Crime News

മുഖം മറച്ച് ബൈക്കില്‍ പായുന്ന യുവാക്കള്‍ പോലീസ് നിരീക്ഷണത്തില്‍

Posted on: 05 Jul 2015

സ്വന്തം ലേഖകന്‍



പോലീസും മോട്ടോര്‍വാഹന വകുപ്പും വാഹന പരിശോധന നടത്തുന്നുണ്ടെങ്കിലും ഋഷിരാജ് സിങ് ഗതാഗത വകുപ്പ് കമ്മീഷണറായിരുന്ന കാലത്തുണ്ടായിരുന്നതുപോലെ ശക്തമല്ല. നിസ്സാര തുക പെറ്റി അടച്ച് രക്ഷപ്പെടാമെന്നതിനാല്‍ ഒട്ടുമിക്കവരും ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്നതുമില്ല. ഇതിനിടെയാണ് മുഖം മറച്ചുള്ള ബൈക്ക് ഓട്ടം വ്യാപകമായിരിക്കുന്നത്.

കൊല്ലം റൂറല്‍ പോലീസ് പരിധിയിലാണ് പുതിയരീതിയില്‍ യുവാക്കളുടെ സഞ്ചാരം കൂടുതലുള്ളത്. പലര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് പറയുന്നു. പലരെയും പോലീസ് നോട്ടമിട്ടുകഴിഞ്ഞു. ന്യൂ ജെന്‍ ബൈക്കുകളില്‍ പായുന്ന ഇവരെ കുടുക്കാന്‍ പോലീസിനോ മോട്ടാര്‍വാഹന വകുപ്പിനോ ഇതുവരെ കഴിഞ്ഞിട്ടില്ല.

കൊല്ലം സിറ്റി പരിധിയില്‍ ഇത്തരം ബൈക്ക് ഓട്ടം അത്ര വ്യാപകമല്ലെങ്കിലും തീരെ കുറവല്ല. മയക്കുമരുന്ന് വില്പന സംഘങ്ങള്‍ പിടിമുറുക്കുന്ന ജില്ലയില്‍ വാഹന പരിശോധന ശക്തമാക്കണമെന്ന ആവശ്യം പോലീസില്‍നിന്നുതന്നെ ഉയരുന്നുണ്ട്. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ നട്ടംതിരിയുകകയാണ് പോലീസും മോട്ടോര്‍വാഹന വകുപ്പും. ഏതെങ്കിലും പ്രധാന കേസ് പിടികൂടിയാല്‍ പലവിധ സമ്മര്‍ദ്ദങ്ങളാണ് പോലീസിനും മോട്ടോര്‍വാഹന വകുപ്പിനും നേരിടേണ്ടിവരുന്നത്. ഈ സാഹചര്യം മുതലെടുക്കുകയാണ് പുതുതലമുറ ക്രിമിനലുകള്‍.

ഹെല്‍മെറ്റ് ഔട്ട് സ്‌കൂള്‍ കുട്ടികളും ബൈക്കില്‍ പായുന്നു

ബൈക്ക് യാത്രക്കാരുടെ തലയില്‍നിന്ന് ഹെല്‍മെറ്റും അകന്നുപോകുന്നു. പോലീസോ മോട്ടാര്‍വാഹന വകുപ്പോ പിടിച്ചാല്‍ പിഴ നിസ്സാരമാണെന്നതിനാല്‍ ഇതിനിപ്പോള്‍ ആരും വലിയ കല്പിക്കുന്നില്ല. ഗ്രാമപ്രദേശങ്ങളിലാണ് ഹെല്‍മെറ്റ് തീരെയങ്ങ് അപ്രത്യക്ഷമായത്.
ലൈസന്‍സ് എടുക്കാന്‍ പ്രായം തികയാത്ത സ്‌കൂള്‍ കുട്ടികളുടെ ഇരുചക്രവാഹന യാത്രയാണ് വിലയൊരു ഭീഷണി. തമിഴ്‌നാട്ടില്‍ ഇത്തരം യാത്രയ്ക്ക് വലിയ നിയന്ത്രണങ്ങള്‍ വന്നുതുടങ്ങിയെങ്കിലും കേരളത്തില്‍ അനക്കമില്ല. അവിടെ രക്ഷിതാക്കള്‍ക്കെതിരെ നടപടി തുടങ്ങിക്കഴിഞ്ഞു. ഇവിടെയാകട്ടെ സ്‌കൂള്‍ക്കുട്ടികള്‍ക്ക് വിലകൂടിയ വണ്ടികള്‍ വാങ്ങി നല്‍കുന്നു. വിദ്യാലയ സമയത്ത് ഇവരുടെ യാത്ര പല അപകടങ്ങള്‍ക്കും കാരണമാകുന്നു. സ്‌കൂള്‍ അധികൃതരും ശ്രദ്ധിക്കുന്നില്ല.

 

 




MathrubhumiMatrimonial