Crime News

ലോക്കല്‍ പോലീസിനെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍

Posted on: 16 Jul 2015

ടി.ജെ.ശ്രീജിത്ത്



കാസര്‍കോട്: സംസ്ഥാനത്തെ ലോക്കല്‍ പോലീസ് സാധാരണക്കാരന് നീതി നിഷേധിക്കുന്നതായി കോടതിയുടെ നിരീക്ഷണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സത്വരനടപടികള്‍ സ്വീകരിക്കാന്‍ വൈകിയാല്‍ സമീപഭാവിയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രമാദമായ സഫിയവധക്കേസിന്റെ വിധിന്യായത്തിലാണ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എം.ജെ.ശക്തിധരന്‍ ലോക്കല്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്. മരങ്ങാട്ടുപ്പള്ളി കസ്റ്റഡിമരണത്തിന്റെ പശ്ചാത്തലത്തില്‍ കോടതിയുടെ നിരീക്ഷണത്തിന് പ്രാധാന്യമേറെയുണ്ട്.

സാധാരണക്കാരന്‍ നീതിതേടി ആദ്യം സമീപിക്കുന്നത് പോലീസ് സ്റ്റേഷനിലാണ്. പല കേസുകളിലും പൂര്‍ണമായ നിസ്സംഗതയാണ് ലോക്കല്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കൊല്ലപ്പെട്ട സഫിയയുടെ മാതാപിതാക്കള്‍ക്ക് പോലീസ് സ്റ്റേഷനിലുണ്ടായ അനുഭവം മുന്‍നിര്‍ത്തിയാണ് കോടതി ആശങ്ക പങ്കുവച്ചത്.

മകളെ കാണാനില്ലെന്ന് 2006 ഡിസംബര്‍ 22-ന് പരാതി നല്‍കിയ സഫിയയുടെ മാതാപിതാക്കളായ കുടക് അയ്യങ്കേരിയിലെ മൊയ്തുവും ആയിഷയും മൂന്നാം ദിവസം വീണ്ടും ആദൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവം ഭീകരമായിരുന്നു. 'കുട്ടിയെ കുടകിലാക്കി സംഖ്യ കൈപ്പറ്റാനായി കള്ളം പറഞ്ഞ് വരികയാണോടാ...' എന്നാണ് അവിടെയുണ്ടായിരുന്ന പോലീസുകാര്‍ ചോദിച്ചത്. കുറച്ചുനേരത്തേക്ക് മൊയ്തുവിനെ ലോക്കപ്പിനകത്താക്കുകയും ചെയ്തു. ആയിഷയും കൂടെയുണ്ടായിരുന്ന കുട്ടിയും വാവിട്ടുകരഞ്ഞപ്പോഴാണ് മോചിപ്പിച്ചത്. പിന്നീട് സഫിയ കേസ് വിസ്താരത്തിനിടയില്‍ ഈ വിവരം ഇരുവരും കോടതിയില്‍ വിശദീകരിച്ചിരുന്നു.

ഒന്നരവര്‍ഷത്തോളം ലോക്കല്‍ പോലീസ് 'ഉഴപ്പിയ' കേസ് തെളിയിച്ചത് ക്രൈംബ്രാഞ്ച് അന്വേഷണസംഘമാണ്. പോലീസ് അവഗണിച്ച അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍ക്ക് അനുഗ്രഹം പോലെ വീണു കിട്ടിയതാണ് സഫിയ ആക്ഷന്‍ കമ്മിറ്റിയുടെ സഹായമെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നിട്ടും സത്യം തെളിയിക്കണമെന്നാവശ്യപ്പെടാന്‍ ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്യേണ്ടതിവന്നതായും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഗുരുതര വീഴ്ചകള്‍ ആവര്‍ത്തിക്കുന്ന പക്ഷം പോലീസിന്റെ പ്രതിച്ഛായ തീര്‍ത്തും മങ്ങാന്‍ സാധ്യതയുണ്ട്. ഇത് സാധാരണക്കാരന് ക്ലേശങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്ന് ജഡ്ജി എം.ജെ.ശക്തിധരന്‍ ചൂണ്ടിക്കാട്ടി.
മൂന്നുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സഫിയവധക്കേസിന്റെ വിധി വ്യാഴാഴ്ച പറയും.

 

 




MathrubhumiMatrimonial