Crime News

കോപ്പിയടി: ഐ.ജി. കുറ്റക്കാരനാണെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി നിഗമനം

Posted on: 30 Jun 2015


കോട്ടയം: കളമശ്ശേരി സെന്റ് പോള്‍സ് കോളേജിലെ എല്‍.എല്‍.എം. പരീക്ഷാ കോപ്പിയടിവിവാദത്തില്‍ ഐ.ജി. ടി.ജെ.ജോസ് പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് നിഗമനം. സംഭവം അന്വേഷിച്ച എം.ജി. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ഉപസമിതി, സാഹചര്യത്തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ ഇത്തരമൊരു നിഗമനത്തിലെത്തിയതായാണ് സൂചന. ജൂലായ് നാലിന് ഉപസമിതി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

ഐ.ജി.ക്കൊപ്പമിരുന്ന് പരീക്ഷയെഴുതിയ 13 പേരില്‍നിന്നും ഇന്‍വിജിലേറ്ററുള്‍പ്പെടെ ആറു ജീവനക്കാരില്‍നിന്നും ഉപസമിതി മൊഴിയെടുത്തിരുന്നു. കൂടാതെ, സംഭവത്തെക്കുറിച്ച് എം.ജി. സര്‍വകലാശാല പ്രാഥമികാന്വേഷണത്തിനു നിയോഗിച്ച ഡെപ്യൂട്ടി രജിസ്ട്രാര്‍ എ.സി.ബാബുവില്‍നിന്നും തെളിവെടുത്തിരുന്നു. ഐ.ജി.യെ കോപ്പിയടിച്ചതിനു പിടിച്ച ഇന്‍വിജിലേറ്റര്‍, തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഐ.ജി.ക്കൊപ്പം പരീക്ഷയെഴുതിയ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മൊഴിയെടുക്കണമെന്ന ഉപസമിതിയുടെ ആവശ്യത്തിന് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഇനിയും അംഗീകാരം നല്‍കിയിട്ടില്ല. ഈ കമ്മിറ്റി ഇതുവരെ യോഗംചേര്‍ന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മൊഴിയെടുക്കാതെ റിപ്പോര്‍ട്ട് നല്‍കാനാണ് ഉപസമിതി ഒരുങ്ങുന്നത്. ജൂലായ് നാലിനകം ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം വന്നില്ലെങ്കില്‍ ഇപ്പോഴുള്ള തെളിവുകള്‍വെച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉപസമിതി നേരത്തെ തീരുമാനിച്ചിരുന്നു. പ്രൊഫ. സി.എ.അബ്ദുള്‍ ലത്തീഫിന്റെ നേതൃത്വത്തിലുള്ള ഏഴംഗകമ്മിറ്റിയാണ് സംഭവം അന്വേഷിച്ചത്.

 

 




MathrubhumiMatrimonial