Crime News

ഓപ്പറേഷന്‍ കുബേര: ഏലൂരില്‍ ഒരാള്‍ പിടിയില്‍

Posted on: 25 Jun 2015


ഏലൂര്‍: ഓപ്പറേഷന്‍ കുബേര രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ രണ്ടാമത്തെ അറസ്റ്റ് ഏലൂരില്‍. ഏലൂര്‍ വടക്കുംഭാഗം മാട്ടുപുറത്ത് വീട്ടില്‍ അര്‍ജുനനാണ്(48) പിടിയിലായത്.

ഏലൂര്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അമിതപലിശയ്ക്ക് പണം നല്‍കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് രഹസ്യമായി ഇയാളെക്കുറിച്ച് അന്വേഷണം നടത്തി. കോടതിയില്‍നിന്ന് ഉത്തരവു വാങ്ങി വീട് പരിശോധിക്കുകയായിരുന്നു.

ഇയാളുടെ വീട്ടില്‍നിന്ന് പണം പലിശയ്ക്ക് കൊടുത്തതിന്റെ നിരവധി രേഖകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിവിധ ബാങ്കുകളുടെ, പല വ്യക്തികളുടെ 20 ബ്ലാങ്ക് ചെക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ആള്‍ക്കാര്‍ ഒപ്പിട്ടുനല്‍കിയ 100 രൂപയുടെയും 50 രൂപയുടെയും 20 രൂപയുടെയും 12 ബ്ലാങ്ക് മുദ്രപ്പത്രങ്ങളും പിടികൂടിയവയില്‍ പെടുന്നു.

ഏലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജോസി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.എം. സിറാജുദ്ദീന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉമേഷ് കെ. ചെല്ലപ്പന്‍, എം.കെ. ബാബു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

അര്‍ജുനന്‍ പലര്‍ക്കായി 4,20,000 രൂപ പലിശയ്ക്ക് കൊടുത്തിട്ടുള്ളതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. നൂറുരൂപയ്ക്ക് മാസം എട്ടുരൂപയും 10 രൂപയുമാണ് പലിശയായി ഈടാക്കിയിരുന്നത്. പലരില്‍നിന്ന് 100 രൂപയ്ക്ക് മാസം മൂന്നുരൂപയും അഞ്ചുരൂപയും പലിശയ്ക്ക് പണം വാങ്ങിയാണ് ഇടപാടുകള്‍ നടത്തിയിരുന്നതെന്നും പോലീസ് അറിയിച്ചു.

 

 




MathrubhumiMatrimonial