Crime News

കവിയൂര്‍ കേസ്: സി.ബി.ഐ.യുടെ കണ്ടെത്തല്‍ കോടതി മൂന്നാമതും തള്ളി

Posted on: 14 Jul 2015


* സി.ബി.ഐ. പ്രതിയുടെ വിവേകം കടമെടുത്തോയെന്ന് കോടതി
* കേസ് വീണ്ടും അന്വേഷിക്കണം

തിരുവനന്തപുരം:
കവിയൂര്‍ കേസില്‍ സി.ബി.ഐ. സമര്‍പ്പിച്ച മൂന്നാമത് അന്വേഷണ റിപ്പോര്‍ട്ടും കോടതി തള്ളി. കേസ് പുതിയ ഉദ്യോഗസ്ഥന്‍ വീണ്ടും അന്വേഷിക്കണമെന്നും പ്രത്യേക സി.ബി.ഐ. കോടതി നിര്‍ദേശിച്ചു.
കേസ് അന്വേഷിച്ച സി.ബി.ഐ. എ.എസ്.പി. നന്ദകുമാരന്‍നായരെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇദ്ദേഹം കേസിലെ പ്രതിയായ ലതാനായരുടെ വിവേകം കടമെടുത്തോയെന്നുവരെ കോടതി വിധിന്യായത്തില്‍ ചോദിച്ചു.
പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ആര്‍.രഘുവാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍ തള്ളിയത്. മരിച്ച അനഘയെ അച്ഛനായ നാരായണന്‍നമ്പൂതിരി മാത്രമേ പീഡിപ്പിച്ചിട്ടുള്ളൂവെന്നായിരുന്നു സി.ബി.ഐ.യുടെ കണ്ടെത്തല്‍. ആദ്യ രണ്ടുതവണയും സി.ബി.ഐ. ഇതേ നിഗമനത്തിലാണ് എത്തിയത്. അപ്പോഴൊക്കെ ഈ നിഗമനം തള്ളി തുടരന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. എ.എസ്.പി. ഹരികുമാറാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്.
അനഘയെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ മൊഴി ശാസ്ത്രീയമായി അപഗ്രഥിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായില്ല.
അനഘയുടെ ക്ലാസ് ടീച്ചര്‍ 100 ശതമാനം ഹാജര്‍ ഉണ്ടെന്നുപറഞ്ഞത് അതേപടി വിശ്വസിച്ചു. ഉച്ചയ്ക്കുശേഷം സ്‌കൂളില്‍ ഹാജര്‍ എടുക്കാത്തത് പരിഗണിച്ചിട്ടില്ല.
ലതാനായര്‍ അനഘയെ ക്ഷേത്രങ്ങളിലും സിനിമയ്ക്കും കൊണ്ടുപോയത് അന്വേഷിച്ചില്ല. അനഘയുടെ സുഹൃത്ത് രമ്യാരാജന്റെ മൊഴിയില്‍ ഇതെല്ലാം വ്യക്തമാണ്.
രമ്യാരാജന്‍ അനഘയ്ക്ക് നാലുപേരുമായി ഉണ്ടായിരുന്ന സൗഹൃദത്തെപ്പറ്റി പറഞ്ഞത് അന്വേഷിച്ചില്ല. സംഗീതാധ്യാപികയുടെ രണ്ട് മക്കള്‍, ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍, ഒരു കൗമാരക്കാരന്‍ ഇവര്‍ക്ക് അനഘയുമായി വഴിവിട്ട സൗഹൃദം ഉണ്ടായോയെന്ന് അന്വേഷിക്കുന്നതില്‍ ഉദ്യോഗസ്ഥന്‍ പരാജയപ്പെട്ടു. സാഹചര്യ തെളിവുകള്‍ കോര്‍ത്തിണക്കി അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമാന്യവിവരംപോലും അന്വേഷണോദ്യോഗസ്ഥന് ഇല്ലാതെ പോയതായി കോടതി കുറ്റപ്പെടുത്തി.
കവിയൂര്‍ അമ്പലത്തിലെ പൂജാരിയായ നാരായണന്‍ നമ്പൂതിരി ഭാര്യക്കും മക്കള്‍ക്കും വിഷം നല്‍കിയശേഷം തൂങ്ങിമരിച്ചെന്നായിരുന്നു പോലീസ് കേസ്. കിളിരൂര്‍ പെണ്‍വാണിഭ കേസിലെ പ്രധാന പ്രതി ലതാനായര്‍ക്ക് ഒളിത്താവളമൊരുക്കിയത് നാരായണന്‍ നമ്പൂതിരിയായിരുന്നു. ഇതറിഞ്ഞ പോലീസ് ചോദ്യംചെയ്ത മനോവിഷമത്തില്‍ കൂട്ട ആത്മഹത്യ നടന്നെന്നായിരുന്നു പോലീസ് ഭാഷ്യം. ആത്മഹത്യക്കുറിപ്പില്‍ ലതാനായര്‍ കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ലതാനായരാണ് കേസിലെ ഏക പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് സി.ബി.ഐ, ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

 

 




MathrubhumiMatrimonial