിടുന്നത്. മൈസൂര്‍ സ്വദേശിയാണ്. അഞ്ചുവര്‍ഷമായി വേങ്ങര കുന്നുംപുറത്തെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. വയനാട്, മലപ്പുറം ജില്ലകളില്‍ ഭിക്ഷാടനം നടത്താറുണ്ടെന്നാണ് ലഭിച്ച വിവരം. പത്തുവയസ്സായിട്ടും ഇതുവരെ സ്‌കൂളില്‍ ചേര്‍ന്നിട്ടില്ല. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താമസമെന്ന് പറയുന്നുണ്ടെങ്കിലും അവര്‍ക്ക് രക്ഷാകര്‍തൃത്വം തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല.
മാതാപിതാക്കളും അടുത്ത ബന്ധുക്കളുംതന്നെയാണ് പുതുപ്പറന്പില്‍നിന്ന് പിടികൂടിയ കുട്ടികളെയും ഭിക്ഷാടനത്തിനു പ്രേരിപ്പിക്കുന്നത്. ജില്ലയിലെ മുസ്ലിം പള്ളികളുടെ സമീപ പ്രദേശങ്ങളും വീടുകളുമാണ് ഇവരുടെ പ്രധാനകേന്ദ്രം. മണ്ണാര്‍കാട,് പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്കും പോവുന്നുണ്ടെന്നാണ് വിവരം.
ഹീമോഫീലിയ ബാധിച്ച അംഗപരിമിതയായ പതിനാറുകാരിയെയും ഭിക്ഷാടനത്തിന് ഉപയോഗപ്പെടുത്തിയതായി കണ്ടെത്തിയെങ്കിലും അസുഖം പരിഗണിച്ച് ഈ കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.
ഇപ്പോള്‍ കൂടുതല്‍പേരെ ആന്ധ്രാപ്രദേശില്‍ നിന്നെത്തിച്ചിട്ടുണ്ടെന്നാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മോചിപ്പിച്ച കുട്ടികള്‍ നല്‍കിയ മൊഴി. ഇവര്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് താമസമെന്ന് പറഞ്ഞെങ്കിലും അതിനുള്ള രേഖകള്‍ ഹാജരാക്കാനായില്ല. ഇതുവരെ സ്‌കൂളിലും ചേര്‍ത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ആന്ധ്രയില്‍ ഇവര്‍ക്ക് രക്ഷിതാക്കളുണ്ടോ എന്നു കണ്ടെത്താന്‍ ചിറ്റൂര്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ഭിക്ഷാടനമാഫിയയാണോ ഇതിനുപിന്നിലെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങിയതായി ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ പറഞ്ഞു. തിരൂര്‍ സി.ഐ. എം. മുഹമ്മദ് ഹനീഫയ്ക്കാണ് അന്വേഷണ ചുമതല. ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പരിശോധനയ്ക്ക് ജുവനൈല്‍ പോലീസ് ഓഫീസര്‍മാരായ വി. ആദിത്യ, മുഹ്‌സിന്‍, എസ്. സരിത, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷമീര്‍ മച്ചിങ്ങല്‍ എന്നിവരും പങ്കെടുത്തു.
സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. ജില്ലാപോലീസ് മേധാവി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ലേബര്‍ഓഫീസര്‍ എന്നിവരോട് പത്തുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.

 

 




MathrubhumiMatrimonial