Crime News

രൂപേഷിനെ കസ്റ്റഡിയില്‍വേണമെന്ന ആവശ്യം കോടതി തള്ളി

Posted on: 18 Jun 2015


തലശ്ശേരി: മാവോവാദി നേതാവ് രൂപേഷിനെ കസ്റ്റഡിയില്‍ വേണമെന്ന തളിപ്പറമ്പ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ ആവശ്യം തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി കെ.പി.നാരായണ പിഷാരടി തള്ളി.
പെരിങ്ങോം, പയ്യാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രണ്ടുകേസുകളില്‍ ചോദ്യംചെയ്യാനാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. പയ്യാവൂര്‍ സ്റ്റേഷന്‍ പരിധിയില്‍ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ ലഘുലേഖ വിതരണംനടത്തി എന്നാണ് കേസ്. ആയുധധാരികളായ മാവോവാദികള്‍ തോമസ് എന്ന വക്കച്ചനെ തടഞ്ഞ് അരിയും സാധനങ്ങളും വാങ്ങിക്കൊണ്ടുപോയി എന്നതാണ് പെരിങ്ങോം സ്റ്റേഷന്‍ പരിധിയിലെ കേസ്.

രൂപേഷിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു.
പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പ്രോസിക്യൂഷന്‍ വീണ്ടും അപേക്ഷ നല്കും. നേരത്തെ 20വരെ രൂപേഷിനെ കോടതി റിമാന്‍ഡുചെയ്തിരുന്നു.

നിടുംപൊയിലില്‍ ന്യൂ ഭാരത് സ്റ്റോണ്‍ ക്രഷര്‍ ഓഫീസ് അക്രമിച്ച് തീയിട്ടെന്ന കേസില്‍ രൂപേഷ് ഒരാഴ്ച ഇരിട്ടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലായിരുന്നു. കേസില്‍ ചോദ്യംചെയ്യലിനുശേഷം തിങ്കളാഴ്ചയാണ് കോടതിയില്‍ ഹാജരാക്കിയത്. അന്നുതന്നെ രൂപേഷിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ തളിപ്പറമ്പ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിനുവേണ്ടി പ്രോസിക്യൂഷന്‍ അപേക്ഷ നല്കി. ചൊവ്വാഴ്ച അപേക്ഷയില്‍ വാദം കേട്ടശേഷം വിധിപറയാന്‍ ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

 

 




MathrubhumiMatrimonial