Crime News

വനിതാഡോക്ടറെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ടുപിടിച്ചു

Posted on: 14 Jul 2015


ചിങ്ങവനം: ഭര്‍തൃവീട്ടിലേക്കു നടന്നുപോയ ഡോക്ടറെ, വഴിയില്‍ പതിയിരുന്ന യുവാവ് കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവംകണ്ട നാട്ടുകാര്‍ യുവാവിനെ ഓടിച്ചിട്ടുപിടിച്ച് പോലീസിലേല്പിച്ചു.

കുഴിമറ്റം മണക്കാട് തെക്കേപറമ്പില്‍ ജയന്‍കുട്ടന്‍ എന്നുവിളിക്കുന്ന ജയന്‍(26) ആണ് പിടിയിലായത്. യുവതിയായ ആയുര്‍വേദഡോക്ടറാണ് ആക്രമണത്തിനിരയായത്. അക്രമി ഇവരുടെ മാല പൊട്ടിച്ചെടുക്കുകയുംചെയ്തു. സ്ത്രീകളെ ശല്യപ്പെടുത്തിയതിന് മുമ്പും പലതവണ ഇയാളെ നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ പാത്താമുട്ടത്തിനടുത്താണ് സംഭവം. ഡോക്ടര്‍ ബസ്സിറങ്ങി ഭര്‍ത്താവിന്റെ വീട്ടിലേക്കു നടന്നുപോകുകയായിരുന്നു. വഴിയില്‍ പതിയിരുന്ന യുവാവ് പൊടുന്നനെ യുവതിയുടെ വായും മൂക്കും പൊത്തിപ്പിടിച്ച് വഴിയോരത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി. സമീപമുള്ള ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ സംഭവം കണ്ടു. ഇവര്‍ കൂട്ടുകാരെ വിവരമറിയിച്ചു.

ഇതിനിടെ അക്രമിയെ ഡോക്ടര്‍ തള്ളിയിട്ടു. ഇയാള്‍ നിലത്തുവീണു. യുവതിയുടെ നിലവിളിയും കളിക്കാനെത്തിയവരുടെ ബഹളവുംകേട്ട് നൂറോളം നാട്ടുകാര്‍ ഓടിയെത്തി. അവര്‍ യുവാവിനെ പിടികൂടി കൈകാര്യംചെയ്തു. ചിങ്ങവനം എസ്.ഐ. കെ.പി.ടോംസന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

വ്യാജനമ്പര്‍ പതിച്ച ബൈക്കില്‍ കറങ്ങിനടന്ന് മോഷണവും പിടിച്ചുപറിയും നടത്തിവരുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

 

 




MathrubhumiMatrimonial