Crime News

മുംബൈ മദ്യദുരന്തം: മുഖ്യപ്രതി ഡല്‍ഹിയില്‍ പിടിയില്‍

Posted on: 24 Jun 2015


*അന്വേഷണത്തിന് ചീഫ്‌സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി
* മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം


മുംബൈ: മലാഡിലെ വ്യാജമദ്യദുരന്തക്കേസിലെ പ്രധാന പ്രതിയായ അതഖീനെ (രാജു) ഡല്‍ഹിയില്‍നിന്ന് പോലീസ് പിടികൂടി. മല്‍വാണിയിലെ ലക്ഷ്മിനഗര്‍ ചേരിപ്രദേശത്ത് നൂറിലേറെപേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യം വിതരണം ചെയ്തത് ഇയാളാണെന്നാണ് പോലീസ്ഭാഷ്യം.

മദ്യദുരന്തത്തെക്കുറിച്ച് ചീഫ് സെക്രട്ടറി സ്വാധീന്‍ ക്ഷത്രിയയുടെ നേതൃത്വത്തിലുള്ള ഉന്നതസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിനുശേഷം എക്‌സൈസ് മന്ത്രി ഏക്‌നാഥ് ഖഡ്‌സെ ആണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് സെക്രട്ടറിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

വ്യാജമദ്യവില്‍പ്പന തടയാനായുള്ള നിയമഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. ഡല്‍ഹിയിലെ സീലാംപുര്‍ പ്രദേശത്ത് നോര്‍ത്ത് ഈസ്റ്റ് പോലീസിന്റെ സഹായത്തോടെ നടത്തിയ റെയ്ഡിലാണ് മുംബൈ പോലീസ് അതഖീനെ പിടികൂടിയത്. ഈ സംഭവത്തില്‍ നേരത്തേ ഏഴുപേരെ അറസ്റ്റുചെയ്തിരുന്നു. റെയ്ഡില്‍ !1200 ലിറ്റര്‍ വ്യാജമദ്യവും പിടിച്ചു. പ്രതികളെല്ലാം പോലീസ് കസ്റ്റഡിയിലാണുള്ളത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിന്റെ പേരില്‍ എട്ടു പോലീസുകാരെയും നാല് എക്‌സൈസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് മല്‍വാണിയിലെ ലക്ഷ്മിനഗര്‍ ചേരിപ്രദേശത്ത് വ്യാജമദ്യം കഴിച്ച് 150-ലേറെപേര്‍ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 102 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, മരണസംഖ്യ ഇതിലേറെ വരുമെന്ന് സന്നദ്ധസംഘടനകള്‍ പറയുന്നു. നാല്പതിലേറെപേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്.

വ്യാജമദ്യം നിര്‍മിക്കാനായി ഉപയോഗിക്കുന്ന മെത്തനോള്‍ വിതരണംചെയ്യുന്ന സംഘത്തെ പിടികൂടാനായി സിറ്റിപോലീസ് നാലു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിനായി അഹമ്മദാബാദ്, സൂറത്ത്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് സംഘങ്ങള്‍ പോയിട്ടുണ്ട്.

 

 




MathrubhumiMatrimonial