Crime News

'പ്രേമം' ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Posted on: 08 Jul 2015


തിരുവനന്തപുരം: 'പ്രേമം' സിനിമ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച മൂന്നുവിദ്യാര്‍ഥികള്‍ അറസ്റ്റിലായി. കൊല്ലം പേരൂര്‍ സ്വദേശി സാദിക്ക് (18), 16, 17 വയസ്സുള്ള മറ്റു രണ്ട് വിദ്യാര്‍ഥികള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സിനിമ അപ്ലോഡ് ചെയ്യാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക്, സിനിമയുടെ വ്യാജപ്പതിപ്പ് സൂക്ഷിച്ച പെന്‍ഡ്രൈവ്, ഒരു മൊബൈല്‍ ഫോണ്‍ എന്നിവയും ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ആന്റി പൈറസി സെല്‍ ഡിവൈ.എസ്.പി. എം.ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ഥികളെ പിടികൂടിയത്.

തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യംചെയ്ത ശേഷമാണ് മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. മൂവരും പൈറസി വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ട് സക്രിയമായിരുന്നെന്നും എന്നാല്‍, ഇവര്‍ക്ക് സാമ്പത്തികനേട്ടമുണ്ടായിട്ടില്ലെന്നുമാണ് ചോദ്യംചെയ്യലില്‍ വ്യക്തമായത്.റിലീസായതിന്റെ നാലാംനാളാണ് ചിത്രം ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത്. ഏകദേശം ഒന്നരലക്ഷത്തോളംപേര്‍ സിനിമ ഡൗണ്‍ലോഡ് ചെയ്തതായും ആന്റി പൈറസി സെല്‍ കണ്ടെത്തി. ചിത്രം അപ്ലോഡ് ചെയ്യുമ്പോള്‍ വ്യാജ ഐ.പി. വിലാസമാണ് ഉപയോഗിച്ചത്. ഇതുമൂലം കാനഡയിലെ ഐ.പി. വിലാസമാണ് ആദ്യഘട്ട അന്വേഷണത്തില്‍ ലഭ്യമായത്.

അതേസമയം വിദ്യാര്‍ഥികള്‍ക്ക് ചലച്ചിത്രത്തിന്റെ പകര്‍പ്പ് ലഭിച്ചതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇവര്‍ അപ്ലോഡ് ചെയ്യുന്ന സമയത്ത് ഇവരുടെ നാട്ടില്‍ ഇന്റര്‍നെറ്റിലൂടെയല്ലാതെ ചിത്രം പ്രചരിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. രണ്ടുപേര്‍കൂടി പിടിയിലാകുമെന്നാണ് സൂചന.കഴിഞ്ഞദിവസങ്ങളില്‍ വിസ്മയ മാക്‌സ് സ്റ്റുഡിയോയിലും സെന്‍സര്‍ ബോര്‍ഡ് ഓഫീസിലും ആന്റി പൈറസി സെല്‍ പരിശോധന നടത്തിയിരുന്നു. 'പ്രേമ'ത്തിന്റെ നിര്‍മ്മാതാവ് അന്‍വര്‍ റഷീദില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തു. സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ പകര്‍പ്പും ഇന്റര്‍നെറ്റ് വഴി പ്രചരിച്ചതും സാമ്യമുള്ളതാണെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, സെന്‍സര്‍ ബോര്‍ഡിന് അയച്ച സിനിമയുടെ ഡി.വി.ഡി. കൈമാറണമെന്ന് ആന്റി പൈറസി സെല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സാദിക്കിനെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ജുവനൈല്‍ കോടതി ജാമ്യം അനുവദിച്ചു.

 

 




MathrubhumiMatrimonial