Crime News

എ.ടി.എം. കാര്‍ഡ് നമ്പര്‍ വാങ്ങി തട്ടിപ്പ്: ഒറ്റപ്പാലത്ത് രണ്ടുപേരുടെ അരലക്ഷം രൂപയിലധികം നഷ്ടമായി

Posted on: 07 Jul 2015


ഒറ്റപ്പാലം: എ.ടി.എം കാര്‍ഡ് നമ്പര്‍ വാങ്ങി പണം തട്ടിക്കുന്നവരുടെ ചതിയില്‍പ്പെട്ട് ഒറ്റപ്പാലത്ത് രണ്ടുപേരുടെ അരലക്ഷത്തിലധികം രൂപയോളം നഷ്ടമായി. റെയില്‍വേ റിട്ട. സ്റ്റേഷന്‍മാസ്റ്റര്‍ സുന്ദരയ്യര്‍റോഡ് 'നന്ദന'ത്തില്‍ എസ്. കുമാരന്റെ 15,000ത്തോളം രൂപയും കണ്ണിയംപുറം സ്വദേശിനി റിട്ട. എന്‍.ടി.പി.സി. ഉദ്യോഗസ്ഥയുടെ 39,000 രൂപയുമാണ് കവര്‍ന്നത്. സംഭവത്തെപ്പറ്റി സൈബര്‍സെല്ലിന്റെ സഹായത്തോടെ ഒറ്റപ്പാലം പോലീസ് അന്വേഷണം തുടങ്ങി. വിളിച്ച നമ്പര്‍ സൈബര്‍സെല്ലിന് കൈമാറിയിട്ടുണ്ട്. വിളിച്ച ഫോണ്‍നമ്പറുമായി ബന്ധിപ്പിച്ച ഫോട്ടോയും ലഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ചരാവിലെ എട്ടോടെ സ്ത്രീയുടെ മൊബൈല്‍ഫോണിലേക്ക് ഡല്‍ഹിയിലെ എസ്.ബി.ഐ. ഓഫീസില്‍നിന്നാണെന്നുപറഞ്ഞ് ഒരു ഫോണ്‍കോള്‍ എത്തുകയായിരുന്നു. ഇംഗ്ലീഷിലാണ് സംസാരിച്ചത്. നിങ്ങളുടെ എ.ടി.എം. കാര്‍ഡിന്റെ കാലാവധി കഴിഞ്ഞെന്നും പുതിയ കാര്‍ഡ് നല്‍കുന്നതിനായി പഴയ കാര്‍ഡിന്റെ നമ്പര്‍ നല്‍കാനും ആവശ്യപ്പെട്ടു. ഇതുപ്രകാരം 19 അക്ക കാര്‍ഡ്‌നമ്പര്‍ ഇവര്‍ നല്‍കി. പിന്നാലെ ഇവരുടെ മൊബൈലിലേക്ക് ഒരു സന്ദേശമെത്തി ഇതിന് രണ്ടുതവണ മറുപടി നല്‍കിയതോടെ ഓണ്‍ലൈന്‍ ഇടപാടിലൂടെ 39,000 രൂപ കവരുകയായിരുന്നു.

ഉച്ചയോടെ ജയ്പുരിലെ എസ്.ബി.ഐ. ഓഫീസില്‍നിന്നാണെന്നുപറഞ്ഞ് വീണ്ടും ഫോണ്‍ എത്തി. പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചായിരുന്നു ഈ വിളി. ഇതും തട്ടിപ്പുകാര്‍തന്നെ വിളിച്ചതായാണ് കരുതുന്നത്. പിന്നീട് ബാങ്ക് ഓഫീസിലെത്തി പരിശോധിച്ചപ്പോള്‍ പണം നഷ്ടമായെന്ന് തിരിച്ചറിഞ്ഞു. രണ്ട് സ്വകാര്യകമ്പനികള്‍ മുഖേനയുള്ള ഓണ്‍ലൈന്‍ പര്‍ച്ചേസിങ്ങിനായാണ് തുക പിന്‍വലിച്ചതെന്നാണ് ഇവര്‍ക്ക് ലഭിച്ച വിവരം.

തിങ്കളാഴ്ചരാവിലെ 9.30ഓടെയാണ് കുമാരന് എസ്.ബി.ടി. ഹെഡ് ഓഫീസില്‍നിന്നാണെന്ന് പറഞ്ഞ് ഫോണ്‍സന്ദേശമെത്തിയത്. മൂന്നുതവണയായി രണ്ട് എ.ടി.എം. കാര്‍ഡുകളില്‍നിന്ന് 15,000ത്തോളം രൂപ പിന്‍വലിക്കപ്പെട്ടു. എസ്.ബി.ടി.യുടെ കാര്‍ഡില്‍നിന്ന് 4,999 രൂപയും എസ്.ബി.ഐ. കാര്‍ഡില്‍നിന്ന് രണ്ടുതവണ 4999 രൂപയുമാണ് കവര്‍ന്നത്.

തട്ടിപ്പില്‍ കുടുങ്ങരുതെന്ന് പോലീസ്

ഒറ്റപ്പാലം: വ്യാജ ഫോണ്‍വിളികളിലൂടെ നടക്കുന്ന തട്ടിപ്പില്‍ കുടുങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പുനല്‍കി. ബാങ്കുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും സ്വന്തം ബാങ്ക് ശാഖാ അധികൃതരുമായി ബന്ധപ്പെട്ടശേഷംമാത്രം ചെയ്യുക. എ.ടി.എം. കാര്‍ഡ് നമ്പറോ പിന്‍നമ്പറോ ആര്‍ക്കും കൈമാറരുതെന്നും പോലീസ് വ്യക്തമാക്കി.

 

 




MathrubhumiMatrimonial