Crime News

ഭൂമി തട്ടിപ്പ്: സൂരജിനെ പ്രതിചേര്‍ക്കാന്‍ സാധ്യത

Posted on: 09 Jun 2015


കൊച്ചി: കളമശ്ശേരി ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന മുന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ ടി.ഒ. സൂരജിന്റെ സത്യവാങ്മൂലം കോടതി തള്ളി. പോളിഗ്രാഫ് ടെസ്റ്റിനോ ബ്രെയിന്‍ മാപ്പിങ്ങിനോ തയ്യാറാണെന്ന സൂരജിന്റെ സത്യവാങ്മൂലമാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി തള്ളിയത്. നുണ പരിശോധന നടത്താനാവശ്യപ്പെടേണ്ടത് അന്വേഷണ ഏജന്‍സിയാണെന്നും വ്യക്തിക്ക് ഇക്കാര്യം കോടതിയോടഭ്യര്‍ത്ഥിക്കാന്‍ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി സൂരജിന്റെ അപേക്ഷ തള്ളിയത്. ഇതോടെ ഭൂമിതട്ടിപ്പ് കേസില്‍ സൂരജിനെ പ്രതി ചേര്‍ക്കാനുള്ള സാധ്യതയും കൂടി.

ഭൂമിതട്ടിപ്പ് കേസില്‍ മുമ്പ് നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ സി.ബി.ഐ. സൂരജിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ അന്ന് നുണ പരിശോധനയ്ക്ക് തയ്യാറാകാതിരുന്ന സൂരജ് തിങ്കളാഴ്ചയാണ് ഇതിനുള്ള അപേക്ഷ കോടതിയില്‍ നല്‍കിയത്. ആസ്ത്മ രോഗിയായതിനാല്‍ തനിക്ക് നാര്‍ക്കോ അനാലിസിസ് പരിശോധനയ്‌ക്കോ മരുന്നുപയോഗിക്കുന്ന മറ്റ് പരീക്ഷണങ്ങള്‍ക്കോ വിധേയനാകുന്നതിന് തടസ്സമുണ്ടെന്ന് സൂരജ് അപേക്ഷയില്‍ ചുണ്ടിക്കാട്ടി. എന്നാല്‍ പോളിഗ്രാഫ് പരിശോധനയ്‌ക്കോ ബ്രെയിന്‍ മാപ്പിങ്ങിനോ ഹാജരാകുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.

നുണ പരിശോധന നടത്താനാവശ്യപ്പെടേണ്ടത് അന്വേഷണ ഏജന്‍സിയാണെന്നും വ്യക്തിക്ക് ഇക്കാര്യം കോടതിയോടഭ്യര്‍ത്ഥിക്കാന്‍ അവകാശമില്ലെന്നും വ്യക്തമാക്കിയ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഇക്കാര്യം സൂരജിന് അന്വേഷണ ഏജന്‍സിയോടാവശ്യപ്പെടാവുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

കളമശ്ശേരി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യു കമ്മീഷണര്‍ എന്ന നിലയില്‍ ടി.ഒ. സൂരജ് നടത്തിയ നിയമ വിരുദ്ധമായ നീക്കങ്ങളെക്കുറിച്ച് സി.ബി.ഐ.യാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജിന്റെ ബന്ധു ലാന്‍ഡ് റവന്യു വിഭാഗത്തില്‍ നല്‍കിയ പരാതി പരിഗണിച്ച് സൂരജ് സ്വീകരിച്ച നടപടികളുടെ രേഖകള്‍ അടക്കമുള്ള വിശദാംശങ്ങള്‍ സി.ബി.ഐ. പ്രത്യേകമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ ലാന്‍ഡ് റവന്യു കമ്മീഷണറുടെ ഉത്തരവ് പുനഃപരിശോധനാ ഹര്‍ജിയില്ലാതെ മറികടന്ന് ഭൂമിയുടെ തണ്ടപ്പേരും പോക്കുവരവും സൂരജ് റദ്ദ് ചെയ്യുകയായിരുന്നുവെന്നാണ് സി.ബി.ഐ. കണ്ടെത്തിയിരിക്കുന്നത്.

കേസില്‍ സൂരജിനെ പ്രതിചേര്‍ക്കാന്‍ സി.ബി.ഐ. ആലോചിക്കുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു. നുണ പരിശോധനയ്ക്കു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നുണ പരിശോധനയുടെ കാര്യത്തില്‍ സി.ബി.ഐ.യുടെ തീരുമാനമാകും നിര്‍ണായകമാകുന്നത്.

 

 




MathrubhumiMatrimonial