Crime News

വിചിത്രമായ ആ പേര് കേട്ട് കൊച്ചി പലവട്ടം ചോദിച്ചു:' ആരാണ് ഈ കോക്കാച്ചി'

Posted on: 27 May 2015


കൊച്ചി: വിചിത്രമായ ആ പേര് കേട്ട് കൊച്ചി പലവട്ടം ചോദിച്ചു:' ആരാണ് ഈ കോക്കാച്ചി'? മയക്കുമരുന്ന് മാഫിയയില്‍ നിന്ന് സിനിമാ ലോകത്തേക്ക് നീളുന്ന കണ്ണിയുടെ കഥ പേരുപോലെ തന്നെ വിചിത്രം.

ഇടപ്പള്ളി സ്വദേശി മിഥുന്‍ സി. വിലാസ് സുഹൃദ് വലയങ്ങളില്‍ അറിയപ്പെടുന്ന പേരാണ് കോക്കാച്ചി. സ്വന്തം ഫേസ് ബുക്ക് പ്രൊഫൈലിലും മിഥുന്‍ ഈ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ഡി.ജെ. കോക്കാച്ചി എന്ന പേര് കൊച്ചിയുടെ രാത്രിലോകത്ത് ചിരപരിചിതമാണ്.
കോക്കാച്ചിയെന്നത് മിഥുന്‍ ഡി.ജെ. ആയിരുന്നപ്പോള്‍ സ്വയം സ്വീകരിച്ചതാണ്. 2005 മുതല്‍ മിഥുന്‍ ഡി.ജെ. പാര്‍ട്ടികള്‍ക്ക് നേതൃത്വം നല്‍കുന്നു. ഗോവയായിരുന്നു പ്രധാന കേന്ദ്രം. എന്നാല്‍ കൊക്കെയ്ന്‍ വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് കോക്കാച്ചിയെന്ന് പേരുവന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ലെ മെറിഡിയനിലെ ലഹരി പാര്‍ട്ടിയോട് കോക്കാച്ചിക്കുള്ള ബന്ധം ഫേസ് ബുക്ക് പ്രൊഫൈലില്‍ വ്യക്തമാണ്. ഇതിന്റെ പോസ്റ്റര്‍ മെയ് 15 ന് കോക്കാച്ചി പോസ്റ്റ് ചെയ്തിട്ടുണ്ട്. മരിയുവാന എന്ന മയക്കുമരുന്ന് എങ്ങനെ മദ്യത്തേക്കാള്‍ മികച്ചതാകുന്നു എന്ന് വിശദീകരിച്ചുകൊണ്ട് ഒരു വെബ്‌സൈറ്റില്‍ വന്ന ലേഖനമാണ് മറ്റൊരു പോസ്റ്റ്.

ഇടപ്പള്ളി അല്‍ അമീന്‍ പബ്ലിക് സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, ജെ.ആര്‍.എന്‍. രാജിസ്ഥാന്‍ വിദ്യാപീഠ്, കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്‍റ് എന്നിവിടങ്ങളില്‍ നിന്ന് ബിരുദം നേടിയതായി ഫേസ് ബുക്ക് പ്രൊഫൈലിലുണ്ട്.

ലഹരിമരുന്നുകളെ പ്രശംസിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അമൂര്‍ത്തമായ അപ്‌ഡേറ്റുകളാണ് ഇതില്‍ നിറയെ. ലെ മെറിഡിയനിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റഷ്യന്‍ സംഗീതജ്ഞന്‍ സൈക്കോവ്‌സ്‌കിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കില്‍ തുടങ്ങിയ 'പ്ലീസ് ഫ്രീ സൈക്കോവ്‌സ്‌കി' എന്ന കാമ്പയിന്‍ പേജാണ് കോക്കാച്ചി ഒടുവില്‍ ലൈക് ചെയ്തവയിലൊന്ന്.

 

 




MathrubhumiMatrimonial